ടൂറിസ്റ്റ് ബസ്സില്‍ കടത്തിയ 35 ലക്ഷം രൂപയും മദ്യവും പിടികൂടി

ഇരിട്ടി: രേഖകളില്ലാതെ കര്‍ണാടകയില്‍നിന്ന് ടൂറിസ്റ്റ് ബസ്സില്‍ കൊണ്ടുവന്ന 35 ലക്ഷം രൂപയും മറ്റൊരു ബസ്സില്‍നിന്ന് മദ്യവും ഇരിട്ടി പോലിസ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. എസ്‌ഐ എന്‍ പി ബ്രജീത്തയുടെ നേതൃത്വത്തില്‍ ഇരിട്ടി പഴയ സ്റ്റാന്റില്‍ ഇന്നലെ പുലര്‍ച്ചെയാണ് പരിശോധന നടത്തിയത്.

ബംഗളൂരു അശോക് നഗറില്‍ താമസിക്കുന്ന വടകര ഒഞ്ചിയത്തെ പുലിയുള്ള ഹൗസില്‍ എം പി നാസര്‍ (45) ആണ് അറസ്റ്റിലായത്. ബംഗളൂരുവില്‍നിന്ന് തലശ്ശേരിയിലേക്ക് വരികയായിരുന്ന ടൂറിസ്റ്റ് ബസ്സില്‍നിന്നാണ് പണം കണ്ടെടുത്തത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കെട്ടുകളായി അടുക്കിവച്ച നിലയിലായിരുന്നു. കുഴല്‍പ്പണമാണെന്ന് സംശയമുള്ളതിനാല്‍ നാസറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ഡിവൈഎസ്പി പി സുകുമാരന്‍, സിഐ വി വി മനോജ് എന്നിവരാണ് ചോദ്യം ചെയ്തത്. പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
ബംഗളൂരുവില്‍നിന്ന് ചെറുപുഴയിലേക്ക് പോവുകയായിരുന്ന മറ്റൊരു ടൂറിസ്റ്റ് ബസ്സില്‍നിന്ന് മൂന്നര ലിറ്റര്‍ വിദേശമദ്യം പിടികൂടി. പയ്യന്നൂര്‍ കാങ്കോല്‍ സ്വദേശി മൂപ്പന്റെകത്ത് അബ്ദുല്‍ ഖാദറി(39)നെ പോലിസ് കസ്റ്റഡിയിലെടുത്തു.
Next Story

RELATED STORIES

Share it