ജെഡിയു നേതാവിന്റെ കാറിനെ മറികടന്ന 19കാരനെ വെടിവച്ചുകൊന്നു

ഗയ: ബിഹാറില്‍ ജനതാദള്‍ യു നേതാവിന്റെ ആഡംബര കാറിനെ മറികടന്ന് വാഹനം ഓടിച്ച 19കാരനെ വെടിവച്ചുകൊന്നു. ജനതാദള്‍ എംഎല്‍എ മനോരമ ദേവിയ- മാഫിയ തലവന്‍ ബിന്തി ദേവി ദമ്പതികളുടെ മകനായ റോക്കിയാണ് ആദിത്യ സചിദേവ് എന്ന വിദ്യാര്‍ഥിയെ ഗയയില്‍ വെടിവച്ച് കൊന്നത്. തന്റെ വാഹനത്തിന് മുന്നിലേക്ക് കാറോടിച്ചെത്തിയ ആദിത്യയെ പിന്തുടര്‍ന്നെത്തിയ റോക്കി വെടിയുതിര്‍ക്കുകയായിരുന്നു. റോക്കിയും അംഗരക്ഷകനുമായിരുന്നു മനോരമ ദേവിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റേഞ്ച് റോവറില്‍ യാത്ര ചെയ്തിരുന്നത്. തന്റെ ലാന്റ് റോവര്‍ കാറിനെ മറികടന്ന് ആദിത്യയുടെ സ്വിഫ്റ്റ് കാര്‍ എത്തിയതോടെ പ്രകോപിതനായ റോക്കി കാറിനെ പിന്തുടരുകയും റോക്കിയും സുരക്ഷാ ഉദ്യോഗസ്ഥനും തങ്ങളുടെ സ്വിഫ്റ്റ് കാറിന് നേരെ വെടിയുതിര്‍ക്കുകയുമായിരുന്നുവെന്ന് കൊല്ലപ്പെട്ട ആദിത്യയുടെ കൂടെ കാറിലുണ്ടായിരുന്ന സുഹൃത്ത് പോലിസിനോട് പറഞ്ഞു. വെടിവയ്പ്പ് ആരംഭിച്ചപ്പോള്‍തന്നെ കാറ് നിര്‍ത്തിയ തങ്ങളെ ഇരുവരും ചേര്‍ന്നു പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നുവെന്നും അവിടെനിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആദിത്യക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിഹാര്‍ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമാണ് മനോരമ ദേവി. സംഭവത്തില്‍ കാറിലുണ്ടായിരുന്ന അംഗരക്ഷകന്‍ രാജേഷ് കുമാര്‍, ബിന്തി യാദവ് എന്നിവര്‍ അറസ്റ്റിലായി.
Next Story

RELATED STORIES

Share it