ജിഷ വധം: കോണ്‍ഗ്രസ് നേതാവിന്റെ പങ്ക് അന്വേഷിക്കണം

കോട്ടയം: നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട സംഭവത്തില്‍ പെരുമ്പാവൂരിലെ ഉന്നത കോ ണ്‍ഗ്രസ് നേതാവിന്റെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ നിവേദനം നല്‍കി.
ജിഷയുടെ മാതാവ് രാജേശ്വരി ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ 20 വര്‍ഷക്കാലമായി ജോലി ചെയ്തിരുന്നു. നേതാവിന്റെ മകളെന്ന നിലയില്‍ കൊല്ലപ്പെട്ട ജിഷ ഇദ്ദേഹത്തിന്റെ വീട്ടില്‍ നേരിട്ടെത്തി സ്വത്തിന്‍മേല്‍ അവകാശം ചോദിച്ചു. എന്നാല്‍, സ്വത്തില്‍ പങ്കാളിത്തം കിട്ടില്ലെന്നു വന്നതോടെ പിതൃത്വം തെളിയിക്കുന്ന ഡിഎന്‍എ ടെസ്റ്റ് നടത്തുമെന്ന് ജിഷ കോണ്‍ഗ്രസ് നേതാവിനോട് ഭീഷണിയും മുഴക്കി. ഈ സംഭവങ്ങള്‍ക്ക് ശേഷമാണ് കുറുപ്പുംപടിയിലെ വാടക വീട്ടില്‍ ജിഷ ദാരുണമായി കൊലചെയ്യപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ മകന് പങ്കുണ്ടെന്ന ആക്ഷേപങ്ങള്‍ നാട്ടില്‍ പാട്ടാണ്. എന്നാല്‍, ഭരണസ്വാധീനം ഉപയോഗിച്ച് പോലിസ് കേസന്വേഷണം അട്ടിമറിച്ചെന്നും ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ നടുക്കിയ കൊലപാതകമായിട്ടും പോലിസ് മൃതദേഹം ദഹിപ്പിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. മൃതദേഹം കാണപ്പെട്ട സ്ഥലത്ത് പോലിസ് നിരീക്ഷണം ഇല്ലാതിരുന്നതിനെ തുടര്‍ന്ന് വിലപ്പെട്ട പല തെളിവുകളും നശിപ്പിക്കപ്പെട്ടു. ഉന്നത കോണ്‍ഗ്രസ് നേതാവ് താല്‍പര്യമെടുത്ത് നിയമിച്ച എസ്‌ഐയും സിഐയും ഉള്‍പ്പെട്ട പോലിസ് സംഘം പ്രാഥമിക അന്വേഷണം നടത്തുന്നതിനിടെ തന്നെ എല്ലാ തെളിവുകളും നശിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാവിന് കൂട്ടുനിന്നു.
കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടിയെടുക്കണമെന്നും പോലിസ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീമിനെ കേസ് അന്വേഷണത്തിന്റെ ചുമതല ഏല്‍പ്പിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെടുന്നു.
കത്ത് ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജിഷാ വധത്തില്‍ ഉന്നത കോണ്‍ഗ്രസ് നേതാവിന്റെ പങ്കിനെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായുള്ള ജോമോന്‍ പുത്തന്‍പുരയ്ക്കലി ന്റെ വാദം മുഖ്യമന്ത്രി പിണറായി വിജയന്‍ നിഷേധിച്ചു. ഇത്തരത്തില്‍ ഒരു പരാതി ലഭിച്ചിട്ടില്ലെന്ന് പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it