ജിഷ കൊലപാതകക്കേസ്: പ്രതി ചികില്‍സ തേടിയത് തൃശൂരിലെന്ന് സംശയം

തൃശൂര്‍: ജിഷ കൊലക്കേസുമായി ബന്ധപ്പെട്ട അന്വേഷണം തൃശൂരിലെ ആശുപത്രികളിലേക്ക് വ്യാപിപ്പിച്ച് അന്വേഷണസംഘം. കൊലപാതകത്തിനിടെ പരിക്കേറ്റതായി കരുതുന്ന ജിഷയുടെ ഘാതകന്‍ ചികില്‍സ തേടി തൃശൂരിലെ ആശുപത്രിയിലെത്തിയിരുന്നുവെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് കേസന്വേഷണം തൃശൂരിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്.
തൃശൂരിലെ സ്വകാര്യ ആശുപത്രികളില്‍ കഴിഞ്ഞ ഏതാനും ദിവസമായി സംഘം അന്വേഷണം നടത്തിവരുകയാണ്. ജിഷ കൊല്ലപ്പെട്ട ദിവസം മുതല്‍ അടുത്ത ഒരാഴ്ച വരെ ജില്ലയിലെ ആശുപത്രികളില്‍ കാഷ്വാല്‍റ്റിയില്‍ ചികില്‍സ തേടിയെത്തിയ പുരുഷന്‍മാരുടെ വിവരങ്ങളാണ് അന്വേഷണ സംഘം ശേഖരിക്കുന്നത്. ഇവരുടെ പേരും ഫോണ്‍ നമ്പറടക്കമുള്ള വിലാസവും ഇവര്‍ക്ക് പറ്റിയ പരിക്കുകളും സ്വഭാവവും എല്ലാം വിശദമായി ശേഖരിക്കുന്നുണ്ട്. പല ആശുപത്രികളിലും രണ്ടും മൂന്നും ദിവസം സമയമെടുത്ത് എല്ലാ വിശദാംശങ്ങളും എഴുതിയെടുക്കുകയാണുണ്ടായത്. കാഷ്വാല്‍റ്റികളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്.
മിക്കയിടത്തും ഒരാഴ്ച കഴിഞ്ഞാല്‍ സിസിടിവി ദൃശ്യങ്ങള്‍ ഫോര്‍മാറ്റ് ചെയ്ത് വീണ്ടും റിക്കാര്‍ഡ് ചെയ്യുകയാണ് പതിവ്. അതിനാല്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എത്രമാത്രം സഹായകരമായ വിവരങ്ങള്‍ അന്വേഷണ സംഘത്തിനു ലഭിച്ചുവെന്നത് വ്യക്തമല്ല. എങ്കിലും ലഭ്യമായ ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
പ്രതിയുടേതെന്ന് സംശയിക്കുന്ന രേഖാചിത്രം തയ്യാറാക്കിയ പശ്ചാത്തലത്തില്‍ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് എന്തെങ്കിലും തെളിവുകള്‍ തേടുകയാണ് അന്വേഷണ സംഘം. അന്വേഷണ സംഘം ആശുപത്രികളിലെത്തുമെന്നും അവര്‍ക്കുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുകൊടുത്ത് സഹകരിക്കണമെന്നും ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ നേരത്തേതന്നെ ആശുപത്രി അധികൃതരെ അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it