ജിഷ്ണു രാഘവന്‍ അന്തരിച്ചു

കൊച്ചി: യുവ ചലച്ചിത്രതാരം ജിഷ്ണു രാഘവന്‍ (35) അന്തരിച്ചു. ഇന്നലെ രാവിലെ 8.15ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി രണ്ടുവര്‍ഷത്തോളം ചികില്‍സയിലായിരുന്നു. പഴയകാല നടന്‍ രാഘവന്റെയും ശോഭയുടെയും മകനാണ്. സംസ്‌കാരം എറണാകുളം രവിപുരം ശ്മശാനത്തില്‍ നടന്നു. 1987ല്‍ പിതാവ് രാഘവന്‍ സംവിധാനം ചെയ്ത കിളിപ്പാട്ട് എന്ന ചിത്രത്തില്‍ ബാലതാരമായാണ്  ജിഷ്ണുവിന്റെ രംഗപ്രവേശം. 2002ല്‍ കമല്‍ ചിത്രമായ നമ്മളിലൂടെ  സജീവമായി. മലയാളത്തിലും തമിഴിലുമായി 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  റബേക്ക ഉതുപ്പ് കിഴക്കേ മലയാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ട്രാഫിക്കിന്റെ ഹിന്ദി പതിപ്പിലാണ് ജിഷ്ണു അവസാനം അഭിനയിച്ചത്. സിനിമയില്‍ സജീവമായിരിക്കെയാണ് രോഗം ബാധിക്കുന്നത്. തൊണ്ടയിലെ  അര്‍ബുദം പിന്നീട് ശ്വാസകോശത്തിലേക്ക് വ്യാപിക്കുകയായിരുന്നു.  ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജിഷ്ണുവിനെ കഴിഞ്ഞ 22ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും ബുധനാഴ്ച വീണ്ടും ആശുപത്രിയിലേക്കു മാറ്റി. രണ്ടുദിവസമായി ആരോഗ്യനില വഷളായിരുന്നു. കോഴിക്കോട് എന്‍ഐടിയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിടെക് ബിരുദമെടുത്ത ജിഷ്ണു ഐടി രംഗത്തും സജീവമായിരുന്നു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ജിഷ്ണു ഭാര്യ ധന്യരാജനും കുടുംബത്തിനുമൊപ്പം എറണാകുളത്തായിരുന്നു താമസം.
Next Story

RELATED STORIES

Share it