ജിഷയുടെ കൊലപാതകം: നര്‍ത്തകിയില്‍ നിന്ന് മൊഴിയെടുത്തു

പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട ദലിത് നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടയ്ക്കിടെ ജിഷയുടെ വീട് സന്ദര്‍ശിക്കാറുള്ള നര്‍ത്തകിയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. ഈ നര്‍ത്തകിക്കെതിരേ ജിഷയുടെ മാതാവ് രാജേശ്വരി ആരോപണം ഉയര്‍ത്തിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘം ഇവരില്‍ നിന്നു മൊഴിയെടുത്തത്.
രാജേശ്വരി ഇല്ലാത്ത സമയങ്ങളില്‍ നീല ആക്റ്റീവ സ്‌കൂട്ടറിലാണ് ഇവര്‍ വന്നിരുന്നത്. പെരുമ്പാവൂര്‍ സ്വദേശിനിയായ നര്‍ത്തകിയുമായുള്ള സൗഹൃദം രാജേശ്വരിക്ക് ഇഷ്ടമായിരുന്നില്ല. ജിഷയോട് ഇവരുമായി ചങ്ങാത്തം വേണ്ടെന്ന് താക്കീത് നല്‍കിയിരുന്നു. എന്നാല്‍, ജിഷയുമായി സംസാരിച്ചാല്‍ രാജേശ്വരി ചീത്തവിളിക്കുമെന്നും ഇതേതുടര്‍ന്നാണ് അവര്‍ ഇല്ലാത്ത സമയത്ത് വന്നിരുന്നതെന്നും നര്‍ത്തകിയായ യുവതി അന്വേഷണ സംഘം മുമ്പാകെ മൊഴി നല്‍കി.
അതേസമയം ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ രണ്ടു ഗുണ്ടകളുടേതടക്കം പതിനൊന്നു പേരുടെ രക്തം ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചെങ്കിലും അനുകൂലമായ റിപോര്‍ട്ട് ലഭിച്ചിട്ടില്ലെന്നുമാണ് അറിയുന്നത്. ജിഷ ഫോണില്‍ സംസാരിച്ച മൂര്‍ഷിദാബാദ് സ്വദേശിക്കായുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. ഇയാളുടെ ഫോണില്‍ വിളിച്ച കര്‍ണാടക നമ്പറിനെ ചുറ്റിപ്പറ്റിയാണ് അന്വേഷണം പുരോഗമിക്കുന്നത്.
Next Story

RELATED STORIES

Share it