thrissur local

ജില്ലയില്‍ 244 പ്രശ്‌നബാധിത ബൂത്തുകള്‍; സുരക്ഷയ്ക്ക് 6259 അംഗ പോലിസ് സേന

തൃശൂര്‍: നിയമസഭാ തിരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ജില്ലയില്‍ 6259 അംഗ പോലിസ് സേനയെ വിന്യസിക്കുമെന്ന് സുരക്ഷാ ചുമതലയുളള നോഡല്‍ ഓഫിസര്‍ കൂടിയായ സബ്കലക്ടര്‍ ഹരിത വി കുമാര്‍ അറിയിച്ചു. ഇന്‍ഡോ- തിബറ്റന്‍ ബോര്‍ഡര്‍ പോലിസ് ഫോഴ്‌സ്, സി ഐ എസ് എഫ് എന്നിവരടങ്ങുന്ന കേന്ദ്ര സേനയേയും തിരഞ്ഞെടുപ്പ് സുരക്ഷയ്ക്കായി നിയോഗിച്ചു.
ജില്ലാ റൂറല്‍ പോലിസ് 1480 ബൂത്തുകള്‍ക്കും സിറ്റി പൊലിസ് 539 ബൂത്തുകള്‍ക്കും സുരക്ഷ നല്‍കും. ജില്ലയിലാകെ 244 ബൂത്തുകളെ പ്രശ്‌നബാധിത ബൂത്തുകളായി കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 118 എണ്ണം റൂറല്‍ പോലിസിന്റെ പരിധിയിലും 126 എണ്ണം നഗരപരിധിയിലുമാണ്. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ബൂത്തുകളെ പ്രത്യേക സബ്ഡിവിഷനുകളായി തരംതിരിച്ചിട്ടുണ്ട്.
11 ഡിവൈഎസ്പിമാര്‍, 20 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 222 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 432 കേന്ദ്ര സേനാംഗങ്ങള്‍, 105 വനിതാ പോലിസ്, 596 സ്‌പെഷ്യല്‍ പോലിസ്, 1709 സിവില്‍ പോലിസ് ഓഫിസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെ 3095 പൊലിസ് ഉദ്യോഗസ്ഥരെ റൂറല്‍ പരിധിയില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി വിന്യസിച്ചിട്ടുണ്ട്. സിറ്റി പൊലിസ് കമ്മീഷണറുടെ കീഴില്‍ 11 ഡിവൈഎസ്പിമാര്‍, 15 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, 133 സബ്ഇന്‍സ്‌പെക്ടര്‍മാര്‍, 275 കേന്ദ്ര സേനാംഗങ്ങള്‍, 905 പോലിസ് ഉദ്യോഗസ്ഥര്‍, 244സ്‌പെഷ്യല്‍ പോലിസ്, 1581 സിവില്‍ പോലീസ് ഓഫിസര്‍മാര്‍ ഉള്‍പ്പെടെ 3164 പോലിസ് ഉദ്യോഗസ്ഥരാണ് തിരെഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി തൃശ്ശൂര്‍ നഗരപരിധിയില്‍ ഉണ്ടാവുക.
സ്‌പെഷ്യല്‍ പോലിസ് ഓഫീസര്‍മാരായി തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ചവര്‍ക്കുള്ള പരിശീലനം 13ന് ആരംഭിക്കും. നഗരപരിധിയിലുള്ളവര്‍ക്ക് രാമവര്‍മ്മപുരം ജില്ലാ പോലിസ് ആസ്ഥാനത്തും റൂറല്‍ പരിധിയിലുള്ളവര്‍ക്ക് അതത് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ കീഴിലുമായിരിക്കും പരിശീലനം.
ജില്ലയിലെ പ്രശ്‌നബാധിത ബൂത്തുകളില്‍ ഇന്‍ഡോ- തിബറ്റന്‍ പോലിസ് ഫോഴ്‌സും സി ഐ എസ് എഫും തിരഞ്ഞെടുപ്പു ദിവസം ഡ്യൂട്ടിയില്‍ ഉണ്ടായിരിക്കും.
Next Story

RELATED STORIES

Share it