palakkad local

ജില്ലയിലെ മിക്ക നഗരസഭകളിലും അനിശ്ചിതത്വം

കെ സനൂപ്

പാലക്കാട്: അവസാനഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ ജില്ലയില്‍ പലയിടത്തും അനിശ്ചിതത്വം. പാലക്കാട് നഗരസഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് (24) നേടിയത് ബിജെപിയാണ്. 16 സീറ്റ് യുഡിഎഫും 9 സീറ്റ് എല്‍ഡിഎഫും നേടിയപ്പോള്‍ സ്വതന്ത്രര്‍ വിജയിച്ചത് 6 വാര്‍ഡുകളിലാണ്. ഇതില്‍ എസ്ഡിപിഐ പിന്തുണച്ചവരും വെല്‍ഫെയര്‍പാര്‍ട്ടി പിന്തുണച്ചവരും സിപിഎം സ്വതന്ത്രരുമുണ്ട്.
അതുകൊണ്ട് തന്നെ മുന്നണി സമവാക്യങ്ങളെ മാറ്റി മറിച്ച് നേടിയ വിജയത്തിലൂടെ ഭരണത്തിലേറാമെന്ന ബിജെപിയുടെ കണക്ക് കുട്ടലുകള്‍ ആദ്യമേ പിഴച്ചിരിക്കയാണ്. ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപി പാലക്കാട് നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ മനപൂര്‍വം സംഘര്‍ഷമുണ്ടാക്കി വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള നീക്കവും ഒരു വശത്തുണ്ട്.
ബിജെപിയുടെ കുത്തകയായിരുന്ന പല വാര്‍ഡുകളും സ്വതന്ത്രന്‍മാരെ അണിനിരത്തി എല്‍ഡിഎഫും യുഡിഎഫും നേടിയതോടെ പാലക്കാട് ആര് ഭരിക്കുമെന്ന ചര്‍ച്ചകളാണ് എല്ലാ ക്യാംപുകളിലും ഉയരുന്നത്. ബിജെപിയെ മാറ്റി നിര്‍ത്തി മുന്നണി സമവാക്യങ്ങള്‍ അപ്രസക്തമാക്കുന്ന കൂട്ടുകെട്ടിനുള്ള നീക്കം ദേശീയ-സംസ്ഥാന തലങ്ങളില്‍ നിന്നുണ്ടാകുമെന്നാണ് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ലഭ്യമാകുന്ന സൂചന.
കക്ഷിനില
പാലക്കാട് നഗരസഭ: മൊത്തം 52 വാര്‍ഡുകളില്‍ യുഡിഎഫ്: 16 എല്‍ഡിഎഫ്: 6 ബിജെപി: 24 സ്വതന്ത്രര്‍: 6.
ചെര്‍പ്പുളശ്ശേരി നഗരസഭ: മൊത്തം 33 വാര്‍ഡുകളില്‍ യുഡിഎഫ്: 16 എല്‍ഡിഎഫ്: 14 ബിജെപി: 2.
ചിറ്റൂര്‍-തത്തമംഗലം: മൊത്തം 29 വാര്‍ഡുകളില്‍ 18 വാര്‍ഡ് നേടി യുഡിഎഫ് അധികാരം നിലനിര്‍ത്തി. എല്‍ഡിഎഫ്: 11 നേടി നില മെച്ചപ്പെടുത്തി.
മണ്ണാര്‍ക്കാട്: മൊത്തം 29 വാര്‍ഡുകളില്‍ യുഡിഎഫും എല്‍ഡിഎഫും 13 വാര്‍ഡ് നേടി ബലാബലമാണ്. ബിജെപി: 3.
ഒറ്റപ്പാലം: 36ല്‍ എല്‍ഡിഎഫ്: 15 വാര്‍ഡ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. യുഡിഎഫ്: 8 ബിജെപി: 6 മറ്റുള്ളവര്‍ക്ക്: 7 വാര്‍ഡുകള്‍ ലഭിച്ചു.
പട്ടാമ്പി: 28 ല്‍ യുഡിഎഫ് 18 നേടി അധികാരം ഉറപ്പിച്ചു. എല്‍ഡിഎഫ് 6 ബിജെപി 2 സ്വതന്ത്രര്‍ക്ക് 2 സീറ്റുകള്‍ ലഭിച്ചു.
ഷൊര്‍ണൂര്‍ നഗരസഭ: 33 വാര്‍ഡുകളില്‍ 18 വാര്‍ഡ് യുഡിഎഫ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എസ്ഡിപിഐ നിലവിലെ വാര്‍ഡ് നിലനിര്‍ത്തി. എല്‍ഡിഎഫ്: 7 ബിജെപി: 7.
പാലക്കാട് ജില്ലാ പഞ്ചായത്തില്‍ 27 സീറ്റുകള്‍ നേടി എല്‍ഡിഎഫ് ഭരണതുടര്‍ച്ച സ്വന്തമാക്കി. യുഡിഎഫ് മൂന്ന് സീറ്റുകളിലൊതുങ്ങി.
ബ്ലോക്ക് പഞ്ചായത്തുകളില്‍ 11 എല്‍ഡിഎഫ് നേടിയപ്പോള്‍ രണ്ട് ബ്ലോക്കുകള്‍ മാത്രമാണ് യുഡിഎഫിന്.
ജില്ലയിലെ ആകെയുള്ള 88 ഗ്രാമപ്പഞ്ചായത്തുകളില്‍ 68 എണ്ണം എല്‍ഡിഎഫ് നേടി. 19 യുഡിഎഫ് നേടിയപ്പോള്‍ ചിറ്റൂരിലെ വടകരപ്പതി പഞ്ചായത്തില്‍ ആര്‍ബിസി കനാല്‍ സംരക്ഷണ സമിതി 8 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി.
ജില്ലയിലെ അലനല്ലൂര്‍, ചാലിശ്ശേരി, എരുത്തേമ്പതി, കരിമ്പുഴ, കുലുക്കല്ലൂര്‍, കുമരംപുത്തൂര്‍, കുത്തന്നൂര്‍, കുഴല്‍മന്ദം, പട്ടഞ്ചേരി, പെരുങ്ങോട്ടുകുറുശ്ശി, പെരുവെമ്പ്, പിരായിരി, പുതുനഗരം, പുതുക്കോട്, തരൂര്‍, തച്ചമ്പാറ, തച്ചനാട്ടുകര, തിരുവേഗപ്പുറ, വടവന്നൂര്‍, വല്ലപ്പുഴ പഞ്ചായത്തുകള്‍ യുഡിഎഫ് മേല്‍ക്കൈ നേടി.
വിളയൂര്‍, വെള്ളിനേഴി, വാണിയംകുളം, വണ്ടാഴി, വടക്കഞ്ചേരി, തൃത്താല, തൃക്കടീരി, തിരുമിറ്റിക്കോട്, തേങ്കുറുശ്ശി, തെങ്കര, ശ്രീകൃഷ്ണപുരം, ഷോളയൂര്‍, പുതുശ്ശേരി, പുതൂര്‍, പുതുപ്പരിയാരം, പൂക്കോട്ടുകാവ്, പൊല്‍പ്പുള്ളി, പെരുമാട്ടി, പട്ടിത്തറ, പരുതൂര്‍, പറളി, പല്ലശന, ഓങ്ങല്ലൂര്‍, നെന്മാറ, നെല്ലിയാമ്പതി, നെല്ലായ, നല്ലേപ്പിള്ളി, നാഗലശ്ശേരി, മുതുതല, മുണ്ടൂര്‍, മേലാര്‍കോട്, മാത്തൂര്‍, മരുതറോഡ്, മണ്ണൂര്‍, മങ്കര, മലമ്പുഴ, ലെക്കിടി-പേരൂര്‍, കൊഴിഞ്ഞാമ്പാറ, കോട്ടോപ്പാടം, കോട്ടായി, കൊപ്പം, കോങ്ങാട്, കൊല്ലങ്കോട്, കൊടുവായൂര്‍, കൊടുമ്പ്, കിഴക്കഞ്ചേരി, കേരളശ്ശേരി, കാവശ്ശേരി, കരിമ്പ, കാരാകുറുശ്ശി, കപ്പൂര്‍, കണ്ണമ്പ്ര, കണ്ണാടി, കാഞ്ഞിരപ്പുഴ, കടമ്പഴിപ്പുറം, എരിമയൂര്‍, എലവഞ്ചേരി, എലപ്പുള്ളി, ചളവറ, അയിലൂര്‍, അനങ്ങനടി, ആനക്കര, അമ്പലപ്പാറ, ആലത്തൂര്‍, അകത്തേത്തറ, അഗളി പഞ്ചായത്തുകളില്‍ എല്‍ഡിഎഫും മേല്‍ക്കൈ നേടി.
അതേസമയം സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ട്രെന്റ് കേരള തിരഞ്ഞെടുപ്പ് വെബ്‌സൈറ്റില്‍ പലപ്പോഴും യഥാസമയം വിവരങ്ങള്‍ ലഭ്യമാകാത്ത സ്ഥിതിയാണ്. പല സ്ഥാനാര്‍ഥികളും ഇപ്പോഴും ലീഡ് ചെയ്യുന്നതായാണ് വെബ്‌സൈറ്റ് കാണിക്കുന്നത്.
Next Story

RELATED STORIES

Share it