ജാതി വിവേചനം: ദീപയ്ക്ക് ഒടുവില്‍ നീതി ലഭിച്ചു

കോട്ടയം: ജാതി വിവേചനത്തിന് ഇരയായി വേട്ടയാടപ്പെട്ട ദലിത് ഗവേഷക വിദ്യാര്‍ഥിനി ദീപ പി മോഹന് ഒടുവില്‍ നീതി. എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജി ഡയറക്ടര്‍ നന്ദകുമാര്‍ കളരിക്കലിനെതിരേ ദീപ പരാതി സമര്‍പ്പിച്ചിരുന്നു. ഈ പരാതിയിന്‍മേല്‍ സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. എന്‍ ജയകുമാര്‍, പ്രഫ. കെ എസ് ഇന്ദു എന്നിവര്‍ നല്‍കിയ അന്വേഷണ റിപോര്‍ട്ട് സിന്‍ഡിേക്കറ്റ് അംഗീകരിച്ചു.
റിപോര്‍ട്ട് പ്രകാരം പട്ടികജാതി/പട്ടികവര്‍ഗ പീഡന നിരോധന നിയമം അനുസരിച്ച് അധ്യാപകനെതിരേ കേസ് എടുക്കുന്നതിന് പോലിസിനോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. നന്ദകുമാര്‍ കളരിക്കലിനെ ഡയറക്ടര്‍ സ്ഥാനത്തുനിന്നും മറ്റു ചുമതലകളില്‍നിന്നും ഒരറിയിപ്പ് ഉണ്ടാവുന്നതുവരെ ഒഴിവാക്കുന്നതിനും യോഗം തീരുമാനിച്ചു. നന്ദകുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ യോഗം തീരുമാനിച്ചു. ഏഴ് ദിവസത്തിനുള്ളില്‍ നോട്ടീസിനു മറുപടി നല്‍കണമെന്ന് ആവശ്യപ്പെടാനും ഫെബ്രുവരി 20 ന് കൂടുന്ന സിന്‍ഡിക്കേറ്റ് യോഗത്തില്‍ മറുപടി ഹാജരാക്കാനും തീരുമാനമായി. സിന്‍ഡിക്കേറ്റ് യോഗത്തില്‍ വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു.
കണ്ണൂര്‍ എസ്എന്‍ കോളജില്‍നിന്നു ഡിഗ്രിയും കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ പാലാട് കാംപസില്‍നിന്നു പിജിയും നേടിയ ദീപ എംഫില്‍ പഠനത്തിനായാണ് എംജി യൂനിവേഴ്‌സിറ്റിയില്‍ എത്തിയത്. മെറിറ്റില്‍ പ്രവേശനം നേടിയ ഒമ്പതു വിദ്യാര്‍ഥികളില്‍ ഒരാളായിരുന്നു ദീപ. തുടക്കം മുതല്‍ പലതരം വിവേചനങ്ങളും ഒറ്റപ്പെടുത്തലും നേരിട്ട ദീപ പ്രതിസന്ധികള്‍ക്കിടയിലും എംഫില്‍ പഠനം പൂര്‍ത്തിയാക്കി പിഎച്ച്ഡിക്കുള്ള ശ്രമം തുടങ്ങി. പിഎച്ച്ഡി ചെയ്യാനുള്ള ദീപയുടെ നീക്കം തുടക്കത്തിലേ സര്‍വകലാശാല തടഞ്ഞു. എംഫിലിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ സര്‍വകലാശാല തടഞ്ഞുവച്ചു.
പിന്നീട് ഗേറ്റ് പരീക്ഷയെഴുതി പാസായ ദീപ പിഎച്ച്ഡിക്കു രജിസ്റ്റര്‍ ചെയതു. പിഎച്ച്ഡിക്കു ചേര്‍ന്നെങ്കിലും അതിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. എംഫില്‍ പഠനകാലയളവിലെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റും മാര്‍ക്ക് ഷീറ്റും നല്‍കിയില്ല. ഇതേത്തുടര്‍ന്നു 2012ല്‍ പിഎച്ച്ഡിക്കു സമര്‍പ്പിച്ച അപേക്ഷ സര്‍വകലാശാല തള്ളി. തുടര്‍ന്ന് 2014ലാണ് പിഎച്ച്ഡിക്കു രജിസ്റ്റര്‍ ചെയ്തത്.
എംഫില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാതായതോടെ പിഎച്ച്ഡിക്കു രണ്ടു പേപ്പറുകള്‍ അധികമായെഴുതേണ്ടിയും വന്നു. പിഎച്ച്ഡിക്ക് ചേര്‍ന്നെങ്കിലും ജാതി വിവേചനം എംജി സര്‍വകലാശാലയിലെ ഇന്റര്‍ യൂനിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്റ് നാനോ ടെക്‌നോളജിയിലെ അധികൃതര്‍ തുടരുകയായിരുന്നു.
മനുഷ്യാവകാശ സംഘടനകളും ദലിത് സംഘടനകളും ദീപയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. തുടര്‍ന്നു നടത്തിയ നിയമപോരാട്ടത്തിനിടെയാണ് ദീപയ്ക്ക് നീതി ലഭിച്ചത്.
Next Story

RELATED STORIES

Share it