Kottayam Local

ജലക്ഷാമം രൂക്ഷം; കാഞ്ഞിരപ്പള്ളിയിലെ കുടിവെള്ള പദ്ധതികള്‍ അവതാളത്തില്‍

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖലയില്‍ കുടിവെള്ള ക്ഷാമം രുക്ഷമാവുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ആസൂത്രണ ചെയ്ത കുടിവെള്ള പദ്ധതികളെല്ലാം അവതാളത്തില്‍. ലക്ഷങ്ങള്‍ മുതല്‍ മുടക്കി ആരംഭിച്ച പല ബൃഹത് പദ്ധതികളും നിശ്ചലമാവുന്ന അവസ്ഥയാണ്.
12 വര്‍ഷം മുമ്പ് 30 ലക്ഷത്തോളം രൂപ മുടക്കി കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ 14, 15 വാര്‍ഡുകളില്‍ കുടിവെള്ളമെത്തിക്കുന്നതിനു നടപ്പാക്കിയ മണങ്ങല്ലൂര്‍-കൂവപ്പള്ളി കുടിവെള്ള പദ്ധതി ഇപ്പോള്‍ ഉപേക്ഷിച്ച നിലയിലാണ്. പദ്ധതിക്കായി ടാങ്ക് പണിയാന്‍ നിര്‍ദേശിച്ചിരിക്കുന്ന സ്ഥലത്തു നിന്ന് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പുതിയ പദ്ധതിക്കായുള്ള നീക്കം പ്രതിഷേധത്തിന് ഇടയാക്കുന്നു. കഴിഞ്ഞ തവണ ബ്ലോക്ക് പഞ്ചായത്തില്‍ അനുവദിച്ച പട്ടികജാതി വിഭാഗത്തിനായി അനുവദിച്ച എട്ടു ലക്ഷം രൂപ ഉപയോഗിച്ച് പുതുതായി കുടിവെള്ള പദ്ധതി തയ്യാറാവുമ്പോള്‍ 15ാം വാര്‍ഡിലെ ചുരുക്കം ചില കോളനികള്‍ക്കു മാത്രമാണു പ്രയോജനം ചെയ്യുന്നത്.
ഗ്രാമസഭകളില്‍ ചര്‍ച്ച ചെയ്യാതെ പദ്ധതി നടപ്പാക്കാനുള്ള നീക്കം അഴിമതിക്കു കളമൊരുങ്ങുന്നതായും നിര്‍ദിഷ്ട പദ്ധതി അട്ടിമറിക്കുമെന്നും ആരോപണമുയരുന്നു. ആലംപരപ്പ്, വേട്ടോംകുന്ന്, പനച്ചേപ്പാറ, മണങ്ങല്ലൂര്‍, നെടുമല, കുടപ്പനക്കുഴി, കൂവപ്പള്ളി കോളനി, നാലാംമൈല്‍, കുളമാംകുഴി എന്നിവിടങ്ങളില്‍ വെള്ളമെത്തിക്കുന്നതിനാണ് മണങ്ങല്ലൂര്‍-കുടിവെള്ള പദ്ധതി വിഭാവനം ചെയ്തത്. മലയോര മേഖല കടുത്ത വരള്‍ച്ചയിലെത്തിയതോടെ ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്.
2007ല്‍ ആരംഭിച്ച പദ്ധതിയാണ് മണങ്ങല്ലൂര്‍-കൂവപ്പള്ളി പദ്ധതി. കിണര്‍ കുഴിച്ച് വാട്ടര്‍ ടാങ്കും നിര്‍മിച്ച് വൈദ്യുതിലൈന്‍ വലിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പണി പൂര്‍ത്തിയാവാതെ വന്നതോടെ ലോകായുക്തയില്‍ ഹരജിയും നല്‍കി.
പദ്ധതിക്കു ത്രിതല പഞ്ചായത്തുകള്‍ക്ക് ഫണ്ടില്ലെന്ന ത്രിതല പഞ്ചായത്തു കമ്മിറ്റിയുടെ തീരുമാനങ്ങള്‍ ഓരോ പഞ്ചായത്തു സെക്രട്ടറിമാരും കോടതിയെ അറിയിക്കുകയും ചെയ്തു. വാട്ടര്‍ അതോറിറ്റി ഈ പദ്ധതി ഏറ്റെടുക്കാന്‍ നിര്‍ദേശമുണ്ടായെങ്കിലും കിണറും ടാങ്കും ഉപയോഗ യോഗ്യമല്ലാതായെന്നും പഞ്ചായത്തുകള്‍ വേണ്ടത്ര പഠനം നടത്താതെയാണ് തുക ചെലവഴിച്ചതെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ ലോകായുക്തയ്ക്ക് റിപോര്‍ട്ട് നല്‍കി.
കൂടാതെ പദ്ധതി ഏറ്റെടുത്ത് നടത്തണമെങ്കില്‍ മൂന്നു കോടിയിലധികം രൂപ ചെലവഴിക്കണമെന്നും ഇക്കാരണത്താല്‍ നിര്‍ദേശം പുനപരിശോധിക്കണമെന്നും വാട്ടര്‍ അതോറിറ്റി ആവശ്യപ്പെടുകയും ചെയ്തു. പനച്ചേപ്പള്ളിയിലെ ഓവര്‍ ഹെഡ് ടാങ്കില്‍നിന്ന് പൈപ്പുലൈന്‍ വലിച്ച് കുടിവെള്ളം എത്തിച്ചുകൊടുക്കാമെന്ന് വാട്ടര്‍ അതോറിറ്റി അധികൃതര്‍ ലാകായുക്ത കോടതിയില്‍ സത്യവാങ്മൂലം നല്‍കിയെങ്കിലും ഇതുവരെയും ഫലമുണ്ടായില്ല.
Next Story

RELATED STORIES

Share it