Kollam Local

ജനമനസ്സുകള്‍ കീഴടക്കി എസ്ഡിപിഐ സ്ഥാനാര്‍ഥിയുടെ പര്യടനം

ശാസ്താംകോട്ട: ആര്‍എസ്പികളുടെ ഏറ്റുമുട്ടലിലൂടെ സംസ്ഥാനത്തെ ശ്രദ്ധേയമായ മല്‍സരം നടക്കുന്ന കുന്നത്തൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇടത് വലത് മുന്നണികളുടെ രാഷ്ട്രീയ പൊള്ളത്തരങ്ങള്‍ ചൂണ്ടിക്കാട്ടിയും കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കൊണ്ട് രാജ്യത്തെ കാവിവല്‍ക്കരിക്കാന്‍ ശ്രമിക്കുന്ന മോദി സര്‍ക്കാരിന്റെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് പ്രീണനങ്ങള്‍ തുറന്ന് കാട്ടിയും എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി തുളസീധരന്‍ പള്ളിക്കലിന്റെ പര്യടനം പുരോഗമിക്കുന്നു. ഒപ്പം കുന്നത്തൂരിന്റെ വികസന ദുരവസ്ഥയും പ്രചരണത്തിന് വിഷയമാവുന്നു.
കര്‍ഷകരും കശുവണ്ടി തൊഴിലാളികളുമടക്കം ദലിത് പിന്നാക്ക വിഭാഗങ്ങള്‍ ഏറെ അധിവസിക്കുന്ന കുന്നത്തൂരില്‍ കശുവണ്ടി ഫാക്ടറികളും തൊഴില്‍ ഇടങ്ങളും കോളനികളും കേന്ദ്രീകരിച്ചാണ് സ്ഥാനാര്‍ഥിയുടെ പര്യടനം കൂടുതലായി നടക്കുന്നത്. ഒപ്പം മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും സ്ഥാനാര്‍ഥി എത്തുന്നു. വോട്ടറന്‍മാരുടെ പരാതികളും പരിവേദനകളും കേള്‍ക്കാനും ഏറെ സമയം ചെലവഴിച്ച് കൊണ്ടാണ് വോട്ട് അഭ്യര്‍ഥിക്കുന്നതും.
കഴിഞ്ഞ ദിവസം മൈനാഗപ്പള്ളി പഞ്ചായത്തിലും ഇന്നലെ പവിത്രേശ്വരത്തുമായിരുന്നു പര്യടനം.
എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ തുളസീധരന്‍ പള്ളിക്കലിന് കുന്നത്തൂരില്‍ ഇത് രണ്ടാംമൂഴമാണ്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐ ഒറ്റയ്ക്ക് മല്‍സരിച്ച് ഇവിടെ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. സ്ഥാനാര്‍ഥിയോടൊപ്പം എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് സലിംവിളയിലയ്യം, ഗ്രാമപ്പഞ്ചായത്തംഗം ഷംസുദ്ദീന്‍ ചിറയില്‍, അജി സിനിമാപറമ്പ്, നാസര്‍ സിനിമാ പറമ്പ്, ജലാല്‍, റിന്‍ഷാദ് ഇഞ്ചക്കാട് തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it