Idukki local

ചെറുതോണിയില്‍ കെട്ടിട നമ്പര്‍ നല്‍കുന്നില്ല; കച്ചവടക്കാര്‍ ബുദ്ധിമുട്ടില്‍

ഇടുക്കി: വര്‍ഷങ്ങളായി കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്ക് കെട്ടിട നമ്പര്‍ നല്‍കാത്തതു ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. നിലവില്‍ കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് വൈദ്യുതി, വാട്ടര്‍, ഗ്യാസ് എന്നിവയുടെ കണക്ഷനുകള്‍ ലഭിക്കുന്നില്ല. വാണിജ്യ നികുതി, ലേബര്‍, ഹെല്‍ത്ത്, ഫുഡ് ലൈസന്‍സുകള്‍, എടുക്കുന്നതിനോ, പുതുക്കുന്നതിനോ കഴിയുന്നില്ല. ലൈസന്‍സ് കൊടുക്കാത്തതിനാല്‍ ബാങ്ക് വായ്പ എടുക്കുന്നതിനും സാധിക്കുന്നില്ല.
നിരവധി തവണ പഞ്ചായത്ത് ഭരണ സമിതിയ്ക്ക് നിവേദനം നല്‍കിയെങ്കിലും യാതൊരു നടപടിയുമെടുത്തിട്ടില്ല. ലൈസന്‍സ് നല്‍കാതിരിക്കുന്നതിനാല്‍ പഞ്ചായത്തിന് പലവിധത്തിലായി ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് വന്നുകൊണ്ടിരിക്കുന്നത്.
ചെറുതോണിയിലും പരിസര പ്രദേശങ്ങളിലുമായി 300ലധികം വ്യാപാര സ്ഥാപനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. കെട്ടിടങ്ങള്‍ക്ക് താല്കാലിക നമ്പരെങ്കിലും നല്‍കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
വാഴത്തോപ്പ് ഗ്രാമ പഞ്ചായത്തിന്റെ പുതിയ ഭരണ സമിതിയുടെ പ്രഥമയോഗം ഇന്ന് നടക്കുകയാണ്. ആദ്യയോഗത്തില്‍ തന്നെ ചെറുതോണിയിലെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാര വ്യവസായി ഏകോപന സമിതി ചെറുതോണി യൂണിറ്റ് നിവേദനം നല്‍കിയിരിക്കുകയാണ്.
ഭരണ പ്രതിപക്ഷ അംഗങ്ങള്‍ പരസ്പരം കുറ്റം പറഞ്ഞ് പ്രശ്‌നം ഇതുവരെ നീട്ടികൊണ്ടു പോയതായി വ്യാപാരികള്‍ ആരോപിയ്ക്കുന്നു. കൂടാതെ ചെറുതോണി ടൗണിലെ പാര്‍ക്കിംഗ് സൗകര്യം, ടാക്‌സി സ്റ്റാന്‍ഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
ടൗണിലെ വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കത്ത പക്ഷം മുഴുവന്‍ വ്യാപാരികളും സര്‍ക്കാരിലേയ്ക്ക അടയ്‌ക്കേണ്ട തുക അടയ്ക്കാതെ പ്രതിഷേധിക്കുകയും പഞ്ചായത്ത് ഓഫീസിന് മുമ്പില്‍ നിരാഹാര സമരം ഉടയുള്ള ജനകീയ സമരങ്ങള്‍ നടത്തുമെന്ന് വ്യാപാരികള്‍ മുന്നറിയിപ്പു നല്‍കി. ടൗണിന്റെ ആരംഭ കാലത്ത് തന്നെ ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുണ്ടയിരുന്നു.
എന്നാല്‍ ഡാമിന്റെ നിര്‍മാണം പൂര്‍ത്തിയായതിന് ശേഷം സര്‍ക്കാര്‍ നിരോധനം പിന്‍വലിയ്ക്കുകയും നിലവിലുണ്ടായിരുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ക്കും കെട്ടിട നമ്പരും വൈദ്യുതി കണക്ഷനും നല്‍കുകയും ചെയ്തു. പിന്നീട് ഇടുക്കി ഡവലപ്‌മെന്റ് അതോറിട്ടി രൂപീകരിച്ചതിന് ശേഷവും ഇത്തരം പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് വീണ്ടും സര്‍ക്കാര്‍ ഇടപെടുകയും നിര്‍മാണാനുമതി നല്‍കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it