wayanad local

ചിന്നമ്മ വധം: വിധി അടുത്ത മാസമുണ്ടായേക്കും

കല്‍പ്പറ്റ: തൃക്കൈപ്പറ്റയിലെ പ്രമാദമായ ചിന്നമ്മ വധക്കേസില്‍ വിധി അടുത്ത മാസമുണ്ടായേക്കും. സാക്ഷിവിസ്താരം 80 ശതമാനത്തോളം പൂര്‍ത്തിയായി. ആഗസ്ത് മൂന്നിനാണ് കേസില്‍ കല്‍പ്പറ്റ അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിച്ചത്. ഇതുവരെ 60ഓളം സാക്ഷികളെ വിസ്തരിച്ചു. കേസില്‍ 111 സാക്ഷികളാണുണ്ടായിരുന്നത്. പലരെയും പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ശേഷം കേസ് തെളിയിക്കാന്‍ ആവശ്യമായ സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. പോലിസ് തയ്യാറാക്കിയ സാക്ഷികളുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത തിരുവനന്തപുരത്തെ സയന്റിഫിക് വിദഗ്ധനെയും പ്രോസിക്യൂഷന്‍ വിസ്തരിച്ചു. ഇതുവരെ കോടതിയില്‍ നൂറോളം രേഖകള്‍ ഹാജരാക്കി. വിചാരണയ്ക്കിടെ രണ്ടു സാക്ഷികള്‍ കൂറുമാറി. പ്രതികളിലൊരാളായ ജില്‍സന്റെ പിതാവ് ഏലിയാസാണ് കൂറുമാറിയവരില്‍ ഒരാള്‍. പ്രതികള്‍ ഏലിയാസിന്റെ ഫോണാണ് ഉപയോഗിച്ചിരുന്നത്. അന്വേഷണോദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ സിഐ സുഭാഷ് ബാബുവിനെയാണ് ഇനി വിസ്തരിക്കാനുള്ളത്. 17നാണ് ഇദ്ദേഹത്തെ വിസ്തരിക്കുക. ഇതോടെ സാക്ഷി വിസ്താരം പൂര്‍ത്തിയാവും. പ്രതികളുടെ ഭാഗം കേട്ടശേഷം അടുത്ത മാസം വിധി വരും.  കല്‍പ്പറ്റ അഡീഷനല്‍ ജഡ്ജ് എസ് എച്ച് പഞ്ചാപകേശനാണ് വാദം കേള്‍ക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി ടി അനുപമനും പ്രതികള്‍ക്ക് വേണ്ടി എന്‍ ഭാസ്‌കരന്‍ നായരുമാണ് ഹാജരാവുന്നത്. 2014 സപ്തംബര്‍ 13നാണ് ചിന്നമ്മയെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. പ്രതികളായ എരുമാട് കുന്താരത്ത് ജില്‍സണ്‍, സഹോദരന്‍ സില്‍ജോ മാണ്ടാട് സ്വദേശി വിപിന്‍ വര്‍ഗീസ് എന്നിവരെ മൂന്നു ദിവസങ്ങള്‍ക്കു ശേഷം എരുമാട് വച്ചാണ് പിടികൂടിയത്.
Next Story

RELATED STORIES

Share it