ചാലിയാറില്‍ കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു

നിലമ്പൂര്‍: ചാലിയാറില്‍ ഒഴുക്കില്‍പ്പെട്ടു കാണാതായ വിദ്യാര്‍ഥികളുടെ മൃതദേഹം കണ്ടെടുത്തു. ചാലിയാര്‍ പുഴയിലെ മൈലാടി കടവില്‍ വെള്ളിയാഴ്ച വൈകീട്ട് 3.30ഓടെ കുളിക്കാനിറങ്ങിയ ചന്തക്കുന്ന് പനോളി റഷീദിന്റെ മകന്‍ ആദില്‍(10), ചന്തക്കുന്ന് മലാംകുന്നന്‍ അഷ്‌റഫിന്റെ മകന്‍ ആരിഫ് ഖാന്‍ (10) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ രാവിലെ മൈലാടി പാലത്തിനു സമീപത്തുനിന്നു കണ്ടെടുത്തത്. അഗ്നിശമന സേനയും നാട്ടുകാരും പോലിസും റവന്യൂ അധികൃതരും തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ഇന്നലെ രാവിലെ എട്ടരയോടെ അഗ്നിശമന സേന നടത്തിയ തിരച്ചിലിലാണ് ആദിലിന്റെ മൃതദേഹം ആദ്യം കണ്ടെടുത്തത്. പത്തു മണിയോടെ ആരിഫ്ഖാന്റെ മൃതദേഹവും ഇതേ സ്ഥലത്തു നിന്നു കണ്ടെത്തി. കളിക്കൂട്ടുകാരായ ഇരുവരും വീടിനു സമീപത്തുള്ള ആസാദ് ഗ്രൗണ്ടില്‍ കളിക്കാന്‍ പോയതായിരുന്നു. സന്ധ്യയായിട്ടും മടങ്ങിവരാതായതോടെ ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടയിലാണ് മൈലാടി പാലത്തിനു സമീപം കുട്ടികള്‍ ഒഴുക്കില്‍പ്പെട്ട വിവരം വീട്ടുകാര്‍ അറിഞ്ഞത്.
ബന്ധുക്കള്‍ സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കുട്ടികളുടെ വസ്ത്രവും ചെരിപ്പും തിരിച്ചറിഞ്ഞു. ഇരുവരും ചന്തക്കുന്ന് ജിഎംഎല്‍പി സ്‌കൂള്‍ നാലാംക്ലാസ് വിദ്യാര്‍ഥികളാണ്. ആദിലിന്റെ പിതാവ് റഷീദ് കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറാണ്. മാതാവ്: ജസീന. സഹോദരി: ആദില. ആരിഫ്ഖാന്റെ പിതാവ് അഷ്‌റഫ്. മാതാവ്: ഹസീന. സഹോദരങ്ങള്‍: അര്‍ഷദ് ഖാന്‍, അജ്മല്‍ ഖാന്‍. ഇരുവരുടെയും മൃതദേഹങ്ങള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ ചന്തക്കുന്ന് വലിയ ജുമാമസ്ജിദില്‍ ഖബറടക്കി.
Next Story

RELATED STORIES

Share it