malappuram local

ഗ്യാസ് ഏജന്റ് കൊല്ലപ്പെട്ട കേസില്‍ വിസ്താരം തുടങ്ങി

മഞ്ചേരി: വളാഞ്ചേരി കൊട്ടാരം ആലിന്‍ ചുവട്ടിലെ ഗ്യാസ് ഏജന്റും പെട്രോള്‍ പമ്പ് നടത്തിപ്പുകാരനുമായിരുന്ന കൊച്ചി എളമക്കര കുറ്റിക്കാട്ടില്‍ വിനോദ് കുമാര്‍(54) കൊല്ലപ്പെട്ട കേസിന്റെ വിചാരണ ഇന്നലെ ജില്ലാ സെഷന്‍സ് കോടതിയില്‍ ജഡ്ജി എംആര്‍ അനിത മുമ്പാകെ ആരംഭിച്ചു. നോട്ടീസ് അയച്ച അഞ്ച് സാക്ഷികളില്‍ മുന്നു പേരെ ഇന്നലെ വിസ്തരിച്ചു. ഗ്യാസ് ഏജന്‍സിയുടെ ട്രക്ക് ഡ്രൈവര്‍ കെപി ഉമ്മര്‍, വിനോദ്കുമാറിന്റെ 82 കാരിയായ അമ്മ രാധ, സഹോദരി ഷൈലജ പ്രസാദ് എന്നിവരാണ് ഇന്നലെ ഹാജരായത്.
മറ്റൊരു സഹോദരിയായ സുജയെ വിസ്തരിക്കേണ്ടതില്ലെന്ന് കോടതി തീരുമാനിച്ചു. വിനോദ്കുമാര്‍ മറ്റൊരു വിവാഹം കഴിച്ചതിനാല്‍ ഒന്നാം പ്രതി ജ്യോതിയുമായി അകല്‍ച്ചയിലായിരുന്നെന്ന് അമ്മയും സഹോദരിയും കോടതിയില്‍ മൊഴി നല്‍കി. ഒന്നാം പ്രതി ഭാര്യ ജ്യോതി എന്ന ജസീന്ത ജോര്‍ജ്ജ്(56)ഉം രണ്ടാം പ്രതി കൊച്ചി എളമക്കര മാമംഗലം ക്രോസ് റോഡ് നമ്പ്രത്ത് മുഹമ്മദ് യൂസുഫ് എന്ന സജീദ്(51) ഉം ഹാജരായി. 73 സാക്ഷികളുള്ള കേസിന്റെ വിചാരണ ഈ മാസം 27വരെ തുടരും.
വിനോദ് കുമാറിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കള്‍ മറ്റൊരു സ്ത്രീയുടെ കുഞ്ഞിന് ലഭിക്കുമോയെന്ന ഭീതിയാണ് ജ്യോതിയെ കൃത്യത്തിനു പ്രേരിപ്പിച്ചതെന്നാണ് പ്രോസിക്യുഷന്‍ കേസ്. 2015 ഒക്ടോബര്‍ 9ന് പുലര്‍ച്ചെ വെണ്ടല്ലൂരിലെ വാടക വീട്ടിലാണ് വിനോദ്കുമാര്‍ വെട്ടേറ്റു മരിച്ചത്.
രണ്ടാം പ്രതി യുസുഫുമായി ഗൂഢാലോചന നടത്തിയാണ് ജ്യോതി കൊലപാതകം ആസുത്രണം ചെയ്തത്. വിനോദ്കുമാര്‍ കൊല്ലപ്പെടുന്നതിന്റെ തലേദിവസം പ്രതിയെ വളാഞ്ചേരിയിലെ വീട്ടിലെത്തിച്ചശേഷം വിനോദ്കുമാര്‍ ഉറങ്ങിയെന്ന് ഉറപ്പുവരുത്തുകയും യൂസുഫ് വെട്ടു കത്തി ഉപയോഗിച്ച് വിനോദിന്റെ കഴുത്തിനും നെഞ്ചിനും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
Next Story

RELATED STORIES

Share it