Districts

ഗൃഹനാഥനെ കെട്ടിയിട്ട് 40 പവന്‍ സ്വര്‍ണവും മൂന്ന് ലക്ഷം രൂപയും കവര്‍ന്നു

കല്‍പ്പറ്റ: ഗൃഹനാഥനെ കെട്ടിയിട്ട് അഞ്ചംഗ മുഖംമൂടി സംഘം സ്വര്‍ണവും പണവും കവര്‍ന്നു. കോട്ടത്തറ വെണ്ണിയോട് മലഞ്ചരക്ക് വ്യാപാരം നടത്തുന്ന എ സി മൊയ്തു ഹാജിയുടെ വീട്ടില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.
40 പവന്റെ ആഭരണങ്ങളും മൂന്നു ലക്ഷം രൂപയുമാണ് അക്രമികള്‍ കവര്‍ന്നത്. വീടിന്റെ മുന്‍വാതില്‍ പൊളിച്ച് അകത്തു കടന്ന സംഘം ശബ്ദം കേട്ടെത്തിയ മൊയ്തു ഹാജിയെയും കുടുംബത്തെയും കത്തികാട്ടി ഭീഷണിപ്പെടുത്തി. തടയാന്‍ ശ്രമിച്ച മൊയ്തു ഹാജിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഇദ്ദേഹത്തിന്റെ കൈകള്‍ക്ക് സാരമായ മുറിവേറ്റിട്ടുണ്ട്. മുറിക്കകത്തുണ്ടായിരുന്ന വസ്ത്രങ്ങള്‍ ഉപയോഗിച്ച് ഗൃഹനാഥനെ കെട്ടിയിട്ട സംഘം താക്കോല്‍ കൈവശപ്പെടുത്തി അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണവും പണവും കവരുകയായിരുന്നു. ഭാര്യ സൈനബയുടെയും മകള്‍ സുനീറയുടെയും ദേഹത്തുണ്ടായിരുന്ന ആഭരണങ്ങളും സംഘം കൈക്കലാക്കി. മൂത്ത മകന്‍ മമ്മൂട്ടിയുടെ കാറെടുത്ത് പ്രധാന റോഡ് വരെ പോവുകയും പിന്നീട് കാര്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയും ചെയ്തു.
സംഘം പോയതിനു ശേഷമാണ് മൊയ്തു ഹാജി 50 മീറ്റര്‍ മാത്രം അകലെ താമസിക്കുന്ന മൂത്ത മകനെ വിവരമറിയിച്ചത്. പരിക്കേറ്റ മൊയ്തു ഹാജിയെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കമ്പളക്കാട് പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും പരിശോധന നടത്തി.
Next Story

RELATED STORIES

Share it