ക്ഷേമപെന്‍ഷന്‍ വൈകിയതിന് കാരണം ലഭിച്ച വിവരങ്ങളിലെ പിഴവ്

തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ നല്‍കിയ കോടികള്‍ യഥാസമയം വിതരണം ചെയ്യാതെ പോയത് പഞ്ചായത്ത് ഡയറക്ടര്‍ നല്‍കിയ വിവരങ്ങളില്‍ പിഴവുണ്ടായതു കാരണമാണെന്നു തപാല്‍ വകുപ്പ് മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കു നടന്ന തിരഞ്ഞെടുപ്പിന്റെ സമയത്ത് ക്ഷേമപെന്‍ഷന്‍ വിതരണം മുടങ്ങിയത് വിവാദങ്ങള്‍ക്കു കാരണമായിരുന്നു. ഇത്തരത്തില്‍ വിതരണം ചെയ്യാതിരുന്ന 24.27 കോടി സര്‍ക്കാരിലേക്കു തിരിച്ചടച്ചതായും സാങ്കേതികവിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
തപാല്‍ വകുപ്പിന്റെ റിപോര്‍ട്ട് പഠിച്ച് വിശദീകരണം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശി തദ്ദേശ സ്വയംഭരണ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വിശദീകരണം മാര്‍ച്ച് 14ന് സമര്‍പ്പിക്കണം. കേസ് മാര്‍ച്ച് 14ന് പരിഗണിക്കും. കമ്മീഷന്‍ സാമൂഹികനീതി വകുപ്പില്‍ നിന്നു വിശദീകരണം തേടിയിരുന്നു. ക്ഷേമപെന്‍ഷനുകളുടെ വിതരണം തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിക്ഷിപ്തമാണെന്നാണു സാമൂഹികനീതി വകുപ്പ് അറിയിച്ചത്. 18 ലക്ഷം ഉപഭോക്താക്കളാണ് പോസ്റ്റ് ഓഫിസ് സേവിങ്‌സ് ബാങ്ക് മുഖേന ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്.
തിരഞ്ഞെടുപ്പ് സമയത്തുള്ള ഇത്തരം പാളിച്ചകള്‍ ജനങ്ങളില്‍ ആശങ്കയുളവാക്കുമെന്ന് ജസ്റ്റിസ് ജെ ബി കോശി നടപടിക്രമത്തില്‍ പറഞ്ഞു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ തമ്പി സുബ്രഹ്മണ്യന്‍ നല്‍കിയ പരാതിയിലാണു നടപടി.
Next Story

RELATED STORIES

Share it