Idukki local

ക്രൂരത കന്നുകാലികളോടും; ഗര്‍ഭിണിയായ പശുവിനെ വെട്ടിക്കൊന്നു

തൊടുപുഴ: അയല്‍വാസിയുടെ പുരയിടത്തില്‍ കയറിയതിന്റെ പേരില്‍ മേയാന്‍ വിട്ട ഗര്‍ഭിണിയായ പശുവിനെ വെട്ടിക്കൊന്നു.മറ്റൊരു പശുവിനെ വെട്ടി പരിക്കേല്‍പ്പിച്ചു.ഇതോടെ പശുവളര്‍ത്തല്‍ ഉപജീവനമാക്കിയ ആദിവാസി കുടുംബത്തിന്റെ വരുമാനവും നിലച്ചു.മുല്ലക്കാനം കല്ലേപുരക്കല്‍ ചാക്കോയുടെ പശുക്കളെയാണ് കഴിഞ്ഞ വെള്ളിയാഴ്ച സമീപമുള്ള സ്ഥലത്തു പ്രവേശിച്ചുവെന്നാരോപിച്ച് വെട്ടിക്കൊന്നത്.വെള്ളിയാഴ്ച രാവിലെ വീടിനു സമീപത്തെ കാട്ടില്‍ മേയാന്‍ വിട്ട പശുക്കളെ വൈകുന്നേരമായിട്ടും കാണാതെ വന്നതിനാല്‍ വീട്ടുകാര്‍ അന്വേഷണം നടത്തുകയായിരുന്നു. ഇതിനിടെ ഞായറാഴ്ച ഉച്ചയോടെ അയല്‍വാസിയുടെ വീടിന് സമീപത്ത് വെട്ടേറ്റ നിലയില്‍ പശുക്കളില്‍ ഒന്നിന്റെ ജഡവും മറ്റൊന്നിനെ ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തുകയായിരുന്നു.പശുവിന്റെ കണ്ണ് ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ വെട്ടേറ്റ് തൂങ്ങിയ നിലയിലായിരുന്നു. ചത്ത പശുവിന് അറുപതിനായിരത്തോളം രൂപാ വിലവരുമെന്ന് വീട്ടുകാര്‍ പറഞ്ഞു. പശുവിനെ വെടിവെച്ച് വീഴ്ത്തിയ ശേഷം വെട്ടിമുറിക്കുകയായിരുന്നുവെന്നും ലൈസന്‍സില്ലാത്ത തോക്കുകള്‍ ഉപയോഗിച്ച് മൃഗവേട്ടക്കായി പ്രദേശവാസികളല്ലാത്ത ആളുകള്‍ പതിവായി ഇവിടെയെത്താറുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ചാക്കോയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വാഗമണ്‍ പോലിസ് കേസെടുത്തു. പശുവിന്റെ ശവശരീരം വെറ്റിനറി സര്‍ജനെത്തി പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് നെഞ്ചിലും,വയറിനുമേറ്റ വെട്ടുകളാണ് മരണകാരണമെന്ന് വെറ്റിനറി ഡോക്ടര്‍ പോലിസിനു റിപോര്‍ട്ട് നല്‍കിയതായി പീരുമേട് സി ഐ മനോജ്കുമാര്‍ പറഞ്ഞു.വാഗമണ്‍ എസ്.ഐ രാജു മത്തായി അണ് കേസ് അന്വേഷിക്കുന്നത്.
Next Story

RELATED STORIES

Share it