Districts

കോഴിക്കോട് കോര്‍പറേഷന്‍: കോഴിക്കോട്ട് ക്ലാസിക് പോരാട്ടം

ഇക്കുറി കോഴിക്കോട് കോര്‍പറേഷനില്‍ ക്ലാസിക് പോരാട്ടമാണ് നടക്കുന്നത്. 40 വര്‍ഷം തുടര്‍ച്ചയായി കോര്‍പറേഷന്‍ ഭരിച്ച എല്‍ഡിഎഫ് ഭരണം കൈവിട്ടുപോവാതിരിക്കാനുള്ള പോരാട്ടത്തിലാണ്. യുഡിഎഫാവട്ടെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയെടുത്ത മുന്നേറ്റം ശക്തിപ്പെടുത്തി ഭരണത്തിലേറാനുള്ള മരണക്കളിയിലും. കെപിസിസി ജനറല്‍ സെക്രട്ടറി പി എം സുരേഷ് ബാബുവിനെയാണ് യുഡിഎഫ് നേതൃസ്ഥാനത്ത് നിര്‍ത്തിയിട്ടുള്ളത്. മുന്‍ എംഎല്‍എ വി കെ സി മമ്മദ് കോയയെ സിപിഎം ആദ്യം തന്നെ മേയര്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടിയിരുന്നു. മുന്‍ മേയര്‍മാരായ തോട്ടത്തില്‍ രവീന്ദ്രനും എം എം പത്മാവതിക്കും സിപിഎം സ്ഥാനാര്‍ഥിത്വം നല്‍കി. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനായിരുന്ന രാധാകൃഷ്ണന്‍, പ്രശസ്ത ഫുട്‌ബോള്‍ സംഘാടകനും എഴുത്തുകാരനുമായ ഭാസി മലാപറമ്പ്, പ്രഫ. ബഷീര്‍ മണലൊടി തുടങ്ങിയ പ്രഗല്ഭ വ്യക്തിത്വങ്ങളെയും അണിനിരത്തി.
കെപിസിസി ജനറല്‍ സെക്രട്ടറിക്കു പുറമെ ഡിസിസി സെക്രട്ടറി വി സുബ്രഹ്മണ്യന്‍, കെപിസിസി നിര്‍വാഹക സമിതിയംഗം പി എം നിയാസ് എന്നിവരെ യുഡിഎഫ് ഗ്രൗണ്ടിലിറക്കിയിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും നിലവിലെ കൗണ്‍സിലറുമായ വിദ്യാ ബാലകൃഷ്ണന്‍, മഹിളാ ജനതാദള്‍ സൗത്ത് മണ്ഡലം പ്രസിഡന്റ് എം ഷൈനി കിഷന്‍ചന്ദ്, ലീഗ് നേതാവ് സി അബ്ദുര്‍റഹിമാന്‍ തുടങ്ങിയ നീണ്ടനിര തന്നെയാണ് യുഡിഎഫിന്റേത്.
എല്‍ഡിഎഫിലെ നിലവിലെ കൗണ്‍സിലര്‍മാരായ കെ വി ബാബുരാജ്, കറ്റടത്ത് ഹാജിറ, കെ നിഷ, കെ സിനി, മീരാ ദര്‍ശക്, ശ്രീജ ഹരീഷ് എന്നിവര്‍ വീണ്ടും സ്ഥാനാര്‍ഥികളായി എത്തുന്നു. മുന്‍ വര്‍ഷങ്ങളില്‍ നിന്നു വ്യത്യസ്തമായി ബിജെപി ഇത്തവണ പ്രചാരണത്തില്‍ ഏറെ മുന്നിലായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോര്‍പറേഷനില്‍ നല്ല മുന്നേറ്റമുണ്ടാക്കിയ എസ്ഡിപിഐ നിലനില്‍പ്പു പോരാട്ടവുമായി രംഗത്തുണ്ട്.
Next Story

RELATED STORIES

Share it