കോഴിക്കോട് കളം മാറ്റിച്ചവിട്ടുമോ?

ആബിദ്

കോഴിക്കോട്: നിയമസഭാ-തദ്ദേശ തിരഞ്ഞെടുപ്പുകളില്‍ എന്നും ഇടതിനൊപ്പം നിന്ന ചരിത്രമാണ് ജില്ലയുടേത്. എന്നാല്‍, ഇത്തവണ കളം മാറ്റിച്ചവിട്ടുമോ എന്ന ചെറിയൊരാശങ്ക ചില മണ്ഡലങ്ങളിലെങ്കിലും ഇടതു മുന്നണിയില്‍ തന്നെ ഉണ്ട്. എങ്കിലും ചരിത്രം ആവര്‍ത്തിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇടതു നേതാക്കള്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിക്കുണ്ടായ മികച്ച വിജയം ഈ പ്രതീക്ഷയ്ക്ക് കരുത്തുപകരുന്നു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നേടാനായ മേല്‍ക്കൈ നിലനിര്‍ത്താനായാല്‍ ചരിത്രം മാറ്റി എഴുതാനാവുമെന്ന പ്രതീക്ഷയോടെയാണ് യുഡിഎഫ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. വിമതന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് ശ്രദ്ധേയമായ കൊടുവള്ളിയില്‍ ലീഗിനെ മലര്‍ത്തിയടിക്കാമെന്ന പ്രതീക്ഷ ഇടതുമുന്നണിക്കും കുറ്റിയാടിയില്‍ സിപിഎമ്മിനെ പിഴുതെറിയാനാവുമെന്ന ചിന്ത ഐക്യമുന്നണിക്കും ആവേശം പകരുന്നതാണ്.
സ്ഥാനാര്‍ഥി നിര്‍ണയം കൊണ്ട് തുടക്കത്തില്‍ തന്നെ യുഡിഎഫില്‍ ചെറിയ കല്ലുകടിയുണ്ടാക്കിയ തിരുവമ്പാടി ഇത്തവണ ആരെ തുണയ്ക്കുമെന്നത് പ്രവചനാതീതമായി നിലകൊള്ളുന്നു. കോണ്‍ഗ്രസ് ഇത്തവണ എങ്ങനെയെങ്കിലും ഒരു സീറ്റ് ഒപ്പിച്ചെടുക്കാനുള്ള ബദ്ധപ്പാടിലാണ്. രണ്ടു തവണ ഐക്യമുന്നണി വിജയിച്ചിട്ടുണ്ടെങ്കിലും ഇടതു കോട്ടയായി അറിയപ്പെടുന്ന ബേപ്പൂര്‍ മണ്ഡലം ഇന്ന് കരീമിനെ വീണ്ടും മല്‍സരിപ്പിക്കാനോ പുതുമുഖത്തെ പരീക്ഷിക്കാനോ ആവാത്തത്രയും അകലെയാണ് സിപിഎമ്മിന്. ആ അകലം തന്നിലേക്കുള്ള അടുപ്പമാക്കി മാറ്റാനാവുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്സിലെ എം പി ആദം മുല്‍സി. മണ്ഡലത്തിലെ എല്ലാ മുക്കിലും മൂലയിലും തന്റെ സാന്നിധ്യം അറിയിക്കാനായത് മുല്‍സിയുടെ വിജയ പ്രതീക്ഷ വര്‍ധിപ്പിക്കുന്നു. മുസ്തഫ കൊമ്മേരിയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൂടെ മണ്ഡലത്തില്‍ സുപരിചിതനായി മാറിയ കൊമ്മേരി ഇക്കുറി മികച്ച നേട്ടമുണ്ടാക്കാനാവുമെന്ന പ്രതീക്ഷയിലാണ്. ബിജെപിക്കുവേണ്ടി അഡ്വ. കെ പി പ്രകാശ് ബാബുവാണ് മല്‍സര രംഗത്തുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പി സി മുഹമ്മദ് കുട്ടിയും മല്‍സര രംഗത്തുണ്ട്.
കോഴിക്കോട് സൗത്തില്‍ എം കെ മുനീര്‍ പ്രചാരണത്തില്‍ ഏറെ മുന്നേറിക്കഴിഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രഫ. എ പി അബ്ദുല്‍ വഹാബ് ഒപ്പമെത്താനുള്ള തീവ്രശ്രമത്തിലാണ്. എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥിയായി വിമണ്‍ ഇന്ത്യാ മൂവ്‌മെന്റ് ദേശീയ സെക്രട്ടറി ഡെയ്‌സി ബാലസുബ്രഹ്മണ്യവും രംഗത്തുണ്ട്. ബിഡിജെഎസ്സിലെ സതീഷ് കുറ്റിയിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കോഴിക്കോട് നോര്‍ത്തില്‍ എ പ്രദീപ്കുമാറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ഒരു പതിറ്റാണ്ട് മുമ്പ് കൈവിട്ടുപോയ മണ്ഡലം തിരിച്ചുപിടിക്കാന്‍ അഡ്വ. സുരേഷ് ബാബുവാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കെ പി ശ്രീശനാണ് ബിജെപി സ്ഥാനാര്‍ഥി. മണ്ഡലത്തില്‍ സുപരിചിതനായ അബ്ദുല്‍ വാഹിദാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. പി ടി എ റഹീമാണ് കുന്ദമംഗലത്ത് ഇടത് സ്ഥാനാര്‍ഥി. യുവ നേതാവ് ടി സിദ്ദീഖിനെയാണ് കോണ്‍ഗ്രസ് രംഗത്തിറക്കിയിരിക്കുന്നത്. ബിജെപി നേതാവ് സി കെ പത്മനാഭനും മല്‍സര രംഗത്തുണ്ട്. ലത്തീഫ് ആണോറയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി.
ഘടക കക്ഷികളുടെ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ എലത്തൂരില്‍ സിറ്റിങ് എംഎല്‍എ എന്‍സിപിയുടെ എ കെ ശശീന്ദ്രനാണ് ഇടത് സ്ഥാനാര്‍ഥി. എലത്തൂരില്‍ രണ്ടാം തവണ ജനവിധി തേടുന്ന അദ്ദേഹത്തെ നേരിടാന്‍ കോര്‍പറേഷന്‍ മുന്‍ ഡെപ്യൂട്ടി മേയറും ഇപ്പോള്‍ കൗണ്‍സിലറുമായ പി കിഷന്‍ ചന്ദിനെയാണ് യുഡിഎഫ് നിയോഗിച്ചിരിക്കുന്നത്. ആദ്യ തിരഞ്ഞെടുപ്പില്‍ പതിനാലായിരത്തിലധികം വോട്ടിനാണ് ശശീന്ദ്രന്‍ ഇവിടെ വിജയിച്ചത്. വി വി രാജനാണ് ബിജെപി സ്ഥാനാര്‍ഥി.
ബാലുശ്ശേരിയില്‍ കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ലഭിച്ച നേരിയ ലീഡ് നിലനിര്‍ത്തി മണ്ഡലം അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് മുസ്‌ലിം ലീഗ് കുന്ദമംഗലത്തിന് പകരം ബാലുശ്ശേരി ഏറ്റെടുത്തത്. 2006ല്‍ ജില്ല മുഴുവന്‍ യുഡിഎഫ് തരംഗമുണ്ടായപ്പോള്‍ കുന്ദമംഗലത്ത് ലീഗിന് വിജയം സമ്മാനിച്ച് മാനംകാത്ത യുസി രാമനിലൂടെ അത് സാധ്യമാവുമെന്നാണ് ലീഗിന്റെ വിശ്വാസം. എന്നാല്‍, ജനകീയനും സിറ്റിങ് എംഎല്‍എയുമായ പുരുഷന്‍ കടലുണ്ടിയുടെ ഭൂരിപക്ഷം വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്. ബാലന്‍ നടുവണ്ണൂരാണ് എസ്ഡിപിഐ-എസ്പി സഖ്യത്തിനു വേണ്ടി മല്‍സരിക്കുന്നത്. മുസ്‌ലിം ലീഗും വിമതനും കൊമ്പുകോര്‍ക്കുന്ന കൊടുവള്ളിയാണ് ഇത്തവണ ജില്ലയിലെ ശ്രദ്ധേയ മണ്ഡലം. എം എ റസാഖ് മാസ്റ്ററാണ് ലീഗ് സ്ഥാനാര്‍ഥി. ലീഗില്‍ നിന്ന് രാജിവച്ച് സ്വതന്ത്രനായി പത്രിക നല്‍കിയ കാരാട്ട് റസാഖിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. എസ്ഡിപിഐ-എസ്പി സഖ്യം സ്ഥാനാര്‍ഥിയായ ഇ നാസര്‍ മണ്ഡലത്തിലെ സാമൂഹിക-രാഷ്ട്രീയ മേഖലകളില്‍ സജീവ സാന്നിധ്യമാണ്.
രാഷ്ട്രീയ അടിയൊഴുക്കിന് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവമ്പാടി. മതന്യൂനപക്ഷങ്ങളും കുടിയേറ്റ കര്‍ഷകരും വിധി നിര്‍ണയിക്കുന്ന തിരുവമ്പാടി ലീഗിന്റെ സിറ്റിങ് സീറ്റാണ്. മുന്‍ എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ജോര്‍ജ് എം തോമസും യുഡിഎഫ് സ്ഥാനാര്‍ഥി വി എം ഉമ്മര്‍ മാസ്റ്ററും തികഞ്ഞ വിജയ പ്രതീക്ഷയിലാണുള്ളത്. ടി പി മുഹമ്മദാണ് എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി. ഗിരീഷ് പാമ്പനാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്സിന് വേരോട്ടമുള്ള മണ്ഡലമാണ് കൊയിലാണ്ടിയെങ്കിലും വിഭാഗീയത വിനയാവുകയാണ് പതിവ്. സിറ്റിങ് എംഎല്‍എ കെ ദാസനാണ് ഇവിടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. യുഡിഎഫിനു വേണ്ടി കെപിസിസി ജനറല്‍ സെക്രട്ടറി എന്‍ സുബ്ര—മണ്യനാണ് കന്നിയങ്കത്തിനിറങ്ങുന്നത്. സുബ്രമണ്യന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരേ ഒരു വിഭാഗത്തിന്റെ പരസ്യ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. എസ്ഡിടിയു സംസ്ഥാന ഖജാഞ്ചിയും തൊഴിലാളി നേതാവുമായ ഇസ്മായില്‍ കമ്മനയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. ബിജെപിക്കു വേണ്ടി കെ രജിനേഷ് ബാബുവാണ് മല്‍സരിക്കുന്നത്.
മൂന്നു പതിറ്റാണ്ടിലധികമായി ഇടതു മുന്നണി കുത്തകയാക്കിയ പേരാമ്പ്രയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ടി പി രാമകൃഷ്ണനാണ് ജനവിധി തേടുന്നത്. യുഡിഎഫ് കേരള കോണ്‍ഗ്രസ്സി(എം)ന് നല്‍കിയ ഇവിടെ കഴിഞ്ഞതവണ മല്‍സരിച്ച അഡ്വ. മുഹമ്മദ് ഇഖ്ബാല്‍ തന്നെയാണ് ഇത്തവണയും സ്ഥാനാര്‍ഥി. ജില്ലാ വൈസ് പ്രസിഡന്റ് ഗോപി പന്തിരിക്കരയാണ് എസ്ഡിപിഐ സ്ഥാനാര്‍ഥി. കെ സുകുമാരന്‍ നായരാണ് എന്‍ഡിഎ സ്ഥാനാര്‍ഥി.
നാദാപുരത്ത് സിറ്റിങ് എംഎല്‍എ സിപിഐയിലെ ഇ കെ വിജയനെ നേരിടുന്നത് കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. പ്രവീണ്‍കുമാറാണ്. പതിറ്റാണ്ടുകളായി കമ്മ്യൂണിസ്റ്റുകളെ ഇവിടെ ജയിച്ചിട്ടുള്ളുവെങ്കിലും വലിയ വിജയ പ്രതീക്ഷയിലാണ് ഇത്തവണ കോണ്‍ഗ്രസ്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനം ഇടതുമുന്നണി കേന്ദ്രങ്ങള്‍ക്ക് ആശ്വാസം പകരുന്നതാണ്. രാഷ്ട്രീയ-സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമായ സി കെ അബ്ദുര്‍റഹീം മാസ്റ്ററാണ് എസ്ഡിപിഐ-എസ്പി സ്ഥാനാര്‍ഥി. കുറ്റിയാടിയില്‍ ഇത്തവണത്തെ പോരാട്ടം പ്രവചനാതീതമാണ്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിറ്റിങ് എംഎല്‍എ കെ കെ ലതികയെ നേരിടാന്‍ പാറക്കല്‍ അബ്ദുല്ലയെന്ന കരുത്തനെയാണ് ലീഗ് രംഗത്തിറക്കിയിരിക്കുന്നത്. എസ്ഡിപിഐ-എസ്പി സഖ്യം സ്ഥാനാര്‍ഥിയായി എസ്പി ജില്ലാ പ്രസിഡന്റ് സാബു കക്കട്ടിലാണ് മാറ്റുരയ്ക്കുന്നത്.
എന്നും ഇടതിനൊപ്പം നിന്ന വടകരയില്‍ പഴയ സഹപ്രവര്‍ത്തകരാണ് ഇത്തവണ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. എല്‍ഡിഎഫിന് വേണ്ടി സി കെ നാണുവാണ് കച്ചകെട്ടുന്നത്. ജെഡിയു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കഴിഞ്ഞതവണ നാണുവിനു വേണ്ടി പ്രവര്‍ത്തിച്ചെന്ന് പാര്‍ട്ടിക്കകത്തുനിന്നു തന്നെ ആരോപണം നേരിടുന്നയാളാണ് ഇദ്ദേഹം. എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറിയും മണ്ഡലത്തില്‍ സുപരിചിതനുമായ പി അബ്ദുല്‍ ഹമീദ് മാസ്റ്ററാണ് എസ്ഡിപിഐ-എസ്പി സഖ്യം സ്ഥാനാര്‍ഥി. അഡ്വ. എം രാജേഷ് ബിജെപിക്കു വേണ്ടിയും ടി പി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ ആര്‍എംപിക്കു വേണ്ടിയും മല്‍സരിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it