malappuram local

കോഴവാങ്ങുന്ന ചിത്രം മുഖ്യമന്ത്രി ചിഹ്നമായി സ്വീകരിക്കണം: വി എസ്

പെരിന്തല്‍മണ്ണ: തിരഞ്ഞെടുപ്പിനെ നേരിടുന്ന മുഖ്യമന്ത്രിയും യുഡിഎഫും കൈപ്പത്തി ചിഹ്നം ഉപേക്ഷിച്ച് കോഴ വാങ്ങുന്നചിത്രം ചിഹ്നമായി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. പെരിന്തല്‍മണ്ണയില്‍ ഇടത് സ്ഥാനാര്‍ഥി വി ശശികുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപിയും ആര്‍എസ്എസും ഗോള്‍വര്‍ക്കറുടെ സിദ്ധാന്തങ്ങളാണ് നടപ്പാക്കുന്നത്. ഇടത് ഭരണം വലിയ കാഴ്ചപ്പാടുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
തൊഴിലാളി ദ്രോഹനടപടികള്‍ ഉണ്ടാവില്ലെന്നും കര്‍ഷകരുടെ ഭൂമി ഒരു കുത്തകയ്ക്കും പിടിച്ചെടുക്കാനാവില്ലെന്നും വിഎസ് വ്യക്തമാക്കി. അലിഗഡ് ഉള്‍പ്പെടെ പെരിന്തല്‍മണ്ണയുടെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ച വി ശശികുമാറിനെ വിജയിപ്പിക്കണമെന്ന് അദ്ദേഹം അഭ്യര്‍ഥിച്ചു. പെരിന്തല്‍മണ്ണ പടിപ്പുരമൈതാനിയില്‍ നാലരയോടെയാണ് വിഎസ് എത്തിയത്. സിപിഐ നേതാവ് എം എ അജയകുമാര്‍ അധ്യക്ഷത വഹിച്ചു. ടി കെ ഹംസ, പാലോളി മുഹമ്മദ്കുട്ടി, സി എച്ച് ആഷിഖ്, വി രമേശന്‍, എ വിജയരാഘവന്‍, പി പി വാസുദേവന്‍, വിവിധ ഘടകകക്ഷി നേതാക്കളായ എന്‍ വാസു, ഹംസ പാലൂര്‍, കെ പി സന്തോഷ്, മൊയ്തീന്‍കുട്ടി, വി വി ആര്‍ പിള്ള, മധു, കെ ടി സെയ്ത്, എന്‍ പി ഉണ്ണിക്കൃഷ്ണന്‍, പാറക്കോട്ടില്‍ ഉണ്ണി സംസാരിച്ചു.
താനൂരില്‍ ആവേശമായി വി എസ്
താനൂര്‍: താനൂരിനെ ആവേശത്തിലാഴ്ത്തി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ സന്ദര്‍ശനം. വിഎസ് പങ്കെടുത്ത ജില്ലയിലെ ആദ്യ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയിരങ്ങളാണ് താനൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് എത്തിയത്. അഴിമതിക്കും വിലക്കയറ്റത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ വിഎസ് അമ്പുകള്‍ തൊടുത്തു.
ജനകീയ നേതാവിനെ കാണാനും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാനും എത്തിയ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ താനൂരിലെ വലിയ സമ്മേളന വേദിക്കുപോലും കഴിഞ്ഞില്ല. ഇടതുമുന്നണിയെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ശക്തികള്‍ക്ക് വോട്ടിലൂടെ ജനം മറുപടി നല്‍കുമെന്നും താനൂരില്‍ വി അബ്ദുറഹിമാന്‍ വിജയം നേടുമെന്നും വിഎസ് പറഞ്ഞു.
Next Story

RELATED STORIES

Share it