wayanad local

കോടതി ഉത്തരവ് മറികടന്ന് ക്രഷര്‍ പ്രവര്‍ത്തിക്കുന്നതായി പരാതി

കല്‍പ്പറ്റ: സമീപവാസികള്‍ക്ക് ദുരിതം സൃഷ്ടിക്കുന്ന ക്രഷര്‍ യൂനിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനുള്ള ഹൈക്കോടതി ഉത്തരവ് പാലിക്കുന്നില്ലെന്നു കൊളഗപ്പാറ സ്വദേശി ലെയ്‌സ രഘു വാര്‍ത്താസമ്മേളനത്തില്‍ പരാതിപ്പെട്ടു. കൊളഗപ്പാറയില്‍ ആറു മാസമായി പ്രവര്‍ത്തിച്ചുവരുന്ന കനാന്‍ സാന്റ് എന്ന സ്ഥാപനത്തിനെതിരേ ലെയ്‌സ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. കനാന്‍ സ്റ്റാന്റിലെ ക്രഷര്‍ യൂനിറ്റിന്റെ പ്രവര്‍ത്തനം മൂലം സമീപവാസികള്‍ അനുഭവിക്കുന്ന ശബ്ദമലിനീകരണം ചൂണ്ടിക്കാട്ടിയാണ് കേസ് നല്‍കിയത്. ലെയ്‌സയുടെ വീട്ടില്‍ നിന്ന് 70 മീറ്റര്‍ അകലെയാണ് ക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. രാവിലെ ആറു മുതല്‍ രാത്രി ഏഴു വരെ നിര്‍ത്താതെയുള്ള വന്‍ ശബ്ദം സൈ്വരജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നു ലെയ്‌സ പറഞ്ഞു.
കൃഷ്ണഗിരി വില്ലേജിലെ 300 ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് എം പി കുര്യാക്കോസ് എന്നയാളാണ് സ്ഥാപനം നടത്തുന്നത്. 200 മീറ്റര്‍ പരിധിയില്‍ 50ഓളം വീടുകളും കൊളഗപ്പാറ ട്രൈബല്‍ സ്‌കൂളും സ്ഥിതി ചെയ്യുന്നുണ്ട്.
എന്നാല്‍, ക്രഷര്‍ എന്‍ജിന്‍ സ്ഥിതി ചെയ്യുന്നിടത്തു നിന്ന് 200 മീറ്റര്‍ പരിധിയില്‍ ആരും താമസമില്ലെന്നാണ് കമ്പനി മലിനീകരണ നിയന്ത്രണ അതോറിറ്റിക്കു നല്‍കിയ റിപോര്‍ട്ടില്‍ പറയുന്നത്. കലക്ടര്‍ക്കും ബന്ധപ്പെട്ട മറ്റ് അധികാരികള്‍ക്കും പരാതി നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിച്ചില്ല. കലക്ടറെ സമീപിച്ച് ജീവിക്കാനുള്ള അവകാശം ഞങ്ങള്‍ക്കില്ലേ എന്നു ചോദിച്ചപ്പോള്‍ ക്രഷര്‍ യൂനിറ്റിനും പ്രവര്‍ത്തിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടി. ഇതേത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ പരാതി നല്‍കിയത്- ലെയ്‌സ പറഞ്ഞു.
കഴിഞ്ഞ മാസം 27ന് ക്രഷര്‍ യൂനിറ്റ് നിര്‍ത്തിവയ്ക്കണമെന്ന ഹൈക്കോടതി വിധി വന്നിട്ടും പ്രവര്‍ത്തനം തുടരുന്നു. ഇതിനെതിരേ കോടതിയലക്ഷ്യത്തിന് വീണ്ടും കോടതിയെ സമീപിക്കുമെന്നും ലെയ്‌സ രഘു പറഞ്ഞു.
Next Story

RELATED STORIES

Share it