കൊല്ലപ്പെട്ട കുട്ടികളുടെ പിതാവിനെ ആശുപത്രിയിലേക്കു മാറ്റി

ഫരീദാബാദ്: ഹരിയാനയിലെ ഫരീദാബാദില്‍ സവര്‍ണര്‍ ചുട്ടുകൊന്ന ദലിത് വിഭാഗക്കാരായ കുട്ടികളുടെ പിതാവ് ജിതേന്ദറിനെ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ആശുപത്രിയിലേക്കു മാറ്റി. മൂന്നുദിവസമായി ഇദ്ദേഹം ആഹാരം കഴിച്ചില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. തുടര്‍ന്ന് ഇദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ ആശുപത്രിയിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു. ജിതേന്ദറിന്റെ ആരോഗ്യനില ഡോക്ടര്‍മാര്‍ നിരീക്ഷിച്ചുവരികയാണ്.
മക്കളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കവെ ജിതേന്ദറിനും പരിക്കേറ്റിരുന്നു. ബന്ധുക്കളെയല്ലാതെ ആരെയും ജിതേന്ദറിനെ ആസന്ദര്‍ശിക്കാനനുവദിക്കരുതെന്ന് അദ്ദേഹത്തിന്റെ അമ്മാവന്‍ ജയ്ചന്ദ് ആവശ്യപ്പെട്ടതായി ബല്ലബ്ഗഡ് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് പ്രിയങ്ക സോണി അറിയിച്ചു.
ശരീരത്തിലെ പൊള്ളലേറ്റ ഭാഗങ്ങളിലുണ്ടായ അണുബാധ ജിതേന്ദറിന്റെ എല്ലുകളിലേക്കു വ്യാപിച്ചതായി ബന്ധു ഹുക്കുംചന്ദ് അറിയിച്ചു. ജിതേന്ദറിന്റെ ഭാര്യ രേഖ ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലാണ്. ഇവരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് അറിയിച്ചു.
Next Story

RELATED STORIES

Share it