കൊല്ലത്ത് രണ്ട് അപകടങ്ങളില്‍ നാലുമരണം

പാരിപ്പള്ളി/ചവറ/കാവനാട്: തിങ്കളാഴ്ച രാത്രി കൊല്ലം ജില്ലയിലുണ്ടായ രണ്ട് അപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് ബൈക്കും ടെംപോയും കൂട്ടിയിടിച്ച് രണ്ടുപേരും ചവറയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടുപേരുമാണു മരിച്ചത്. ദേശീയപാതയില്‍ കടമ്പാട്ടുകോണത്തുണ്ടായ അപകടത്തില്‍ സോണി ലാല്‍ (28), ശ്യാംലാല്‍ (24) എന്നിവരാണു മരണപ്പെട്ടത്.
രാത്രിയില്‍ കല്ലമ്പലം ജങ്ഷനിലേക്ക് ബൈക്കില്‍ വന്ന ഇവരെ കടമ്പാട്ടുകോണത്തു വച്ച് അമിതവേഗത്തില്‍ കൊല്ലം ഭാഗത്തേക്കു പോയ പിക്അപ് വാന്‍ ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. പിക്അപ് വാഹനത്തിലെ സഹായിയെ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ സ്ഥലത്തെത്തിയ കല്ലമ്പലം പോലിസും പാരിപ്പള്ളി പോലിസും ചേര്‍ന്ന് ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും എത്തിച്ചെങ്കിലും മരണപ്പെട്ടു. മരിച്ച ശ്യാംലാല്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യ ഷീബ. പിതാവ് പരേതനായ നടേശന്‍, മാതാവ് ശ്യാമള. സോണിലാലിന്റെ പിതാവ് പരേതനായ ഗോവിന്ദന്‍ പിള്ള, അമ്മ രാധാമണിയമ്മ.
ദേശീയപാതയില്‍ ചവറ ബസ്സ്റ്റാന്റിനു സമീപം ബൈക്കും സൈക്കിളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ചവറ നാടിഅയ്യത്ത് വീട്ടില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ അലിയാര്‍ കുട്ടി (62), ശക്തികുളങ്ങര, കൊങ്ങിണിശ്ശേരി തെക്കതില്‍ ബാലകൃഷ്ണപ്പിള്ളയുടെ മകന്‍ ബിജു (46) എന്നിവരാണു മരിച്ചത്. ചവറയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലികഴിഞ്ഞ് വീട്ടിലേക്കു പോവുമ്പോള്‍ സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുകയായിരുന്ന അലിയാര്‍കുട്ടിയുടെ സൈക്കിളില്‍ ബിജുവിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു.
രാത്രി 10.20ഓടെയായിരുന്നു അപകടം. ഇടപ്പള്ളിക്കോട്ടയിലെ കുടുംബവീട്ടില്‍നിന്ന് ശക്തികുളങ്ങരയിലേക്കു പോവുകയായിരുന്ന ബൈക്ക് യാത്രികനായ ബിജു. നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴി ഇരുവരും മരിച്ചു. ചവറ പോലിസ് കേസെടുത്തു. അലിയാര്‍കുട്ടിയുടെ ഭാര്യ സുബൈദ ബീവി, മക്കള്‍: നിസാര്‍, ഷാഹിദ, നാസര്‍, മാജിദ. ബിജുവിന്റെ ഭാര്യ പ്രീത. മക്കള്‍: ആദര്‍ശ്, ആകാശ്.
Next Story

RELATED STORIES

Share it