ernakulam local

കൈപ്പത്തി വെട്ടിമാറ്റി കൊലപ്പെടുത്താന്‍  ശ്രമിച്ച കേസിലെ പ്രതിയെ പിടികൂടി

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളിയുടെ കൈപ്പത്തി വെട്ടിമാറ്റിയ ശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലിസ് പിടികൂടി. ഒഡിഷ കാണ്ഡമാല്‍ ജില്ലയിലെ പിപ്പലസായി സ്വദേശി ധനജെയ് പ്രധാന്‍(35)നെയാണ് പെരുമ്പാവൂര്‍ സിഐ മുഹമ്മദ് റിയാസും സംഘവും പിടികൂടിയത്.
കഴിഞ്ഞ നാലിനാണ് കേസിനാസ്പദമായ സംഭവം. സംഭവത്തില്‍ ഒഡിഷ സ്വദേശി സാമന്ത് ഡീഗല്‍(28)ന് മാരകമായി പരിക്കേറ്റിരുന്നു. ഏഴ് വര്‍ഷം മുമ്പ് വിവാഹിതനായ ധനജെയ് കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭാര്യ സുലോചനയുമായി വേര്‍പിരിഞ്ഞ് താമസിച്ച് വരികയായിരുന്നു. ഇവര്‍ക്ക് ഒരു കുട്ടിയുണ്ട്.
സുലോചന ഭര്‍ത്താവുമായി പിരിഞ്ഞ് ജീവിക്കുന്നതറിഞ്ഞ് സാമന്ത് ഡീഗല്‍ സുലോചനയേയും കൂട്ടി കഴിഞ്ഞ ജൂണില്‍ പെരുമ്പാവൂര്‍ കണ്ടന്തറയിലെത്തി ഒരുമിച്ച് താമസിച്ച് വരികയായിരുന്നു.
ഇതറിഞ്ഞ ധനജെയ് ഇവരെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ മൂന്ന് മാസം മുമ്പ് പെരുമ്പാവൂരിലെത്തി. തടിയിട്ടപറമ്പ് ഭാഗത്ത് ഹോളോബ്രിക്‌സ് സ്ഥാപനത്തില്‍ ജോലി നോക്കുകയും ചെയ്തു. തുടര്‍ന്ന് കഴിഞ്ഞ നാലിന് സാമന്ത് ഡീഗല്‍ ജോലി നോക്കുന്ന പെരുമ്പാവൂര്‍ ജ്യോതി ജങ്ഷനിലെ തയ്യല്‍ കടയ്ക്ക് സമീപം സാമന്തിനെ കൊലപ്പെടുത്തുന്നതിനായി പ്ലാസ്റ്റിക് കവറില്‍ വാക്കത്തി കരുതിവച്ച് നിന്നു.
വൈകീട്ട് ആറോടെ സാമന്തിനെ പിന്‍തുടര്‍ന്ന ധനെജയ് പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ്സ്റ്റാന്റിന് സമീപമുള്ള കണ്ടന്തറ ഭാഗത്തേക്ക് പോവുന്ന റോഡില്‍ ആളൊഴിഞ്ഞ തക്കം നോക്കി ആക്രമിക്കുകയായിരുന്നു.
സാമന്തിന്റെ കൈപ്പത്തി വെട്ടിമാറ്റി എറിഞ്ഞു കളഞ്ഞ ശേഷം തലയ്ക്ക് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും നിലവിളി കേട്ട് ആളുകള്‍ എത്തിയതോടെ ധനജെയ് ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ആലുവ റെയില്‍ സ്റ്റേഷനില്‍ നിന്നും പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജറാക്കി.
Next Story

RELATED STORIES

Share it