കൈക്കൂലി നല്‍കിയില്ല; നിര്‍ധന യുവതിക്ക് പ്രസവാനന്തര ചികില്‍സയില്‍ വീഴ്ച

അബ്ദുര്‍റഹ്മാന്‍ ആലൂര്‍

കാസര്‍കോട്: കൈക്കൂലി നല്‍കാത്തതിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ അലംഭാവം കാട്ടിയതിനാല്‍ യുവതിക്ക് ദുരിതം. പ്രസവാനന്തര ശസ്ത്രക്രിയക്ക് വിധേയയായ 29കാരിക്ക് ഗുണനിലവാരമില്ലാത്ത നൂല്‍ ഉപയോഗിച്ച് തുന്നലിട്ടതിനെ തുടര്‍ന്ന് നൂല്‍ പൊട്ടി അവശനിലയിലായി.
കാസര്‍കോട് ജനറല്‍ ആശുപത്രിയിലാണ് സംഭവം. അഞ്ചു വര്‍ഷം മുമ്പ് വിവാഹിതയായ ചെങ്കള പഞ്ചായത്തുകാരിയായ യുവതിയെ ആദ്യ പ്രസവത്തിനു ഡിസംബര്‍ 27നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗൈനക്കോളജിസ്റ്റ് പറഞ്ഞ 28ാം തിയ്യതി പ്രസവം നടന്നില്ല. 31നു ശസ്ത്രക്രിയയിലൂടെ ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ഇതിനു ശേഷം ശസ്ത്രക്രിയ ചെയ്ത ഭാഗം ഗുണനിലവാരമില്ലാത്ത നൂല്‍ ഉപയോഗിച്ച് തുന്നുകയായിരുന്നു. കഴിഞ്ഞ 3നു യുവതിയെ ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലെത്തിയപ്പോള്‍ താല്‍ക്കാലിക തുന്നല്‍ പൊട്ടിയതോടെ ശസ്ത്രക്രിയ ചെയ്ത ഭാഗം പഴുക്കുകയും കടുത്ത വേദന അനുഭവപ്പെടുകയും ചെയ്തു. പിന്നീട് ബന്ധുക്കള്‍ യുവതിയെ 9നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മതിയായ ചികില്‍സ നല്‍കിയില്ലെന്നതാണ് പരാതി.
കൈക്കൂലി നല്‍കാത്തതിനാലാണ് ചികിത്സ നിഷേധിക്കുന്നതെന്ന് ചില സാമൂഹിക പ്രവര്‍ത്തകര്‍ എന്‍ എ നെല്ലിക്കുന്ന് എംഎല്‍എക്ക് പരാതി നല്‍കി. തുടര്‍ന്ന് അന്വേഷിക്കാന്‍ ഡിഎംഒ ഡോ. എ പി ദിനേശനു ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ നിര്‍ദേശം നല്‍കി. ഡിഎംഒ യുവതിയില്‍ നിന്നും ബന്ധുക്കളില്‍ നിന്നും മൊഴിയെടുത്തു. ചികില്‍സ തേടുന്നവരോട് ചില ഡോക്ടര്‍മാര്‍ ക്രൂരമായി പെരുമാറുന്നതായും കൈക്കൂലി നല്‍കിയില്ലെങ്കില്‍ ചികില്‍സ നിഷേധിക്കുന്നതായും ആരോപണമുണ്ട്. ജനറല്‍ ആശുപത്രിയിലെ അനസ്തീസ്യ വിഭാഗത്തിലെ ഡോക്ടറെക്കുറിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും വിജിലന്‍സ് അധികൃതര്‍ തേജസിനോട് പറഞ്ഞു.
Next Story

RELATED STORIES

Share it