കുമ്മനത്തെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാന്‍ നീക്കം

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വത്തില്‍ അഴിച്ചുപണി നടത്തുന്നതിന്റെ ഭാഗമായി ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയും തീവ്ര ഹിന്ദുത്വ പക്ഷക്കാരനുമായ കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷപദവിയിലേക്കു കൊണ്ടുവരാന്‍ സംഘപരിവാര നീക്കം. സംഘപരിവാര കുടുംബത്തിലെ ജനകീയമുഖമെന്ന നിലയിലാണ് കുമ്മനത്തെ ദേശീയനേതൃത്വം പരിഗണിക്കുന്നത്. കുമ്മനത്തെ പ്രസിഡന്റാക്കി ബിജെപിയുടെ നേതൃത്വം നേരിട്ടേറ്റെടുക്കാമെന്ന കണക്കുകൂട്ടലിലാണ് ആര്‍എസ്എസ്.

അതേസമയം, ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന് കുമ്മനം അധ്യക്ഷ സ്ഥാനത്തേക്കെത്തുന്നതില്‍ താല്‍പര്യമില്ല. ജന്മഭൂമി പത്രത്തിന്റെ ചെയര്‍മാനാണ് എന്നതൊഴിച്ചാല്‍ ബിജെപിയുടെ വര്‍ത്തമാനകാല രാഷ്ട്രീയവുമായി കുമ്മനം രാജശേഖരന് യാതൊരു ബന്ധവുമില്ലെന്നാണ് ഇവരുടെ വാദം. 1987ല്‍ ഹിന്ദു മുന്നണി സ്ഥാനാര്‍ഥിയായി തിരുവനന്തപുരത്തു നിന്ന് നിയമസഭയിലേക്ക് മല്‍സരിച്ചതൊഴിച്ചാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലും സജീവമല്ല കുമ്മനം. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശം കുമ്മനം സ്വീകരിച്ചാല്‍ മറ്റ് തര്‍ക്കങ്ങളൊന്നുമുണ്ടാവാനിടയില്ല. ബിജെപിയുമായി ബന്ധമില്ലെങ്കിലും ആര്‍എസ്എസ് മുഖമാസികയായ ഓര്‍ഗനൈസറിന്റെ മുന്‍ പത്രാധിപരും മുരളി മനോഹര്‍ ജോഷിയുടെ മുന്‍ പിഎയുമായ ആര്‍ ബാലശങ്കറിന്റെ പേരും ദേശീയനേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ട്. എന്നാല്‍, കേരളത്തിലെ ജനങ്ങളുമായി ബന്ധമില്ലാത്ത നേതാവെന്നത് ബാലശങ്കറിന് തിരിച്ചടിയായിട്ടുണ്ട്. എങ്കിലും ബിജെപിയുടെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ പെടാത്ത നേതാവെന്നത് ബാലശങ്കറിന് സാധ്യത കല്‍പിക്കുന്നു. സംസ്ഥാന ഘടകത്തിലെ രൂക്ഷമായ വിഭാഗീയതയുടെ പശ്ചാത്തലത്തിലാണ് ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന ബാലശങ്കറിനെ സംസ്ഥാന നേതൃത്വത്തിലേക്ക് അയയ്ക്കാനുള്ള നീക്കം.
മുന്‍ പ്രസിഡന്റ് പി കെ കൃഷ്ണദാസിനെ വീണ്ടും പരിഗണിക്കണമെന്ന വികാരമാണ് സംസ്ഥാന നേതാക്കളിലെ ഭൂരിപക്ഷത്തിനുമുള്ളത്. സംസ്ഥാന—ത്തെ നേതാക്കളുടെ നിര്‍ദേശം പരിഗണിക്കപ്പെട്ടാല്‍ കൃഷ്ണദാസിനെ ഒരിക്കല്‍ക്കൂടി തിരഞ്ഞെടുക്കും. എന്നാല്‍, എ എന്‍ രാധാകൃഷ്ണന്റെ പേരാണ് കൃഷ്ണദാസ് നിര്‍ദേശിക്കുന്നത്. ശോഭാ സുരേന്ദ്രന് അവസരം നല്‍കണമെന്ന എസ്എന്‍ഡിപിയുടെ നിലപാട് ചര്‍ച്ച ചെയ്യുമെങ്കിലും പരിഗണിക്കാനിടയില്ല. ജനസമ്മതിയുള്ള നേതാക്കളെന്ന അവകാശവാദവുമായി കെ സുരേന്ദ്രന്‍, എം ടി രമേശ് എന്നിവരും മുന്നോട്ടു വന്നിട്ടുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് ഒഴിവാക്കി സംസ്ഥാന അധ്യക്ഷനെ നേരിട്ട് നാമനിര്‍ദേശം ചെയ്യാനാണ് കേന്ദ്രനേതൃത്വത്തിന്റെ തീരുമാനം. കേരളത്തിലെ അഴിച്ചുപണിക്കു മുന്നോടിയായി പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത്ഷാ സംസ്ഥാന കോര്‍ ഗ്രൂപ്പ് നേതാക്കളുമായി നാളെ കൂടിയാലോചന നടത്തും. സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരന്‍, ജനറല്‍ സെക്രട്ടറിമാര്‍, മുന്‍ അധ്യക്ഷന്മാര്‍ തുടങ്ങിയവരാണ് കോര്‍ ഗ്രൂപ്പിലുള്ളത്. കേന്ദ്രനേതൃത്വത്തെ പ്രതിനിധീകരിച്ച് അമിത് ഷാ, ജനറല്‍ സെക്രട്ടറി റാം ലാല്‍, ജോയിന്റ് ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി എച്ച് രാജ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പുതിയ അധ്യക്ഷനെ നിയോഗിക്കുന്നത് വൈകിക്കരുതെന്ന് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളും ആര്‍എസ്എസ് സംസ്ഥാന നേതൃത്വവും ബിജെപി കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, വി മുരളീധരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റി പുതിയ പ്രസിഡന്റിനെ നിയോഗിക്കണമെന്ന സംസ്ഥാന ബിജെപിയിലെ ഒരുവിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. മുതിര്‍ന്ന നേതാക്കളായ കെ രാമന്‍പിള്ള, പി പി മുകുന്ദന്‍ എന്നിവരെ നേതൃനിരയിലേക്ക് തിരിച്ചു കൊണ്ടുവരുന്നതു സംബന്ധിച്ചും കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്യും.
Next Story

RELATED STORIES

Share it