കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

ശാസ്താംകോട്ട: കിണര്‍ വൃത്തിയാക്കാനിറങ്ങിയ രണ്ടു തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. മൈനാഗപ്പള്ളി കോവൂര്‍ വിളയില്‍ വീട്ടില്‍ തങ്കച്ചന്‍(65), കടപ്പാ ഇരിപ്പോയില്‍ പടിഞ്ഞാറ്റതില്‍ പൊടിയന്റെയും ലീലയുടെയും മകന്‍ പ്രദീപ്(37) എന്നിവരാണു മരിച്ചത്. ഇന്നലെ രാവിലെ 10 ഓടെയായിരുന്നു സംഭവം. തേവലക്കര കിഴക്കേക്കര കൊമരന്റയ്യത്ത് ജോണ്‍ വൈദ്യന്റെ വീട്ടുപറമ്പിലെ 30 അടിയോളം താഴ്ചയുള്ള കിണര്‍ വൃത്തിയാക്കുന്നതിനിടയിലായിരുന്നു ദുരന്തം.
തങ്കച്ചനോടും പ്രദീപിനോടും നേരത്തേതന്നെ കിണര്‍ വൃത്തിയാക്കുന്നതിനെക്കുറിച്ച് പറഞ്ഞുറപ്പിച്ചിരുന്നു. ഇതുപ്രകാരം ഇന്നലെ രാവിലെയോടെ ഇരുവരും ജോണ്‍ വൈദ്യന്റെ വീട്ടിലെത്തി ജോലിയില്‍ ഏര്‍പ്പെടുകയായിരുന്നു. എന്നാല്‍ കിണര്‍ വൃത്തിയാക്കാന്‍ തൊഴിലാളികള്‍ എത്തിയത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല.
ഏറെസമയം കഴിഞ്ഞ് വീട്ടിലുള്ളവര്‍ കിണറിനടുത്തെത്തി നോക്കുമ്പോഴാണു തങ്കച്ചനും പ്രദീപും കിണറ്റിലകപ്പെട്ട വിവരം അറിയുന്നത്. ഉടന്‍തന്നെ ശാസ്താംകോട്ടയില്‍ നിന്ന് ഫയര്‍ഫോഴ്‌സ് യൂനിറ്റ് ഓക്‌സിജന്‍ സിലിണ്ടര്‍ അടക്കമുള്ള സംവിധാനങ്ങളുമായി എത്തിയെങ്കിലും ഇരുവരെയും രക്ഷിക്കാന്‍ കഴിഞ്ഞില്ല. തൊഴിലാളികള്‍ എത്തിയത് ആരും കാണാതിരുന്നതിനാല്‍ ദുരന്തത്തെക്കുറിച്ചുള്ള വിവരം അവ്യക്തമാണ്. എന്നാല്‍ കിണറിനുള്ളില്‍ വായുസഞ്ചാരം കുറവായതാണു മരണകാരണമെന്നു പറയപ്പെടുന്നു. ശാസ്താംകോട്ട താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പൊന്നമ്മ തങ്കച്ചന്റെ ഭാര്യയും പ്രകാശ്, പ്രിന്‍സി എന്നിവര്‍ മക്കളുമാണ്. പ്രദീപ് അവിവാഹിതനാണ്.
Next Story

RELATED STORIES

Share it