കാണാതായ വീട്ടമ്മയുടെ അസ്ഥികൂടം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി

കൊണ്ടോട്ടി: രണ്ടുമാസം മുമ്പ് കാണാതായ വീട്ടമ്മയുടെ അസ്ഥികൂടം ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി. അരീക്കോട് സ്‌കൂള്‍പടിക്കടുത്ത് മുണ്ടംപറമ്പ് തച്ചന്‍കോട്ടില്‍ ഇ കെ അബ്ദുല്‍ കരീമിന്റെ ഭാര്യ റുഖിയ്യ (50)യുടെ അസ്ഥികൂടമാണു നെടിയിരുപ്പ് കോളനി റോഡില്‍ പനക്കപ്പറമ്പിനടുത്ത വിജനമായ സ്ഥലത്ത് കണ്ടെത്തിയത്.
ഇന്നലെ രാവിലെ ആടിനെ മേയ്ക്കാനെത്തിയ ആളാണ് അസ്ഥികൂടം പല ഭാഗങ്ങളിലായി ചിതറിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് കൊണ്ടോട്ടി പോലിസിനെ വിവരമറിയിക്കുകയായിരുന്നു. സിഐ പി കെ സന്തോഷിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചു. ഇതിനിടയിലാണ് അരീക്കോട് സ്റ്റേഷനില്‍ കഴിഞ്ഞ ജനുവരി 25 മുതല്‍ റുഖിയയെ കാണാനില്ലെന്ന പരാതിയുള്ളതായി അറിഞ്ഞത്. മാനസികരോഗിയായ റുഖിയ പലപ്പോഴും വീട്ടില്‍നിന്ന് ഇറങ്ങിപ്പോവാറുണ്ട്. ഇവരുടെ വലതുകൈക്ക് സുഖമില്ലാത്തതിനാല്‍ ഇരുമ്പുകമ്പി വച്ച് ശസ്ത്രക്രിയ ചെയ്തിരുന്നു. കണ്ടെത്തിയ അസ്ഥികൂടത്തിലും ഇരുമ്പുകമ്പിവച്ചതായി കണ്ടെത്തി. ഇവര്‍ ധരിച്ച വസ്ത്രങ്ങള്‍ അടുത്ത ബന്ധുക്കള്‍ തിരിച്ചറിയുകയും ചെയ്തതോടെയാണ് അസ്ഥികൂടം റുഖിയ്യയുടേതെന്നു സ്ഥിരീകരിച്ചത്.
സയന്റിഫിക് എക്‌സ്‌പേര്‍ട്ട് മിനിയും ഫോറന്‍സിക് വിഭാഗം ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തില്‍ ദുരൂഹതകളില്ലെന്ന് പോലിസ് പറഞ്ഞു. പ്രാഥമിക കൃത്യത്തിന് നീങ്ങിയപ്പോള്‍ അബദ്ധത്തില്‍ തലയടിച്ച് വീണതാവാമെന്നും തെരുവുനായ്ക്കളോ മറ്റോ ആയിരിക്കാം അസ്ഥികള്‍ വലിച്ചിഴച്ചതെന്നുമുള്ള നിഗമനത്തിലാണ് പോലിസ്.
കണ്ടെത്തിയ അസ്ഥികള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തൊട്ടടുത്ത് വീടുകളോ ആള്‍സഞ്ചാരമോ ഇല്ലാത്തതാണു മൃതദേഹം കണ്ടെത്താന്‍ വൈകിയത്. മക്കള്‍: അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദ് മുസ്തഫ, അബ്ദുല്‍ കബീര്‍, സുബൈദ, ഉമൈബത്ത്, ജുമൈല, ഹബീബ, മരുമക്കള്‍: ഗഫൂര്‍ വയനാട്, ശംസു ഐക്കരപ്പടി, സുമയ്യ പിലാക്കല്‍.
Next Story

RELATED STORIES

Share it