palakkad local

കാണാതായ ബിജെപി സ്ഥാനാര്‍ഥി പോലിസില്‍ കീഴടങ്ങി

കൊപ്പം: ബിജെപി വിളയൂര്‍ പഞ്ചായത്ത് അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥി വിളയൂര്‍ പുത്തൂര്‍കുന്ന് കോളനി കോഴിപ്പള്ളിയാലില്‍ സുനില്‍കുമാര്‍ (30) പട്ടാമ്പി പോലിസില്‍ കീഴടങ്ങി. കോടതിയില്‍ ഹാജരാക്കിയ സുനിലിനെ സ്വന്തം ഇഷ്ടത്തിന് പോകാന്‍ കോടതി അനുവദിച്ചു. ചൊവ്വാഴ്ച രാവിലെയാണ് സുനില്‍കുമാര്‍ വീട്ടില്‍ നിന്നും പോയത്. ബന്ധുവീട്ടിലേക്കാണെന്നാണ് കുടുംബവും പാര്‍ട്ടി പ്രവര്‍ത്തകരും കരുതിയത്. രണ്ടു ദിവസമായിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്ന് ഭാര്യ രമാദേവി പട്ടാമ്പി പോലിസില്‍ പരാതി നല്‍കിയിരുന്നു. സിപിഎമ്മുകാരുടെ വധഭീഷണിയെ തുടര്‍ന്നാണ് സുനില്‍കുമാര്‍ നാട് വിട്ടതെന്ന് ബിജെപിയും ആരോപിച്ചിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ബിജെപിവിളയൂര്‍ പഞ്ചായത്ത് കമ്മിറ്റി പട്ടാമ്പി സി ഐക്ക് പരാതിയും നല്‍കി. സിപിഎമ്മുകാരുടെ ഭീഷണിയെ തുടര്‍ന്നല്ലാ ഗുരുവായൂര്‍ ദര്‍ശനത്തിന് പോയതാണ് താനെന്നാണ് സുനില്‍കുമാര്‍ പോലിസില്‍ മൊഴി നല്‍കിയത്. സുനില്‍കുമാര്‍ സ്‌റ്റേഷനിലെത്തിയ വിവരം അറിഞ്ഞ് ബിജെപി വിളയൂര്‍ പഞ്ചായത്ത് കമ്മിറ്റി നേതാക്കളും പട്ടാമ്പി പോലിസില്‍ എത്തി. സുനില്‍കുമാറിനോട് മണിക്കൂറുകളോളം സംസാരിച്ച ബിജെപി പ്രവര്‍ത്തകര്‍ പോലീസില്‍ മൊഴി മാറ്റിപ്പറയിപ്പിച്ചതായും ആരോപണമുണ്ട്.
Next Story

RELATED STORIES

Share it