ernakulam local

കാണാതായ നേഴ്‌സിങ് വിദ്യാര്‍ഥിനി പോലിസ് കസ്റ്റഡിയില്‍

പറവൂര്‍: രണ്ടു മാസത്തോളമായി പറവൂര്‍ പൂശാരിപ്പടിയില്‍നിന്നും കാണാതായ ബിഎസ്‌സി നേഴ്‌സിങ് വിദ്യാര്‍ഥിനിയായ അമൃതമോള്‍ (22) പോലിസ് കസ്റ്റഡിയിലായി. ഡിസംബര്‍ നാലിനാണ് ആലുവയില്‍ നഴ്‌സിങ്ങിനു പഠിക്കുന്ന പൂശാരിപ്പടി പുല്ലയില്‍ അമൃതമോളെ കാണാതായത്. വീട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങിയാണ് നേഴ്‌സിങില്‍ ചേര്‍ന്നത്. പഠിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കൈയിലുണ്ടായിരുന്ന മാല, വള മോതിരം തുടങ്ങിയ സ്വര്‍ണാഭരണങ്ങള്‍ വിറ്റ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര പോയി. ഇടപ്പള്ളി, ചേര്‍ത്തല, ബാഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങി. ചെന്നൈയില്‍ സീരിയല്‍-സിനിമ പ്രവര്‍ത്തകരുമായി പരിചയപ്പെട്ടു.
ഹിന്ദി അറിയാവുന്നതിനാല്‍ വിവരങ്ങള്‍ അറിഞ്ഞ ഇവര്‍ ട്രെയിന്‍ ടിക്കറ്റെടുത്ത് കേരളത്തിലേക്ക് യാത്രയാക്കി. കേരളത്തില്‍ ചുറ്റിക്കറങ്ങിയ ശേഷം ബീഹാറിലേക്ക് യാത്ര തിരിച്ചു. ഒരു മുസ്‌ലിം യുവാവുമായി പ്രണയത്തിലായി. ഇയാള്‍ നല്‍കിയ പര്‍ദയണിഞ്ഞാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. വീട്ടു വിശേഷങ്ങള്‍ തിരക്കാനായി വീട്ടിലേക്ക് ഫോണ്‍ ചെയ്തു. പോലിസിന് വീട്ടുകാര്‍ നല്‍കിയ ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്നാണ് പെണ്‍കുട്ടിയെ പോലിസ് പിടികൂടിയത്.
പെണ്‍കുട്ടിയുടെ തിരോധാനത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ മഹിളാ അസോസിയേഷനും വടക്കുപുറം പുല്ലയില്‍ ഫാമിലി ട്രെസ്റ്റും പറവൂര്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തിയിരുന്നു. വടക്കുപുറത്തു താമസിക്കുകയായിരുന്ന ഇവര്‍ രണ്ടര വര്‍ഷത്തോളമായി പൂശാരിപ്പടിയിലാണ് താമസിച്ചുകൊണ്ടിരുന്നത്. അമൃതമോള്‍ പോലിസ് കസ്റ്റഡിയിലായതായി വാര്‍ത്ത കേട്ടതോടെ ജനങ്ങള്‍ സ്റ്റേഷനില്‍ തടിച്ചുകൂടി. വിശദമായ ചോദ്യംചെയ്യലിന് ശേഷം ഇന്ന് പറവൂര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ പറവൂര്‍ സിഐ എസ് ജയകൃഷ്ണന്‍ അറിയിച്ചു. പെണ്‍കുട്ടിയുടെ മാതാപിതാക്കളേയും ബന്ധുക്കളേയും സ്റ്റേഷനില്‍ പോലിസ് വിളിച്ചു വരുത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it