wayanad local

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കല്‍പ്പറ്റ: നാളെ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറായ ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ കലക്ടററ്റേ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പോളിങ് സമയം രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറു വരെയാണ്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ 10 മുതല്‍ മാനന്തവാടി വിഎച്ച്എസ്എസ്, കല്‍പ്പറ്റ എസ്ഡിഎം എല്‍പി സ്‌കൂള്‍, സുല്‍ത്താന്‍ ബത്തേരി സര്‍വജന ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി നടക്കും.
ജില്ലയില്‍ സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, കല്‍പ്പറ്റ നിയോജക മണ്ഡലങ്ങളിലായി 5,96,939 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 3,04,621 പുരുഷന്‍മാരും 2,92,318 സ്ത്രീകളുമാണ്. ഒരു ഓക്‌സിലിയറി പോളിങ് സ്‌റ്റേഷന്‍ ഉള്‍പ്പെടെ 470 പോളിങ് സ്‌റ്റേഷനുകളുണ്ട്. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 184 പോളിങ് ബൂത്തുകളും കല്‍പ്പറ്റ മണ്ഡലത്തില്‍ 145 ബൂത്തുകളും മാനന്തവാടി മണ്ഡലത്തില്‍ 141 ബൂത്തുകളുമാണുള്ളത്. 47 ബൂത്തുകള്‍ മാതൃകാ പോളിങ് ബൂത്തുകളായി സജ്ജീകരിക്കും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് 70 ശതമാനത്തില്‍ കുറഞ്ഞ ബൂത്തുകളാണ് മാതൃകാ ബൂത്തുകളായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇവയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. മറ്റു ബൂത്തുകളിലെ കന്നിവോട്ടര്‍മാര്‍, 75 വയസ്സ് കഴിഞ്ഞവര്‍, ഭിന്നശേഷിയുള്ളവര്‍ എന്നിവര്‍ക്കു വൃക്ഷത്തൈകള്‍ നല്‍കും.
എട്ടു ബൂത്തുകളില്‍ പൂര്‍ണമായി വനിതാ പോളിങ് ഓഫിസര്‍മാര്‍ മാത്രമാണുള്ളത്. മാവോവാദി ഭീഷണിയുള്ള 25 പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങ് അല്ലെങ്കില്‍ വീഡിയോഗ്രഫി അല്ലെങ്കില്‍ മൈക്രോ ഒബ്‌സര്‍വര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 42 ബൂത്തുകളില്‍ വെബ്കാസ്റ്റിങ് സംവിധാനമുണ്ട്. 21 ബൂത്തുകളില്‍ വീഡിയോഗ്രഫി. 31 ബൂത്തുകളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിച്ചു.
25 ബൂത്തുകളില്‍ സിആര്‍പിഎഫിനെയും 32 ബൂത്തുകളില്‍ കര്‍ണാടക പോലിസിനെയും നിയോഗിച്ചിട്ടുണ്ട്. ജില്ലയിലെ എല്ലാ ചെക്‌പോസ്റ്റുകളിലും 24 മണിക്കൂറും പരിശോധന നടത്തിവരുന്നു. 2,952 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. റിസര്‍വ് അടക്കം 644 ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 95.33 ശതമാനം വോട്ടര്‍ സ്ലിപ്പുകള്‍ ബിഎല്‍ഒമാര്‍ മുഖേന വിതരണം ചെയ്തുകഴിഞ്ഞു.
വോട്ടെടുപ്പ് സമാപിക്കുന്നതിനു മുമ്പുള്ള 48 മണിക്കൂര്‍ സമയപരിധിയില്‍ ഇലക്ട്രോണിക് മീഡിയയില്‍ രാഷ്ട്രീയ പരസ്യങ്ങള്‍ പൂര്‍ണമായി നിരോധിച്ചതായും കലക്ടര്‍ അറിയിച്ചു. നാളെ വൈകീട്ട് ആറു വരെ നിരോധനം നിലനില്‍ക്കും.
ഈ സമയപരിധിയില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും സ്ഥാനാര്‍ഥികള്‍ക്കും അച്ചടി മാധ്യമങ്ങളില്‍ രാഷ്ട്രീയ പരസ്യം നല്‍കണമെങ്കില്‍ മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്. അല്ലാത്ത രാഷ്ട്രീയ പരസ്യങ്ങള്‍ പത്രങ്ങള്‍ പ്രസിദ്ധീകരിക്കരുത്. ചെലവ് നിരീക്ഷകന്‍ വിശാല്‍പാല്‍ സിങ്, ജില്ലാ പോലിസ് മേധാവി എം കെ പുഷ്‌കരന്‍ എന്നിവരും സംബന്ധിച്ചു.
Next Story

RELATED STORIES

Share it