ഐഫോണിനായി ചൈനീസ് ദമ്പതികള്‍ ചോരക്കുഞ്ഞിനെ വിറ്റു

ബെയ്ജിങ്: ഐഫോണ്‍ സ്വന്തമാക്കാനുള്ള പണത്തിന് ചൈനീസ് ദമ്പതികള്‍ 18 ദിവസം മാത്രം പ്രായമുള്ള മകളെ വിറ്റു. സാമൂഹികമാധ്യമമായ ക്യൂക്യുവിലൂടെയാണ് യുവാവ് തന്റെ കുഞ്ഞിനെ വില്‍പ്പന നടത്തിയത്.
സംഭവം കണ്ടെത്തിയതോടെ കോടതി മൂന്നു വര്‍ഷം തടവിന് ഇയാളെ ശിക്ഷിച്ചു. ദക്ഷിണ ചൈനയിലെ ഫ്യൂജിയന്‍ പ്രദേശത്ത് ടൊങ്ഗാനിലുള്ള എഡുവാന്‍ എന്നയാളാണ് ഐഫോണ്‍ വാങ്ങാന്‍ പണത്തിനായി തന്റെ മകളെ ഓണ്‍ലൈനായി വിറ്റത്. ചൈനയിലെ സോഷ്യല്‍ മീഡിയ സൈറ്റായ ക്യുക്യുവില്‍ 23,000 യുവാനാണ് കുട്ടിക്ക് വിലയായി ലഭിച്ചത്. പണം ഉപയോഗിച്ച് ഐഫോണും മോട്ടോര്‍ ബൈക്കും വാങ്ങുകയായിരുന്നു ഇയാളുടെ ലക്ഷ്യം.
ഭാര്യ പലയിടങ്ങളില്‍ പാര്‍ട്ട് ടൈം ജോലിയിലൂടെ കുടുംബം പുലര്‍ത്തുമ്പോള്‍ ഇയാള്‍ ഇന്റര്‍നെറ്റ് കഫേകളില്‍ സമയം ചെലവഴിക്കുകയാണ് പതിവ്.
19 വയസ്സാണ് ഭാര്യയുടെയും ഭര്‍ത്താവിന്റെയും പ്രായം. നിനച്ചിരിക്കാതെ ഉണ്ടായ കുട്ടി എന്നതാണ് ഇയാളെ ഈ കടുംകൈക്ക് പ്രേരിപ്പിച്ചത്. കുട്ടിയെ വാങ്ങിയ പെണ്‍കുട്ടി തന്നെയാണ് നിയമപരമായി കുഞ്ഞിനെ നേടുന്നതിനായി പോലിസില്‍ സമീപിച്ചത്. കുട്ടിയെ വിറ്റതിനു ശേഷം കടന്നുകളഞ്ഞ പിതാവിനെ പോലിസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.
എഡുവാന് മൂന്നു വര്‍ഷം തടവു കിട്ടിയപ്പോള്‍ ഭാര്യക്ക് രണ്ടര വര്‍ഷവും ജയില്‍ ശിക്ഷ ലഭിച്ചു. കുഞ്ഞിനെ വില്‍ക്കുന്ന കാര്യം നിയമവിരുദ്ധമാണെന്ന് അറിയില്ലായിരുന്നെന്നും ചൈനയില്‍ പണമില്ലാത്ത ദമ്പതികള്‍ ഇങ്ങനെ ചെയ്യാറുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്.
Next Story

RELATED STORIES

Share it