ഐഒസി ബോട്ട്‌ലിങ് പ്ലാന്റിലെ തൊഴിലാളി സമരം ഏഴാം ദിവസം: സംസ്ഥാനം കടുത്ത പാചകവാതക ക്ഷാമത്തിലേക്ക്

തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഉദയംപേരൂര്‍ ഐഒസി ബോട്ട്‌ലിങ് പ്ലാന്റിലെ തൊഴിലാളികള്‍ വേതനവര്‍ധന ആവശ്യപ്പെട്ട് നടത്തുന്ന മെല്ലെപ്പോക്ക് സമരം ഏഴാം ദിവസത്തിലേക്ക് കടന്നതോടെ സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമാവുന്നു. ഇന്ന് റീജ്യനല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ കാക്കനാട് കലക്ട്രേറ്റില്‍ ചര്‍ച്ച നടക്കും.
ഇന്നു നടക്കുന്ന ചര്‍ച്ചയും പരാജയപ്പെടുകയാണെങ്കില്‍ സംസ്ഥാനത്ത് പാചകവാതകം ലഭിക്കാത്ത അവസ്ഥയാവും ഉണ്ടാവുക. കഴിഞ്ഞ മാസം 28ന് ആരംഭിച്ച സമരം ഒത്തുതീര്‍പ്പാക്കാനായി റീജ്യനല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തില്‍ 29ന് വിളിച്ചുചേര്‍ത്ത യോഗത്തില്‍ തീരുമാനമൊന്നുമുണ്ടായില്ല. ഹൗസ് കീപ്പിങ്, ലോഡിങ് തൊഴിലാളികളുടെ മിനിമം വേതനത്തില്‍ വര്‍ധന ആവശ്യപ്പെട്ട് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് യൂനിയനുകളാണ് സമരം നടത്തുന്നത്.
നിലവില്‍ 8400, 9400 എന്നിങ്ങനെയുള്ള വേതനം 15,000 ആയി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ദിനംപ്രതി 120നും 150നും ഇടയില്‍ ലോഡുകളാണ് ഇവിടെ നിന്ന് സംസ്ഥാനത്തിന്റെ പല ജില്ലകളിലേക്കും പോവുന്നത്. മെല്ലെപ്പോക്ക് സമരം ആരംഭിച്ചതോടെ അമ്പതില്‍ താഴെ ലോഡുകളായി കുറഞ്ഞു. സമരം ആരംഭിച്ച് ഒരാഴ്ച ആയതോടെ ലക്ഷങ്ങളുടെ സിലിണ്ടര്‍ നീക്കമാണു നിലച്ചിരിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലേക്കാണ് ഈ പ്ലാന്റില്‍ നിന്ന് ലോഡ് പോവുന്നത്. ഈ മാസം മൂന്നിനകം സേവന- വേതന കരാര്‍ സംബന്ധിച്ച റിപോര്‍ട്ട് നല്‍കാന്‍ ലേബര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ കാലാവധി പൂര്‍ത്തിയായ കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് നിരവധി ചര്‍ച്ചകളും പ്രതിഷേധങ്ങളും നടത്തിയിരുന്നു.
ഈ പ്ലാന്റിലെ കരാറുകാരന്‍ തൊഴിലാളികള്‍ക്കു നല്‍കേണ്ട വേതന വ്യവസ്ഥകളൊന്നും പാലിക്കാഞ്ഞതിനാല്‍ തൊഴിലാളികള്‍ സമരം നടത്തി ഇയാളെ മാറ്റിയിരുന്നു.
പകരം എത്തിയാള്‍ തൊഴിലാളികളുടെ ആവശ്യങ്ങള്‍ പാലിക്കാമെന്ന വ്യവസ്ഥയിലായിരുന്നു കരാര്‍ ഏറ്റെടുത്തത്. എന്നാല്‍, അതൊന്നും പാലിക്കാതെ വന്നതിന്റെ അടിസ്ഥാനത്തിലാണ് യൂനിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്. ഇന്നു നടക്കുന്ന ചര്‍ച്ച പരാജയപ്പെട്ടാല്‍ ഈ മാസം എട്ടിനു ശേഷം അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോവുമെന്നാണ് തൊഴിലാളി യൂനിയന്‍ ഭാരവാഹികള്‍ പറയുന്നത്.
Next Story

RELATED STORIES

Share it