Pravasi

ഏജന്റിന്റെ കെണിയില്‍പെട്ട മലയാളി നഴ്‌സ് നാട്ടിലേക്ക് മടങ്ങി

ദമ്മാം: ഏജന്റിന്റെ മോഹന വാഗ്ദാനത്തില്‍പെട്ട് ദുരിതത്തിലായ മലയാളി നഴ്‌സിനെ എംബസിയും സാമൂഹിക പ്രവര്‍ത്തകരുമിടപെട്ട് നാട്ടിലയച്ചു. മൂവാറ്റുപുഴ സ്വദേശി വല്‍സമ്മ ചാക്കോ നാട്ടില്‍ സ്വകാര്യ ആശുപത്രിയില്‍ ജോലിയെടുക്കുമ്പോഴാണ് ദമ്മാമില്‍ താമസിക്കുന്ന യുവതി ഹോംനഴ്‌സിന്റെ ജോലി വാഗ്ദാനം ചെയ്യുന്നത്.
രോഗിയെ പരിചരിക്കുന്ന ജോലിയാണെന്നും നല്ല ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുമെന്നൊക്കെയായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍ സൗദിയിലെത്തിയതോടെയാണ് വീട്ടുജോലിയാണെന്ന് മനസ്സിലാകുന്നത്. മോശം പെരുമാറ്റമാണ് വീട്ടുകാരില്‍ നിന്നും നേരിട്ടതെന്ന് വല്‍സമ്മ പരാതിപ്പെടുന്നു. മൊബൈല്‍ ഫോണ്‍ വീട്ടുടമ വാങ്ങിവച്ചതിനാല്‍ പുറംലോകവുമായുള്ള ബന്ധം നഷ്ടപ്പെട്ടു. വീട്ടുകാര്‍ പുറത്തു പോകുമ്പോള്‍ അകത്തു പൂട്ടിയിട്ടിരുന്നതായും പറയപ്പെടുന്നു. നിവൃത്തിയില്ലാതെ വീടുവിട്ടിറങ്ങിയ വല്‍സമ്മ ദമ്മാം അഭയകേന്ദ്രത്തിലെത്തി സഹായം അഭ്യര്‍ഥിക്കുകയായിരുന്നു. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ നവയുഗം നേതാക്കളായ മണിക്കുട്ടന്‍, സക്കീര്‍ ഹുസയ്ന്‍ എന്നിവരുടെ സഹായത്തോടെ വിസ ഏജന്റുമായും സ്‌പോണ്‍സറുമായും സംസാരിച്ചു. 35,000 റിയാലായിരുന്നു സ്‌പോണ്‍സര്‍ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്. എംബസി അറ്റാഷെ ജോര്‍ജ് വിഷയത്തിലിടപെടുകയും സമ്മര്‍ദ്ദം ശക്തമായതോടെ നിരുപാധികം എക്‌സിറ്റ് നല്‍കാന്‍ സ്‌പോണ്‍സര്‍ നിര്‍ബന്ധിതനാകുകയും ചെയ്തു.
Next Story

RELATED STORIES

Share it