എസ്എസ്എല്‍സി മൂല്യനിര്‍ണയം തുടങ്ങി; ക്യാംപുകളില്‍ അധ്യാപക പ്രതിഷേധം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം 54 കേന്ദ്രങ്ങളില്‍ ആരംഭിച്ചു. ആദ്യദിനംതന്നെ സംസ്ഥാനത്തെ പല ക്യാംപുകളിലും അധ്യാപകരുടെ പ്രതിഷേധമാണുണ്ടായത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍, മാവേലിക്കര, കോട്ടയം സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ക്യാംപുകളിലാണ് തര്‍ക്കമുണ്ടായത്. മൂല്യനിര്‍ണയത്തിനെത്തിയ അധ്യാപകരെ ജോലിചെയ്യാന്‍ അനുവദിച്ചില്ലെന്നും സീനിയോരിറ്റി മറികടന്ന് ജൂനിയര്‍ അധ്യാപകരെ മൂല്യനിര്‍ണയ ജോലി ഏല്‍പ്പിച്ചെന്നുമായിരുന്നു പരാതി. 11,059 അധ്യാപകരെയാണു മൂല്യനിര്‍ണയത്തിനായി ഇത്തവണ നിയോഗിച്ചിരിക്കുന്നത്. റിസര്‍വായി 1000 അധ്യാപകരുടെ പട്ടികയുമുണ്ട്.
മലയാളം വിഷയത്തിനാണ് ഏറ്റവും കൂടുതല്‍ അധ്യാപകരുള്ളത്. ഇത്തവണ 343 അധ്യാപകരെയാണ് മലയാളം വിഷയത്തിനായി നിയോഗിച്ചത്. ഇതിനു പുറമേ ക്യാംപുകളില്‍ റിസര്‍വ് അധ്യാപകരെയും നിയോഗിച്ചിരുന്നു. മുന്‍വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇത്തവണ എല്ലാ അധ്യാപകരും മൂല്യനിര്‍ണയത്തിനെത്തിയതോടെ റിസര്‍വ് അധ്യാപകര്‍ പുറത്തായി. ഇതേത്തുടര്‍ന്നാണ് ഇവര്‍ ക്യാംപുകളില്‍ ബഹളംവച്ചത്. ദൂരസ്ഥലങ്ങളില്‍ നിന്നു പല അധ്യാപകരും ക്യാംപുകളിലെത്തിയപ്പോഴാണു ജോലിയില്ലെന്ന കാര്യം അറിയുന്നത്. നൂറോളം അധ്യാപകരാണ് മാവേലിക്കര സ്‌കൂളില്‍ പുറത്തുനില്‍ക്കേണ്ടിവന്നത്. തങ്ങളെ മുന്‍കൂട്ടി വിവരം അറിയിച്ചില്ലെന്നും മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെയും അധ്യാപകരുടെയും എണ്ണം തമ്മില്‍ തിട്ടപ്പെടുത്തുന്നതില്‍ പരീക്ഷാഭവനുണ്ടായ വീഴ്ചയാണു പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും അധ്യാപകര്‍ കുറ്റപ്പെടുത്തുന്നു.
ചില ക്യാംപുകളില്‍ അരമണിക്കൂര്‍ വൈകിയെത്തിയ അധ്യാപകരെ ഹാളില്‍ പ്രവേശിപ്പിക്കാതിരുന്നതും പ്രശ്‌നങ്ങള്‍ക്കിടയാക്കി. കോട്ടയം സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു കൂടുതല്‍ തര്‍ക്കം. ഡ്യൂട്ടിക്കെത്തേണ്ട അധ്യാപകര്‍ വൈകിയതിനെത്തുടര്‍ന്ന് റിസര്‍വ് അധ്യാപകര്‍ക്ക് ഉദ്യോഗസ്ഥര്‍ ചുമതല നല്‍കുകയായിരുന്നു. സീനിയോരിറ്റി മറികടന്ന് ജൂനിയര്‍ അധ്യാപകരെ മൂല്യനിര്‍ണയച്ചുമതല ഏല്‍പ്പിച്ചെന്നും ആക്ഷേപമുയര്‍ന്നു. എന്നാല്‍, മൂല്യനിര്‍ണയത്തിനായി അധ്യാപകരെ നിയമിക്കുന്നതില്‍ യാതൊരുവിധ വീഴ്ചകളുമുണ്ടായിട്ടില്ലെന്നു പരീക്ഷാ സെക്രട്ടറി കെ ഐ ലാല്‍ അറിയിച്ചു. മൂല്യനിര്‍ണയ ചുമതല ഏല്‍പ്പിച്ച അധ്യാപകരെല്ലാമെത്തിയ പശ്ചാത്തലത്തിലാണ് റിസര്‍വ് അധ്യാപകരെ ഒഴിവാക്കിയത്. ചുമതല ഏല്‍പ്പിക്കുമ്പോള്‍ത്തന്നെ റിസര്‍വ് അധ്യാപകര്‍ക്ക് ഇത്തരത്തിലുള്ള വ്യവസ്ഥ അറിയിച്ചിരുന്നു. ചിലയിടങ്ങളില്‍ ഒരുമണിക്കൂറില്‍ കൂടുതല്‍ വൈകിയെത്തിയ അധ്യാപകരെയാണ് ഒഴിവാക്കിയത്.
മുന്‍വര്‍ഷങ്ങളില്‍ മൂല്യനിര്‍ണയം നടത്തിയ അധ്യാപകര്‍ക്ക് വെയ്‌റ്റേജ് നല്‍കുമ്പോള്‍ ജൂനിയറായ അധ്യാപകര്‍ക്കു മുന്‍ഗണന ലഭിക്കുന്നത് സ്വാഭാവികമാണ്. അധ്യാപകരുടെ എണ്ണം കണക്കാക്കിയതില്‍ യാതൊരു തെറ്റും പരീക്ഷാഭവന് പറ്റിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സൗത്ത്, സൗത്ത് സെന്‍ട്രല്‍, സെന്‍ട്രല്‍, നോര്‍ത്ത് മേഖലകളിലായി ശരാശരി 13 മൂല്യനിര്‍ണയകേന്ദ്രങ്ങള്‍ വീതമാണുള്ളത്. രാവിലെ 9.30 മുതല്‍ വൈകീട്ട് 4.30വരെയാണ് ക്യാംപ്. 16വരെയാണു മൂല്യനിര്‍ണയം.
Next Story

RELATED STORIES

Share it