എസ്എസ്എല്‍സി മൂല്യനിര്‍ണയം: ആദ്യ ദിനം ബഹളത്തില്‍ കലാശിച്ചു

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസ് മൂല്യനിര്‍ണയം 54 കേന്ദ്രങ്ങളില്‍ ആരംഭിച്ചപ്പോള്‍ ആദ്യദിനംതന്നെ അധ്യാപകരുടെ പ്രതിഷേധം. തിരുവനന്തപുരം അട്ടക്കുളങ്ങര സെന്‍ട്രല്‍, മാവേലിക്കര, കോട്ടയം സിഎംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ക്യാംപുകളിലാണ് തര്‍ക്കമുണ്ടായത്.
മൂല്യനിര്‍ണയത്തിനെത്തിയ അധ്യാപകരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ലെന്നും സീനിയോരിറ്റി മറികടന്ന് ജൂനിയര്‍ അധ്യാപകരെ മൂല്യനിര്‍ണയ ജോലി ഏല്‍പ്പിച്ചെന്നുമായിരുന്നു പരാതി. 11,059 അധ്യാപകരെയാണ് മൂല്യനിര്‍ണയത്തിനായി ഇത്തവണ നിയോഗിച്ചിരിക്കുന്നത്. റിസര്‍വായി ആയിരം അധ്യാപകരുടെ പട്ടികയുമുണ്ട്. മലയാളം വിഷയത്തിനാണ് ഏറ്റവും കൂടുതല്‍ അധ്യാപകരുള്ളത്. ഇത്തവണ 343 അധ്യാപകരെയാണ് മലയാളത്തിനായി നിയോഗിച്ചത്. ഇതിനു പുറമേ ക്യാംപുകളില്‍ റിസര്‍വ് അധ്യാപകരെയും നിയോഗിച്ചിരുന്നു.
മുന്‍വര്‍ഷങ്ങളില്‍നിന്നു വ്യത്യസ്തമായി ഇത്തവണ എല്ലാ അധ്യാപകരും മൂല്യനിര്‍ണത്തിനെത്തിയതോടെ റിസര്‍വ് അധ്യാപകര്‍ പുറത്തായി. ഇതേത്തുടര്‍ന്നാണ് ഇവര്‍ ക്യാംപുകളില്‍ ബഹളംവച്ചത്. ദൂരസ്ഥലങ്ങളില്‍നിന്ന് പല അധ്യാപകരും ക്യാംപുകളിലെത്തിയപ്പോഴാണ് ജോലിയില്ലെന്ന കാര്യം അറിയുന്നത്.
നൂറോളം അധ്യാപകരാണ് മാവേലിക്കര സ്‌കൂളില്‍ പുറത്തുനില്‍ക്കേണ്ടിവന്നത്. തങ്ങളെ മുന്‍കൂട്ടി വിവരം അറിയിച്ചില്ലെന്നും മൂല്യനിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെയും അധ്യാപകരുടെയും എണ്ണം തമ്മില്‍ തിട്ടപ്പെടുത്തുന്നതില്‍ പരീക്ഷാഭവനുണ്ടായ വീഴ്ചയാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്നും അധ്യാപകര്‍ കുറ്റപ്പെടുത്തുന്നു.
എന്നാല്‍, മൂല്യനിര്‍ണയത്തിനായി അധ്യാപകരെ നിയമിക്കുന്നതില്‍ യാതൊരുവിധ വീഴ്ചകളുമുണ്ടായിട്ടില്ലെന്ന് പരീക്ഷാ സെക്രട്ടറി കെ ഐ ലാല്‍ അറിയിച്ചു. മൂല്യനിര്‍ണയച്ചുമതല ഏല്‍പ്പിച്ച അധ്യാപകരെല്ലാവരും എത്തിയ പശ്ചാത്തലത്തിലാണ് റിസര്‍വ് അധ്യാപകരെ ഒഴിവാക്കിയത്. ചുമതല ഏല്‍പ്പിക്കുമ്പോള്‍ത്തന്നെ റിസര്‍വ് അധ്യാപകരെ ഇത്തരത്തിലുള്ള വ്യവസ്ഥ അറിയിച്ചിരുന്നുവെ ന്നും അദ്ദേഹം വ്യക്തമാക്കി.
Next Story

RELATED STORIES

Share it