എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ 20ന് പ്രഖ്യാപിക്കും: കോടിയേരി

തിരുവനന്തപുരം: മെയ് 16നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ ഈ മാസം 20നു പ്രഖ്യാപിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. 19ന് സിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. അതുകൂടി അറിഞ്ഞശേഷമാണ് എല്‍ഡിഎഫിന്റെ മുഴുവന്‍ സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുക. അതിനുമുമ്പ് ഓരോ മുന്നണിക്കും ഏതൊക്കെ സീറ്റുകള്‍ നല്‍കണമെന്ന് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കും.
സിപിഎം സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് 11, 12 തിയ്യതികള്‍ നടക്കുന്ന സെക്രട്ടേറിയറ്റിലെ തീരുമാനങ്ങള്‍ 13നു നടക്കുന്ന സംസ്ഥാന സമിതിയില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഇത് ഓരോ ജില്ലാ കമ്മിറ്റിയിലും അവിടുന്ന് മണ്ഡലം കമ്മിറ്റികളിലും സമര്‍പ്പിക്കും. അവരുടെ അഭിപ്രായം കേട്ടശേഷം 16നു നടക്കുന്ന സെക്രട്ടേറിയറ്റില്‍ വീണ്ടും ചര്‍ച്ച ചെയ്യും. ഈ തീരുമാനം തുടര്‍ന്ന് പോളിറ്റ് ബ്യൂറോക്കു സമര്‍പ്പിച്ച് അവരുടെ അഭിപ്രായം അറിഞ്ഞശേഷമായിരിക്കും സ്ഥാനാര്‍ഥി പട്ടികയില്‍ അന്തിമതീരുമാനം കൈക്കൊള്ളുക.
എന്നാല്‍, വിഎസിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചോദ്യത്തിന് ഒരു സ്ഥാനാര്‍ഥിയെയും മുന്‍കൂട്ടി തീരുമാനിക്കില്ലെന്നും എല്‍ഡിഎഫില്‍ ചര്‍ച്ചചെയ്ത് 140 മണ്ഡലത്തിലെയും സ്ഥാനാര്‍ഥികളെയും ഒരുമിച്ചു പ്രഖ്യാപിക്കുമെന്നും കോടിയേരി മറുപടി നല്‍കി.
അതേസമയം, ഏതു സമയത്തും തിരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് തയ്യാറാണെന്നും എന്നാല്‍, തിരഞ്ഞെടുപ്പിന് സമയം നീട്ടിക്കിട്ടിയതിനാല്‍ ചിട്ടയായ രാഷ്ട്രീയപ്രവര്‍ത്തനം നടത്താന്‍ കഴിയുമെന്നും കോടിയേരി പറഞ്ഞു. തിരഞ്ഞെടുപ്പിനു മുമ്പുതന്നെ യുഡിഎഫില്‍ ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. കേരളാ കോണ്‍ഗ്രസ് നെടുകെ പിളര്‍ന്നു. ജോസഫ് വിഭാഗത്തില്‍ ജോസഫ് ഒഴികെ പ്രമുഖര്‍ രാജിവച്ചു. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം സിപിഎമ്മുമായി ചര്‍ച്ച നടത്തി അവരുടെ നിലപാട് അറിയിച്ചിട്ടുണ്ട്. അവരോട് എന്തു സമീപനം സ്വീകരിക്കണമെന്ന് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്നും കോടിയേരി വ്യക്തമാക്കി.
Next Story

RELATED STORIES

Share it