എറണാകുളത്ത് യുവാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

കൊച്ചി: എറണാകുളം നോര്‍ത്ത് റെയില്‍വേ മേല്‍പ്പാലത്തിനു താഴെ യുവാവിനെ തലയ്ക്കടിയേറ്റു മരിച്ചനിലയില്‍ കണ്ടെത്തി. തമിഴ്‌നാട് വില്ലുപുരം സ്വദേശി സെല്‍വ(26) ത്തിന്റെ മൃതദേഹമാണ് ഇന്നലെ പുലര്‍ച്ചെ നാലിന് പട്രോളിങ്ങിനിടെ പോലിസ് കണ്ടെത്തിയത്. നോര്‍ത്ത് ഭാഗത്തേക്കുള്ള രണ്ടാമത്തെ തൂണിനു താഴെയായിരുന്നു മൃതദേഹം.

ഭാരമുള്ള വസ്തുകൊണ്ട് തലയ്ക്കടിയേറ്റാണു മരണമെന്ന് പോലിസ് പറയുന്നു.കാക്കനാട് ഭാഗത്തു താമസിക്കുന്ന സെല്‍വം നിര്‍മാണത്തൊഴിലാളിയാണ്. മൃതദേഹം കിടന്നതിനു കുറച്ചുമാറി ഉറക്കത്തിലായിരുന്ന സെല്‍വത്തിന്റെ സുഹൃത്ത് മുത്തുരാജിനെ പോലിസ് ചോദ്യംചെയ്തു. റെയില്‍വേ സ്‌റ്റേഷനില്‍ ഒരു സ്ത്രീയെ കാണാനായി സെല്‍വത്തിനൊപ്പം താന്‍ വന്നതാണെന്ന് മുത്തുരാജ് പോലിസിനു മൊഴി നല്‍കി. ഈ സ്ത്രീക്ക് പണം നല്‍കാനാണ് വൈകീട്ടോടെ സ്‌റ്റേഷന്‍ പരിസരത്ത് എത്തിയത്. മൂന്നാഴ്ചത്തെ ജോലിക്ക് കൂലിയായി കിട്ടിയ പണം സെല്‍വത്തിന്റെ പക്കലുണ്ടായിരുന്നുവെന്നും ഈ സ്ത്രീയെ കണ്ടശേഷം പാലത്തിനു താഴെ യാചകരും മറ്റും ഉറങ്ങുന്ന ഭാഗത്തു കിടന്നുറങ്ങിയതായും പിന്നീട് നടന്ന കാര്യങ്ങളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും മുത്തുരാജ് മൊഴി നല്‍കിയിട്ടുണ്ട്.

സെല്‍വം കാണാനെത്തിയ സ്ത്രീക്കായി പോലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുത്തുരാജും സെല്‍വവും മദ്യലഹരിയിലായിരുന്നുവെന്നും രാത്രി പത്തുവരെ ഇരുവരും സ്‌റ്റേഷന്‍ പരിസരത്തു കറങ്ങിനടന്നതായും പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സെല്‍വം ധരിച്ചിരുന്ന ഷര്‍ട്ടിന്റെ പോക്കറ്റില്‍ 30 രൂപ മാത്രമാണ് ഉണ്ടായിരുന്നത്.  മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
Next Story

RELATED STORIES

Share it