Flash News

എന്തിന് നീയെന്റെ മകളെ കൊന്നു

പെരുമ്പാവൂര്‍: എന്തിന് നീയെന്റെ മകളെ കൊന്നുവെന്ന് പ്രതി അമീറുല്‍ ഇസ് ലാമിനോട് കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി വേദന കലര്‍ന്ന രോഷത്തോടെ ചോദിച്ചുവെങ്കിലും മകള്‍ നഷ്ടപ്പെട്ട അമ്മയുടെ ഹൃദയ വേദനയുടെ മുന്നില്‍ വ്യക്തമായ മറുപടി പറയാതെ തലകുനിച്ചു നില്‍ക്കുകയായിരുന്നു പ്രതി അമീറുല്‍ ഇസ്‌ലാം.
അമീറുല്‍ ഇസ്‌ലാമിനെ തനിക്ക് കാണണമെന്ന് ജിഷയുടെ മാതാവ് രാജേശ്വരി താല്‍പര്യം അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഇന്നലെ രാവിലെ 11. 45ഓടെ പ്രതിയെ ചോദ്യംചെയ്തുവരുന്ന ആലുവ പോലിസ് ക്ലബ്ബില്‍ രാജേശ്വരിയെയും സഹോദരി ദീപയെയും അന്വേഷണസംഘം എത്തിച്ചത്. പ്രതിയെ കണ്ടമാത്രയില്‍ തന്നെ രാജേശ്വരി രോഷാകുലയായി. എന്തിനാണ് നീയെന്റെ മകളെ കൊന്നതെന്ന് ചോദിച്ചുവെങ്കിലും അപ്പോഴത്തെ തോന്നലില്‍ ചെയ്തുവെന്നല്ലാതെ മറ്റൊന്നും പ്രതി പറഞ്ഞില്ല. തിരിച്ചറിയല്‍ പരേഡിനുശേഷം തിരികെ പെരുമ്പാവൂര്‍ താലുക്ക് ആശുപത്രിയില്‍ എത്തിച്ച രാജേശ്വരി തനിക്ക് പ്രതിയെ അറിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുമ്പെങ്ങും കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. പ്രതിയെ ഇതിനുമുമ്പ് കണ്ടിട്ടില്ലെന്ന് സഹോദരി ദീപയും വ്യക്തമാക്കി.
കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് പ്രതിയെ കാണണമെന്ന് അമ്മ എഡിജിപി സന്ധ്യയെ അറിയിച്ചിരുന്നു. ഇതിന്റെഅടിസ്ഥാനത്തിലാണ് ഇന്നലെ പോലിസ് ആലുവ പോലിസ് ക്ലബ്ബിലേക്ക് തങ്ങളെ കൊണ്ടുപോയത്. ഞങ്ങള്‍ അറിയാത്ത ആളാണ് ഇയാള്‍. പ്രതിയെ ഇന്നലെ രാവിലെ പെരുമ്പാവൂരില്‍ ജിഷയുടെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിനുശേഷം ആലുവ പോലിസ് ക്ലബ്ബില്‍ എത്തിച്ചതിനു പിന്നാലെയാണ് പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന രാജേശ്വരിയെയും ദീപയെയും പ്രതിയെ തിരിച്ചറിയുന്നതിനായി അന്വേഷണസംഘം ആലുവ പോലിസ് ക്ലബ്ബില്‍ എത്തിച്ചത്.
തന്നെ ജിഷയുടെ മാതാവ് രാജേശ്വരി മറ്റൊരാളെക്കൊണ്ട് മര്‍ദ്ദിച്ചിരുന്നുവെന്ന് നേരത്തേ പ്രതി അമീറുല്‍ ഇസ്‌ലാം പോലിസിനോട് പറഞ്ഞിരുന്നു. എന്നാല്‍, ഈ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ രാജേശ്വരി ഇത് നിഷേധിച്ചിരുന്നു. അമീറുല്‍ എന്ന വ്യക്തിയെ തനിക്കോ മകള്‍ ജിഷക്കോ അറിയില്ലെന്നും അവര്‍ പറഞ്ഞിരുന്നു. സഹോദരി ദീപയും അമീറിനെ അറിയില്ലെന്നാണ് നേരത്തേയും പറഞ്ഞിരുന്നത്. പ്രതിയെ നേരില്‍ കണ്ടപ്പോഴും ഈ നിലപാട് തന്നെയാണ് ഇവര്‍ ആവര്‍ത്തിച്ചിരിക്കുന്നത്. അമീറിനെ മുന്‍ പരിചയമില്ലെന്ന് ജിഷയുടെ മാതാവും സഹോദരിയും വ്യക്തമാക്കിയതോടെ പിന്നെന്തിനാണ് ജിഷയെ അമീറുല്‍ ഇസ്‌ലാം കൊലപ്പെടുത്തിയതെന്ന ദൂരൂഹത വര്‍ധിക്കുകയാണ്.—
Next Story

RELATED STORIES

Share it