ഉര്‍ദു പുസ്തകം എഴുതണമെങ്കില്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം

ന്യൂഡല്‍ഹി: പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ സര്‍ക്കാര്‍ വിരുദ്ധവും രാജ്യദ്രോഹപരവുമായ പരാമര്‍ശങ്ങള്‍ ഇല്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം നല്‍കണമെന്ന് എഴുത്തുകാര്‍ക്ക് എന്‍സിപിയുഎല്ലിന്റെ നിര്‍ദേശം. മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴില്‍ ഉര്‍ദു ഭാഷയുടെ പ്രചാരണത്തിനായുള്ള സ്ഥാപനമാണ് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ പ്രമോഷന്‍ ഓഫ് ഉര്‍ദു ലാന്‍ഗ്വേജ് (എന്‍സിപിയുഎല്‍).
കഴിഞ്ഞ കുറച്ചു മാസങ്ങളായി ഇത്തരം സത്യവാങ്മൂലം നല്‍കുന്ന എഴുത്തുകാരുടെ പുസ്തകങ്ങള്‍ മാത്രമാണ് എന്‍സിപിയുഎല്‍ പ്രസിദ്ധീകരിക്കുന്നത്. പുസ്തകത്തില്‍ സര്‍ക്കാര്‍ വിരുദ്ധമായി ഒന്നുമില്ലെന്ന് സാക്ഷ്യപ്പെടുത്തി രണ്ടു സാക്ഷികളും സത്യവാങ്മൂലത്തില്‍ ഒപ്പുവയ്ക്കണം.
സത്യവാങ്മൂലത്തില്‍ നല്‍കിയതിന് വിരുദ്ധമായ വല്ല പരാമര്‍ശവും പുസ്തകത്തില്‍ ഉണ്ടായാല്‍ എന്‍സിപിയുഎല്‍ എഴുത്തുകാരനെതിരേ നിയമ നടപടി സ്വീകരിക്കും. ഉര്‍ദു എഴുത്തുകാര്‍ക്ക് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം ലഭിക്കണമെങ്കില്‍ പുസ്തകത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാവരുതെന്നും എന്‍സിപിയുഎല്‍ ഡയറക്ടര്‍ ഇര്‍തിസ കരീം വ്യക്തമാക്കി. എന്‍സിപിയുഎല്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമാണെന്നും സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് തങ്ങളുടെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. സത്യവാങ്മൂലം നല്‍കണമെന്ന തീരുമാനം മാനവ വിഭവശേഷി മന്ത്രാലയത്തിലെ അംഗങ്ങള്‍ പങ്കെടുത്ത എന്‍സിപിയുഎല്‍ കൗണ്‍സില്‍ യോഗത്തില്‍ എടുത്ത തീരുമാനമാണ്. ഇക്കാര്യം ആഭ്യന്തര മന്ത്രാലയത്തിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സംഭവത്തില്‍ എഴുത്തുകാര്‍ക്കിടയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനും കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നവരുടെ പ്രത്യയശാസ്ത്രം എഴുത്തുകാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് കൊല്‍ക്കത്ത സര്‍വകലാശാലയിലെ അധ്യാപകര്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it