Flash News

ഉദയംപേരൂര്‍ ഐ ഒ സി തൊഴിലാളികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക്; പാചക വാതക നീക്കം പൂര്‍ണ്ണമായും സ്തംഭിക്കും

ഉദയംപേരൂര്‍ ഐ ഒ സി തൊഴിലാളികള്‍ ഇന്നു മുതല്‍ അനിശ്ചിതകാല പണിമുടക്ക്; പാചക വാതക നീക്കം പൂര്‍ണ്ണമായും സ്തംഭിക്കും
X
_BOTTLING_
തൃപ്പൂണിത്തുറ: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഉദയംപേരൂര്‍ ഐ ഒ സി ബോട്ട്‌ലിങ്ങ് പ്ലാന്റിലെ തൊഴിലാളികള്‍ നടത്തുന്ന മെല്ലെപ്പോക്ക് സമരം 10 ദിവസം പിന്നിട്ടു. സമരത്തിനിടയില്‍ റീജണല്‍ ലേബര്‍കമ്മീഷണറുടെ നേതൃത്വത്തില്‍ സമരം ഒത്തുതീര്‍പ്പാക്കാന്‍ 3 ചര്‍ച്ചകള്‍ നടത്തിയെങ്കിലും എല്ലാം ചര്‍ച്ചയും പരാജയപ്പെടുകയാണ് ഉണ്ടായത്.ഇതോടെ സംസ്ഥാനത്ത് പാചകവാതക നീക്കം പ്രതിസന്ധിയിലായിരിക്കുകയാണ്.
വേതന വര്‍ധന ആവശ്യപ്പെട്ട് കഴിഞ്ഞ 28നാണ് തൊഴിലാളി യൂണിയനുകളുടെ സംയുക്ത സമിതി മെല്ലെപ്പോക്ക് സമരം ആരംഭിച്ചത്. ഐ എന്‍ ടി യു സി, സി ഐ ടി യു ,ബി എം എസ് എന്നീ യൂണിയനുകളാണ് സമരരംഗത്തുള്ളത്.ഹൗസ് കീപ്പിംഗ്,ലോഡിംഗ് തൊഴിലാളികളുടെ മിനിമം വേതനത്തില്‍ വര്‍ദ്ധന ആവശ്യപ്പെട്ടാണ്‌സമരം.

നിലവില്‍ 8400, 9400 എന്നിങ്ങനെയുള്ള വേതനം 15000 ആയി വര്‍ദ്ധിപ്പിക്കണമെന്നാണ് ആവശ്യം. 350 സിലിണ്ടറുകളുമായിട്ടാണ് 150  ലോഡുകളാണ് ഇവിടെ നിന്നും സംസ്ഥാനത്തിന്റെ പല ജില്ലകളിലേക്കും പോകുന്നത്.120 തോളം തൊഴിലാളികളാണ് സമരത്തിനുള്ളത്. മെല്ലെപ്പോക്ക് സമരം ആരംഭിച്ചതോടെ അമ്പതില്‍ താഴെ ലോഡുകളായി കുറഞ്ഞു. സമരം ആരംഭിച്ച് 10 ദിവസം പിന്നിട്ടപ്പോള്‍ 3 ലക്ഷം സിലിണ്ടര്‍ നീക്കമാണ് നിലച്ചിരിക്കുന്നത്. എറണാകുളം, തിരുവനന്തപുരം, പാലക്കാട്, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലേക്കാണ് ഈ പ്ലാന്റില്‍ നിന്നും ലോഡുകള്‍ പോകുന്നത്.

പല ജില്ലകളും സമരം മൂലം പ്രതിസന്ധിയിലായിരിക്കുകയാണ്.പലഡീലര്‍മാരുടെയും കയ്യില്‍ ഉണ്ടായിരുന്ന സ്‌റ്റോക്ക് തീര്‍ന്നതോടെ സിലിണ്ടറിന്റെ കാര്യത്തില്‍ ക്ഷാമം നേരിടുകയാണ്.ഫെബ്രുവരി മൂന്നിനകം സേവന വേതന കരാര്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കാന്‍ ലേബര്‍ കമ്മീഷണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.കഴിഞ്ഞ ഏപ്രിലില്‍ കഥാവധി പൂര്‍ത്തിയായ കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് നിരവധി ചര്‍ച്ചകളും പ്രതിഷേധങ്ങളും നടത്തിയിരുന്നു. ഈ പ്ലാന്റിലെ കരാറുകാരന്‍ നെട്ടൂര്‍ സ്വദേശിയായിരുന്നു. അയാള്‍ തൊഴിലാളികള്‍ക്ക് നല്‍കേണ്ട വേതന വ്യവസ്ഥകളൊന്നും പാലിക്കാതെ വരികയും ഒരു പാട് സമരങ്ങള്‍ യൂണിയനുകള്‍ നടത്തി ഇയാളെ മാറ്റിയിരുന്നു.എന്നാല്‍ പുതിയ കരാറുകാരനായി ഇദ്ദേഹത്തിന്റെ മകനാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്.

അന്ന് ഇതെല്ലാം പാലിക്കാമെന്ന വ്യവസ്ഥയിലായിരുന്നു കരാര്‍ ഏറ്റെടുത്തത്.എന്നാല്‍ അതൊന്നും പാലിക്കാതെ വന്നതിന്റെ അടിസ്ഥാനത്തിലാണ് യൂണിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തത്.സംസ്ഥാനത്ത് പാചക വാതകക്ഷാമം രൂക്ഷമായി സമരം ഇന്നു മുതല്‍ ശക്തമാകുന്നതോടെ ഹോട്ടലുകള്‍ അവസ്ഥ പരിതാപകരമാണെന്ന് ഹോട്ടല്‍ ഉടമകള്‍ പറയുന്നു.പല ഹോട്ടലുകളിലും രണ്ടോ മൂന്നോ ദിവസങ്ങള്‍ക്ക് കൂടി മാത്രമേ പാചകവാതകം ഉള്ളൂ എന്നും ഇവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it