ഇന്ത്യന്‍ വിജയം എട്ടു വിക്കറ്റ് അകലെ

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര തൂത്തുവാരുകയെന്ന ഇന്ത്യയുടെ ലക്ഷ്യത്തിനു മുന്നില്‍ എട്ടു വിക്കറ്റുകള്‍ മാത്രം. ഇന്ത്യ നല്‍കിയ 481 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരുന്ന സന്ദര്‍ശകര്‍ നാലാംദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടു വിക്കറ്റിന് 72 റണ്‍സെന്ന നിലയിലാണ്. രണ്ടു വിക്കറ്റും ആര്‍ അശ്വിനാണ് വീഴ്ത്തിയത്.
ഒരു ദിനവും എട്ടു വിക്കറ്റും ശേഷിക്കെ ജയത്തിനായി ദക്ഷിണാഫ്രിക്കയ്ക്കു 409 റണ്‍സ് കൂടി വേണം. ക്യാപ്റ്റന്‍ ഹാഷിം അംലയും (23*) വെടിക്കെട്ട് താ രം എബി ഡിവില്ലിയേഴ്‌സുമാണ് (11*) ക്രീസിലുള്ളത്.
നേരത്തേ തുടര്‍ച്ചയായി രണ്ടാമിന്നിങ്‌സിലും സെഞ്ച്വറി നേടിയ അജിന്‍ക്യ രഹാനെയുടെ (100*) മികവില്‍ ഇന്ത്യ രണ്ടാമിന്നിങ്‌സ് അഞ്ചു വിക്കറ്റിന് 267 റണ്‍സില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നായകന്‍ വിരാട് കോഹ്‌ലി 88 റണ്‍സെടുത്തു പുറത്തായി. ഡിക്ലയര്‍ ചെയ്യുമ്പോള്‍ രഹാനെയ്‌ക്കൊപ്പം നാലു റണ്‍സോടെ വൃധിമാന്‍ സാഹയാണ് ക്രീസിലുണ്ടായിരുന്നത്.
206 പന്തില്‍ എട്ടു ബൗണ്ടറികളും മൂന്നു സിക്‌സറും പായിച്ചാണ് രഹാനെ സെഞ്ച്വറി തികച്ചത്. കോഹ്‌ലി 165 പന്തില്‍ 10 ബൗണ്ടറികള്‍ നേടി. അഞ്ചാം വിക്കറ്റില്‍ കോഹ്‌ലി-രഹാനെ സഖ്യം ചേര്‍ന്നെടുത്ത 154 റണ്‍സാണ് ഇന്ത്യയെ ഭദ്രമായ നിലയിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയ്ക്കായി മോര്‍നെ മോര്‍ക്ക ല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി.
Next Story

RELATED STORIES

Share it