ഇന്ത്യക്കാരുടെ ജീന്‍ പക്ഷിപ്പനിയെ ചെറുക്കുന്നതെന്ന് യുഎസ്

ശാസ്ത്രജ്ഞന്‍തിരുവനന്തപുരം: പക്ഷിപ്പനിയെ ചെറുക്കുന്ന എന്തോ ഒന്ന് ഇന്ത്യക്കാരുടെ ജീനുകളിലുണ്ടെന്ന് ലോകപ്രശസ്ത വൈറോളജി വിദഗ്ധനായ ഡോ. റോബര്‍ട്ട് ജി വെബ്സ്റ്റര്‍. പക്ഷിപ്പനി ലോകത്തെ പല രാജ്യങ്ങളിലും മാരകമായിരുന്നെങ്കിലും ഇന്ത്യക്കാര്‍ ചെറുത്തുനിന്നത് ജീനുകളുടെ പ്രത്യേകത കൊണ്ടാവാമെന്നും ഇത് പഠനവിധേയമാക്കേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ വിദഗ്ധനും അമേരിക്കയിലെ മെംഫിസില്‍ സെന്റ് ജൂഡ് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ആശുപത്രിയിലെ വൈറോളജി പ്രഫസറുമായ ഡോ. വെബ്സ്റ്റര്‍ പറയുന്നു.
കേന്ദ്ര ബയോടെക്‌നോളജി വകുപ്പിന്റെ സ്ഥാപകദിന ആഘോഷത്തോടനുബന്ധിച്ച് രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ ആഭിമുഖ്യത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
സ്വാഭാവികമായ പ്രതിരോധശേഷി ഇന്ത്യക്കാര്‍ക്കുള്ളതുകൊണ്ടാവാം പക്ഷിപ്പനി മൂലമുള്ള മരണങ്ങള്‍ ഇന്ത്യയില്‍ കുറയുന്നത്. പക്ഷേ, ഇത് എക്കാലവും നിലനില്‍ക്കണമെന്നില്ല. സ്ഥിരമായി പരിവര്‍ത്തന വിധേയമായിക്കൊണ്ടിരിക്കുന്ന വൈറസുകള്‍ അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്.
അവ മനുഷ്യനില്‍നിന്ന് മനുഷ്യനിലേക്കു പകരുമ്പോഴാണ് മാരകമാവുന്നത്. ഇന്ത്യയില്‍ പടര്‍ന്നത് എച്ച്1 എന്‍1 വൈറസായിരുന്നു. എച്ച്5 എന്‍1, എച്ച്7എന്‍9 എന്നി വകഭേദങ്ങള്‍ ചൈനീസ് അതിര്‍ത്തി കടന്ന് ഇവിടെയെത്താനുള്ള സാധ്യത ഏറെയാണ്.
കാട്ടുപക്ഷികളാണ് എച്ച്5 എന്‍1 ഇന്ത്യയിലെത്തിച്ചത്. പക്ഷിപ്പനി ബാധ ഉണ്ടാവുമ്പോള്‍ ആളുകള്‍ കോഴി, താറാവ് എന്നിവയുടെ മാംസം മാത്രമല്ല പന്നിയിറച്ചിയും ഉപേക്ഷിക്കണം. പന്നി, പക്ഷികള്‍ എന്നിവയുടെ കാര്യത്തില്‍ സ്ഥിരമായ നിരീക്ഷണ സംവിധാനം വേണമെന്നും ഡോ. വെബ്സ്റ്റര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it