ഇതുതന്നെയോ മുസ്‌ലിം പ്രീണനം!

ഇതുതന്നെയോ മുസ്‌ലിം പ്രീണനം!
X
കബീര്‍ പോരുവഴി

അഞ്ചാംമന്ത്രിവാദം ലീഗിന്റെ ന്യായമായ ആവശ്യമായിരുന്നിട്ടും അതിനെ സാമുദായിക സന്തുലിതാവസ്ഥയുടെ വാദമുയര്‍ത്തി, ജാതിനേതാക്കളെ രംഗത്തിറക്കി സംഘപരിവാരത്തിന് വളര്‍ച്ചയുടെ പടവുകള്‍ സമ്മാനിച്ചത് കോണ്‍ഗ്രസ്സിലെ ചില നേതാക്കളാണ്. മുസ്‌ലിംകളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇപ്പോള്‍ തെരുവില്‍ അലക്കുന്നത് എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശനും ചില ഹിന്ദുത്വനേതാക്കളുമാണ്. അതിനൊക്കെ നേര്‍ക്കുനേരെ മറുപടി പറയാന്‍ ലീഗ് നേതൃത്വം പരാജയപ്പെടാറാണു പതിവ്. മുസ്‌ലിംകള്‍ അമിതമായി നേടിയതെന്താണെന്നും മറ്റുള്ളവരുടെ ഏത് അവകാശമാണ് മുസ്‌ലിംകള്‍ കവരുന്നതെന്നും ആരും തന്നെ ചോദിക്കുന്നില്ല, പറയുന്നുമില്ല. ചില നേതാക്കളുടെ സാമ്പത്തിക-രാഷ്ട്രീയ ഉന്നമനത്തിനപ്പുറം മുസ്‌ലിംകള്‍ക്ക് ഒന്നും ലഭിച്ചില്ലെന്ന് ലീഗിനറിയാം. പരസ്പരം കൊലവിളിയുയര്‍ത്തുന്ന മുസ്‌ലിം സംഘടനാ നേതൃബാഹുല്യങ്ങള്‍ക്ക് ഈ ആരോപണങ്ങളും ഇതിന്റെ ചുവടുപിടിച്ച് ജാതീയത തിമിര്‍ത്താടുന്നതും ഗൗരവമുള്ള വിഷയമല്ല.
ഈ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നശേഷം നടന്ന ചില നിയമനങ്ങളുടെയും അനുവദിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പതിച്ചു നല്‍കിയ റവന്യൂ ഭൂമിയുടെയും വിവരങ്ങള്‍ (പട്ടിക 1).pattika 1
അതേസമയം, നായര്‍ സര്‍വീസ് സൊസൈറ്റി 20ഓളം സ്വാശ്രയ കോളജുകളും ലോ കോളജുകളും ഹോമിയോ കോളജില്‍ 17ല്‍പ്പരം പുതിയ കോഴ്‌സുകളും നേടി. ഒപ്പം 130ല്‍പ്പരം ഏക്കര്‍ റവന്യൂ ഭൂമിയും സ്വന്തമാക്കി. വെള്ളാപ്പള്ളി നടേശന്‍ 43 സ്വാശ്രയ കോളജുകള്‍ ഉള്‍പ്പെടെ 96 വിദ്യാഭ്യാസ സ്ഥാപനങ്ങളും നിരവധി പ്ലസ്‌വണ്‍ ബാച്ചുകളും 34.54 ഏക്കര്‍ റവന്യൂ ഭൂമിയും എസ്എന്‍ഡിപിയെ മറയാക്കി സ്വന്തം പേരില്‍ നേടിയെടുത്തു. ഭൂവിസ്തൃതിയുടെ മാനദണ്ഡങ്ങള്‍ മറികടന്നാണ് എന്‍എസ്എസിനും എസ്എന്‍ഡിപിക്കും ക്രിസ്ത്യന്‍ സഭകള്‍ക്കും ഉമ്മന്‍ചാണ്ടി നേരിട്ട് കോളജുകള്‍ അനുവദിച്ചത്. മതിയായ സ്‌കൂളുകളും കോളജുകളുമില്ലാത്തതിനാല്‍ ഹയര്‍ സെക്കന്‍ഡറി-കോളജ്തല പഠനസൗകര്യമില്ലാതെ ആയിരക്കണക്കിന് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കാണ് പഠനം തന്നെ ഉപേക്ഷിക്കേണ്ടിവരുന്നത്.
ദക്ഷിണ കേരളത്തിലെ അഞ്ചു ജില്ലകളിലെ സ്വകാര്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളുടെ സമുദായം തിരിച്ചുള്ള കണക്ക് (പട്ടിക 2). ഈ അഞ്ചു ജില്ലകളിലെ സ്വകാര്യ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജുകളുടെ സമുദായം തിരിച്ചുള്ള കണക്ക് (പട്ടിക 3). pattika 2

സംസ്ഥാനത്തെ ജനസംഖ്യയില്‍ 26.7 ശതമാനം വരുന്നവരാണ് മുസ്‌ലിംകള്‍. അവര്‍ക്ക് മതിയായ വിദ്യാലയങ്ങളുണ്ടാക്കാന്‍ കേരളപ്പിറവിക്കുശേഷം 30 വര്‍ഷത്തോളം വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മുസ്‌ലിംലീഗ് മന്ത്രിമാര്‍ക്കു കഴിഞ്ഞിട്ടില്ല. എന്നാല്‍, മുസ്‌ലിംകള്‍ക്കുവേണ്ടി ശരിയുടെ പക്ഷത്തുനിന്നു സംസാരിക്കാനും ശരി പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനും രാഷ്ട്രീയനേതൃത്വം അമ്പേ പരാജയപ്പെടുകയാണ്.
ലീഗ് മന്ത്രിയുടെ വകുപ്പില്‍ 378 ജീവനക്കാരെ വയനാട് വെറ്ററിനറി സര്‍വകലാശാലയില്‍ നിയമിച്ചതില്‍ ഒരു മുസ്‌ലിം പോലുമില്ല. ഹൈക്കോടതിയില്‍ 15 ജഡ്ജിമാരെ പുതുതായി നിയമിച്ചതിലും 16 ഉദ്യോഗസ്ഥര്‍ക്ക് ഐഎഎസ് കണ്‍ഫര്‍ ചെയ്തു നല്‍കിയതിലും ഒരു മുസ്‌ലിമുമില്ല. മുസ്‌ലിം സമുദായത്തില്‍ ധാരാളം റിട്ടയേര്‍ഡ് ജഡ്ജിമാരുണ്ടായിട്ടും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ എന്ന എന്‍എസ്എസ് നോമിനിയെ അഞ്ച് കമ്മീഷനുകളുടെ ചെയര്‍മാനാക്കി. കേരളത്തിലെ വിദ്യാലയങ്ങളില്‍ 16.46 ശതമാനം മാത്രമേ മുസ്‌ലിം മാനേജ്‌മെന്റുകള്‍ക്കുള്ളു. എന്നാല്‍, 42.44 ശതമാനം ക്രിസ്ത്യന്‍ സമുദായത്തിനും 41.1 ശതമാനം ഹിന്ദു മാനേജ്‌മെന്റുകള്‍ക്കുമാണുള്ളത്.

pattika 4
കേരളത്തിലെ വിദ്യാലയങ്ങളുടെ സമുദായം തിരിച്ചുള്ള കണക്ക് (പട്ടിക 4).
മുസ്‌ലിം സംഘടനകളും മാനേജ്‌മെന്റുകളും നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ മുസ്‌ലിം പ്രാതിനിധ്യം 18 ശതമാനത്തോളമേയുള്ളു. എംഇഎസിന്റെ സ്ഥാപനങ്ങളില്‍ ഇത് 23 മുതല്‍ 27 ശതമാനം വരെ മാത്രം. മാത്രമല്ല, എംഇഎസിന്റെ സംസ്ഥാന ഓഫിസിന്റെ നിയന്ത്രണംപോലും അവര്‍ക്കില്ല. ലീഗിന്റെ തങ്ങന്മാര്‍ ചെയര്‍മാന്‍മാരായിട്ടുള്ള സ്ഥാപനങ്ങളിലെ മുസ്‌ലിം പ്രാതിനിധ്യം 20 മുതല്‍ 28 ശതമാനം മാത്രമാണ്. എല്ലാവര്‍ക്കും പണമാണ് മാനദണ്ഡമെങ്കിലും എന്‍എസ്എസും എസ്എന്‍ഡിപിയും ക്രിസ്ത്യന്‍ സഭകളും അവരുടെയൊക്കെ മാനേജ്‌മെന്റുകളും ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ അവരവരുടെ സമുദായാംഗങ്ങളെ മാത്രമേ നിയമിക്കൂ. ലീഗ് നേതാക്കളുടെ കാസര്‍കോട്ടെ നളന്ദ കോളജ് കൊടും ദാരിദ്ര്യം കാരണം മൂന്നുകോടി രൂപയ്ക്ക് വിഎച്ച്പിയുടെ നേതൃത്വത്തിലുള്ള ഒരു ട്രസ്റ്റിന് വിറ്റു. മഞ്ചേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് വേണ്ടി മലപ്പുറത്ത് പണം പിരിച്ചു.
ഈ ഗവണ്‍മെന്റ് 597.19 ഏക്കര്‍ ഭൂമിയാണ് സമുദായസംഘടനകള്‍ക്കും സമ്പന്ന വ്യക്തികള്‍ക്കുമായി പതിച്ചുനല്‍കിയത്. ഇതില്‍ 416.02 ഏക്കര്‍ ക്രിസ്ത്യന്‍ സമുദായത്തിനും 180.55 ഏക്കര്‍ ഹിന്ദു സമുദായങ്ങള്‍ക്കും ലഭിച്ചപ്പോള്‍ മുസ്‌ലിംകള്‍ക്കു കിട്ടിയത് 62 സെന്റ് മാത്രം. ഇതു തന്നെ റീസര്‍വേയില്‍ തെറ്റായി രേഖപ്പെടുത്തപ്പെട്ടതിന്റെ തിരുത്തായിട്ടായിരുന്നു.

..

 ഖജനാവ് കൊള്ളയടിക്കുന്നത് ആരാണ്?

ഹിന്ദു സ്ഥാനാര്‍ഥികളെ മുസ്‌ലിംകള്‍ തിരഞ്ഞുപിടിച്ചു തോല്‍പിച്ചു എന്നും അങ്ങനെ ഹിന്ദുക്കള്‍ ബഹുഭൂരിപക്ഷവും തോല്‍പിക്കപ്പെട്ടൂവെന്നും ഒരാരോപണം വെള്ളാപ്പള്ളി സംഘം ഉന്നയിച്ചിരുന്നു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള 80 അസംബ്ലി സീറ്റുകളില്‍നിന്നു മുസ്‌ലിം സ്ഥാനാര്‍ഥികള്‍ ജയിച്ചത് ഏഴിടത്തു മാത്രമാണ്. ഇതില്‍ ആലുവ, അരൂര്‍, ഇരവിപുരം, ഗുരുവായൂര്‍, കഴക്കൂട്ടം എന്നീ അഞ്ചിടങ്ങളില്‍ മുസ്‌ലിം സ്ഥാനാര്‍ഥികള്‍ മുഖാമുഖമാണു മല്‍സരിച്ചത്.

കളമശ്ശേരിയില്‍ മുസ്‌ലിം സ്ഥാനാര്‍ഥിക്കെതിരേ മല്‍സരിച്ചത് ക്രിസ്ത്യന്‍ സ്ഥാനാര്‍ഥിയായിരുന്നു. വര്‍ക്കലയില്‍ മാത്രമാണ് മുസ്‌ലിം സ്ഥാനാര്‍ഥി ഹിന്ദു സ്ഥാനാര്‍ഥിയെ തോല്‍പിച്ചത്. വര്‍ക്കല കഹാറിന്റെ വിജയം ശിവഗിരി ട്രസ്റ്റിന്റെ വിജയമാണ്. ശിവഗിരി ട്രസ്റ്റിന് 50 ലക്ഷം രൂപ യൂസഫലിയില്‍നിന്നു വാങ്ങിനല്‍കിയതിനുള്ള ഉപകാരസ്മരണ. മറിച്ച്, ചടയമംഗലത്ത് രണ്ടു പ്രാവശ്യം ഫിദൂര്‍ മുഹമ്മദിനെയും ഷാഹിദ കമാലിനെയും എന്‍എസ്എസും എസ്എന്‍ഡിപിയും ചേര്‍ന്ന് തോല്‍പിച്ചു. ഇതേപോലെ തലേക്കുന്നില്‍ ബഷീറിനെയും എം ഐ ഷാനവാസിനെയും ചിറയിന്‍കീഴിലും ഷാഹിദ കമാലിനെയും ഖാദര്‍ മങ്ങാടിനെയും അഹമ്മദ് കുഞ്ഞിയെയും കാസര്‍കോട്ടും ഇ എം ഇസ്മായിലിനെ മൂവാറ്റുപുഴയിലും ഷംസീറിനെ വടകരയിലും മുഹമ്മദ് റിയാസിനെ കോഴിക്കോട്ടും തോല്‍പിച്ചിട്ടും ആരുംതന്നെ ആരോപണം ഉന്നയിച്ചില്ല.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരില്‍ നായര്‍ഈഴവ സമുദായങ്ങള്‍ക്കായി 15 മന്ത്രിമാരുണ്ടായിരുന്നു. മുസ്‌ലിംകളെ സമസ്ത മേഖലയിലും അടിച്ചൊതുക്കിയ, അക്ഷരാര്‍ഥത്തില്‍ ഒരു 'ഹിന്ദു'ഭരണമായിരുന്നു അത്. ആ ഭരണത്തിനു തുടര്‍ച്ചയായി വോട്ട് ചെയ്തവരാണ് എന്‍എസ്എസും എസ്എന്‍ഡിപിയും. എന്‍എസ്എസിന് സ്വാധീനമുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ആകെയുള്ള 39 അസംബ്ലി സീറ്റുകളില്‍ യുഡിഎഫ് ജയിച്ചത് വെറും 13 സീറ്റില്‍ മാത്രമാണ്. അതില്‍ തന്നെ പാറശ്ശാല, കാട്ടാക്കട, ചവറ സീറ്റുകള്‍ നാടാര്‍ലാറ്റിന്‍ കത്തോലിക്കാ വിഭാഗങ്ങളുടെ സ്വാധീനവും, ബാക്കിയുള്ളവര്‍ യുഡിഎഫ് ജയിച്ചാല്‍ മന്ത്രിയാവുമെന്ന് ഉറപ്പുള്ളവരുമാണ്. എന്നാല്‍, ഇരുമുന്നണികളുമായി മാറിയും മറിച്ചും ഒളിഞ്ഞും തെളിഞ്ഞും സഖ്യമുണ്ടാക്കുന്നവരാണ് ക്രിസ്ത്യന്‍ സഭകള്‍.
സാമുദായികസമ്മര്‍ദ്ദം ചെലുത്തുന്നത് ക്രിസ്ത്യന്‍നായര്‍ഈഴവ സമുദായങ്ങളാണ്. രാജ്യസഭ, ലോക്‌സഭ, നിയമസഭ, പിഎസ്‌സി, ഡിജിപി നിയമനങ്ങള്‍ക്കു മുമ്പ് ലിസ്റ്റ് സുകുമാരന്‍നായര്‍ക്ക് സമര്‍പ്പിച്ച് അനുവാദം വാങ്ങുന്നത് കോണ്‍ഗ്രസ് ശൈലിയാണ്. എന്‍എസ്എസ് അംഗീകരിക്കുന്നവര്‍ക്കേ കോണ്‍ഗ്രസ്സില്‍ ഭാരവാഹിയാവാനും മന്ത്രിയാവാനും കോര്‍പറേഷന്‍ബോര്‍ഡുകളില്‍ ചെയര്‍മാനാവാനും കഴിയൂ. യുഡിഎഫ് ഘടകകക്ഷികളെപ്പോലെ എസ്എന്‍ഡിപിക്കും മൂന്ന് കോര്‍പറേഷന്‍ നല്‍കി. പുറമേ ദേവസ്വം ബോര്‍ഡില്‍ മെംബര്‍സ്ഥാനവും. താമരശ്ശേരിയില്‍ ക്വാറി പൊട്ടിച്ച് പാറ വില്‍ക്കാന്‍ കലാപം നയിച്ച ക്രിസ്ത്യന്‍ പുരോഹിതനെ മുഖ്യമന്ത്രി മൂന്നു പ്രാവശ്യവും പിണറായി രണ്ടു പ്രാവശ്യവും സന്ദര്‍ശിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇരുമുന്നണികളിലെയും മിക്ക സ്ഥാനാര്‍ഥികളെയും നിശ്ചയിച്ചത് എന്‍എസ്എസും എസ്എന്‍ഡിപിയും സഭാ മേലധ്യക്ഷന്മാരുമാണ്. ഒരു പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥിനിര്‍ണയത്തിലോ സംഘടനാനേതൃത്വങ്ങളെ തീരുമാനിക്കുന്നതിലോ ലീഗടക്കമുള്ള മുസ്‌ലിം സംഘടനകളാരും ഇടപെടാറില്ല. രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാവാണെങ്കിലും ഉദ്യോഗസ്ഥനിയമനങ്ങളിലും രാഷ്ട്രീയനേതൃത്വ നിയമനങ്ങളിലും അദ്ദേഹം സ്വീകരിക്കുന്ന നിലപാട് തികച്ചും സ്വജാതിയിലധിഷ്ഠിതമാണ്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള (42.44 ശതമാനം), ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥരുള്ള, ഏറ്റവും കൂടുതല്‍ റവന്യൂ ഭൂമി തട്ടിയെടുത്ത, ഏറ്റവും കൂടുതല്‍ എംപിമാരും മന്ത്രിമാരുമുള്ള, രാഷ്ട്രീയം മറന്ന് പല സമുദായക്കാര്‍ക്ക് മാത്രമായി വോട്ട് ചെയ്യാറുള്ള ക്രിസ്ത്യന്‍ സഭകളെ വിമര്‍ശിക്കാനും എതിര്‍ക്കാനും എന്‍എസ്എസും എസ്എന്‍ഡിപിയും ബിജെപിയും ആര്‍എസ്എസും ഇടതുമുന്നണിയും തയ്യാറാവില്ല. പരോക്ഷമായി ഹിന്ദു വോട്ടുകള്‍ സമാഹരിക്കുന്ന തന്ത്രം സിപിഎം കാലങ്ങളായി തുടരുന്ന രീതിയാണ്. എന്നാല്‍, ലൗ ജിഹാദ്, പച്ച ബോര്‍ഡ്, മുസ്‌ലിം പ്രീണനം, ഭൂരിപക്ഷ അവഗണന തുടങ്ങിയ വിഷയങ്ങള്‍ ഹിന്ദു വോട്ട് സമാഹരിക്കാന്‍ സിപിഎം പറയാതെ ഉപയോഗിക്കുന്നു. പിന്നെന്തിന് ചുവപ്പുകൊടി എന്നു ചോദിച്ച് അണികള്‍ ബിജെപിയിലേക്ക് ഒഴുകിത്തുടങ്ങിയപ്പോള്‍ തടയിടാന്‍ കഴിയാതെ സിപിഎം കുഴങ്ങുന്നു.
ന്യൂനപക്ഷ പ്രീണനമോ മുസ്‌ലിം പ്രീണനമോ അല്ല ഇവിടെ നടക്കുന്നത്, മറിച്ച് നായര്‍സുറിയാനി ക്രിസ്ത്യന്‍ പ്രീണനമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിയുടെ നാല് സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത് സഭകളാണ്. കേരളപ്പിറവിക്കു ശേഷം നാളിതുവരെ കോണ്‍ഗ്രസ് ഒരു മുസ്‌ലിമിനെപ്പോലും പിഎസ്‌സിയില്‍ മെംബറാക്കിയിട്ടില്ല. എന്നാല്‍, കേരളാ കോണ്‍ഗ്രസ്സിന്റെയും കോണ്‍ഗ്രസ്സിന്റെയും പേരില്‍ ഒരേസമയം ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് പിഎസ്‌സിയില്‍ മെംബര്‍മാരുണ്ടാവുന്നു. 1986നു ശേഷം കോണ്‍ഗ്രസ്സില്‍നിന്നും കേരളപ്പിറവിക്കുശേഷം സിപിഎമ്മില്‍നിന്നും മുസ്‌ലിമായി ആരും തന്നെ രാജ്യസഭയില്‍ പോയിട്ടില്ല. 1984നു ശേഷം മുസ്‌ലിമായി ആരും തന്നെ കോണ്‍ഗ്രസ്സില്‍നിന്നു ലോക്‌സഭയില്‍ പോയിട്ടില്ല. 1984 മുതല്‍ 2005 വരെ കോണ്‍ഗ്രസ്സില്‍നിന്നു ലോക്‌സഭയില്‍ മുസ്‌ലിംകള്‍ക്ക് പ്രാതിനിധ്യം ഇല്ലാതിരുന്നിട്ടും നാലും അഞ്ചും പ്രാതിനിധ്യം ലോക്‌സഭയിലുള്ള ക്രിസ്ത്യന്‍നായര്‍ വിഭാഗങ്ങെളയാണ് കോണ്‍ഗ്രസ്സും സിപിഎമ്മും രാജ്യസഭയില്‍ അയച്ചിട്ടുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫില്‍ ആകെയുണ്ടായിരുന്ന 169 അംഗങ്ങളില്‍ മുസ്‌ലിം പ്രാതിനിധ്യം അഞ്ചു മാത്രം. എന്നാല്‍,

ക്രിസ്ത്യന്‍ സമുദായത്തില്‍നിന്ന് 17 പേരും ബാക്കി 147 പേരും ഹിന്ദുസമുദായാംഗങ്ങളുമായിരുന്നു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കേരള സര്‍വകലാശാലയില്‍ നിയമിച്ച 394 അസിസ്റ്റന്റുമാരില്‍ 376 പേരും നായര്‍സമുദായാംഗങ്ങളും അവരില്‍ തന്നെ 300ഓളം പേര്‍ നേതാക്കളുടെ ബന്ധുക്കളായ ആര്‍എസ്എസുകാരുമായിരുന്നു. മുസ്‌ലിംകള്‍ക്ക് മുസ്‌ലിം ലീഗ് മതി എന്ന ധാരണമൂലമാണിതൊക്കെ.
ദുരാരോപണങ്ങള്‍ ഉന്നയിച്ച് മുസ്‌ലിംകളെ സമ്മര്‍ദ്ദത്തിലാക്കി, സാമുദായിക സ്വാധീനം ഉപയോഗപ്പെടുത്തി ഭരണനേതൃത്വത്തെ വരുതിയിലാക്കി ഖജനാവ് കൊള്ളയടിക്കുന്ന സാഹചര്യത്തോട് പ്രതികരിക്കാനും പൊതുസമൂഹത്തെ ശരി ബോധ്യപ്പെടുത്താനും വേണ്ടേ ഒരു സംവിധാനം?
Next Story

RELATED STORIES

Share it