ഇംഗ്ലീഷ് ലീഗ്: സിറ്റിയുടെ ഷൂട്ടില്‍ലിവര്‍ തകര്‍ന്നു

ലണ്ടന്‍: ഇംഗ്ലീഷ് ലീഗ് കപ്പില്‍ (കാപിറ്റല്‍ വണ്‍ കപ്പ്) മാഞ്ചസ്റ്റര്‍ സിറ്റിയുടെ മുത്തം. എക്‌സ്ട്രാടൈമിലേക്കും പെനല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ട വാശിയേറിയ പോരാട്ടത്തില്‍ കരുത്തരായ ലിവര്‍പൂളിനെയാണ് സിറ്റി കൊമ്പുകുത്തിച്ചത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തില്‍ നടന്ന കലാശക്കളിയില്‍ 3-1നാണ് സിറ്റി ഷൂട്ടൗട്ടില്‍ വെന്നിക്കൊടി പാറിച്ചത്.
ഒന്നാംനമ്പര്‍ ഗോളി ജോ ഹര്‍ട്ടിനു പകരം ഗോള്‍മുഖം കാക്കാന്‍ അവസരം ലഭിച്ച അര്‍ജന്റീന ഗോള്‍കീപ്പര്‍ വില്ലി കബാല്ലെറോയാണ് സിറ്റിയുടെ വിജയശില്‍പ്പി. ലിവര്‍പൂളിന്റെ മൂന്നു കിക്കുകളാണ് താരം വിഫലമാക്കിയത്. ഫിലിപ്പെ കോട്ടീഞ്ഞോ, ലൂക്കാസ്, ആദം ലല്ലാന എന്നിവരുടെ കിക്കുകള്‍ കബാല്ലെ റോ ഡൈവ് ചെയ്ത് കുത്തിയകറ്റുകയായിരുന്നു. ആദ്യ കിക്കെടുത്ത എംറെ കാന് മാത്രമേ കബാല്ലെറോയെ കീഴടക്കാനായുള്ളൂ.
മറുഭാഗത്ത് സിറ്റിയുടെ ആദ്യ കിക്ക് ഫെര്‍ണാണ്ടീഞ്ഞോ പാഴാക്കിയെങ്കി ലും പിന്നീടുള്ള മൂന്നു കിക്കുകള്‍ ജീസസ് നവാസ്, സെര്‍ജിയോ അഗ്വേറോ, യായാ ടൂറെ എന്നിവര്‍ വലയ്ക്കുള്ളിലാക്കിയതോടെ സിറ്റി കപ്പില്‍ പിടിമുറുക്കി.
സിറ്റിയുടെ നാലാം ഇംഗ്ലീഷ് കപ്പ് നേട്ടമാണിത്. 2014ലാണ് സിറ്റി അവസാനമായി ലീഗ് കപ്പുയര്‍ത്തിയത്. എന്നാല്‍ എട്ടു തവണ ഇംഗ്ലീഷ് കപ്പ് സ്വന്തമാക്കി റെക്കോഡിട്ട ലിവര്‍പൂളിനു നാലാംതവണയാണ് ഫൈനലില്‍ കാലിടറുന്നത്. 1978, 1987, 2005 വര്‍ഷങ്ങളിലും ലിവര്‍പൂള്‍ കൈയെത്തുംദൂരത്ത് കിരീടം കൈവിട്ടിട്ടുണ്ട്.
പുതിയ പരിശീലകന്‍ യുര്‍ഗന്‍ ക്ലോപിനു കീഴില്‍ കന്നിക്കിരീടം തേടിയാണ് ലിവര്‍പൂള്‍ ഫൈനലിനിറങ്ങിയത്. അതേസമയം, സീസണിനു ശേഷം സ്ഥാനമൊഴിയുന്ന സിറ്റി കോച്ച മാന്വല്‍ പെല്ലെഗ്രിനിക്ക് ഇത് അഭിമാനപ്പോരാട്ടമായിരുന്നു. പന്തടക്കത്തില്‍ ലിവര്‍പൂളിനായിരുന്നു മുന്‍തൂക്കമെങ്കിലും കൂടുതല്‍ ഗോളവസരങ്ങള്‍ ലഭിച്ചത് സിറ്റിക്കായിരുന്നു.
പ്രീമിയര്‍ ലീഗില്‍ അവസാനമായി നേര്‍ക്കുനേര്‍ വന്നപ്പോള്‍ സിറ്റിയെ 4-1ന് തകര്‍ത്തുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് ലിവര്‍പൂള്‍ കളത്തിലിറങ്ങിയത്. എന്നാല്‍ ആക്രമണാത്മക ഫുട്‌ബോള്‍ പുറത്തെടുത്ത സിറ്റി ലിവര്‍പൂളിനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി. 23ാം മിനിറ്റില്‍ അഗ്വേറോയിലൂടെ സിറ്റി ലീഡ് നേടേണ്ടതായിരുന്നു. ബോക്‌സിനു തൊട്ടരികില്‍ വച്ച് അഗ്വേറോ തൊടുത്ത ഗോളെന്നുറപ്പിച്ച ഷോട്ട് ലിവര്‍പൂള്‍ ഗോളി മിഗ്‌നോലെറ്റ് ഡൈവ് ചെയ്ത് തട്ടിയകറ്റി.
രണ്ടാംപകുതി തുടങ്ങി നാലു മിനിറ്റിനകം ഫെര്‍ണാണ്ടീഞ്ഞോ സിറ്റിയുടെ അക്കൗണ്ട് തുറന്നു. ഗോളി മിഗ്‌നോലെറ്റിനു വന്ന പിഴവാണ് ഗോളില്‍ കലാശിച്ചത്. രണ്ടു ലിവര്‍പൂള്‍ താരങ്ങള്‍ക്കിടയിലൂടെ അഗ്വേ റോ ബോക്‌സിനുള്ളിലേക്ക് നല്‍കിയ ത്രൂബോ ള്‍ വലതുമൂലയില്‍ നിന്ന ഫെര്‍ണാണ്ടീഞ്ഞോ ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ വലയിലേക്കു പായിക്കുകയായിരുന്നു.
56ാം മിനിറ്റില്‍ ലിവര്‍പൂൡന്റെ സമനില ഗോള്‍ നേടാനുള്ള അവസരം ജെയിംസ് മില്‍നര്‍ പാഴാക്കിയപ്പോള്‍ നാലു മിനിറ്റിനകം സിറ്റിയുടെ ലീഡുയര്‍ത്താനുള്ള അവസരം റഹീം സ്റ്റര്‍ലിങും നഷ്ടപ്പെടുത്തി.
80ാം മിനിറ്റില്‍ മറ്റൊരു സുവര്‍ണാവസരം കൂടി സ്റ്റര്‍ലിങ് കളഞ്ഞുകുളിച്ചു. 83ാം മിനിറ്റില്‍ കോട്ടീഞ്ഞോയിലൂടെ ലിവര്‍പൂള്‍ സമനില ഗോ ള്‍ പിടിച്ചുവാങ്ങി. വലതുമൂലയില്‍ നിന്നു ബോക്‌സിനു കുറുകെ ഡാനിയേല്‍ സ്റ്റുറിഡ്ജ് നല്‍കിയ ക്രോസില്‍ ആദം ലല്ലാനയുടെ ക്ലോസ് റേഞ്ച് ഷോട്ട് പോസ്റ്റില്‍ തട്ടി മടങ്ങി. റീബൗണ്ട് ചെയ്ത പന്ത് കോട്ടീഞ്ഞോ അനായാസം വലയിലേക്ക് പായിക്കുകയായിരുന്നു. 87, 89 മിനിറ്റുകളില്‍ ഗോളി മിഗ്‌നോലെറ്റിന്റെ കണ്ണഞ്ചിപ്പിക്കുന്ന സേവുകളാണ് ലിവര്‍പൂളിനെ രക്ഷിച്ചത്.
Next Story

RELATED STORIES

Share it