ആഫ്രിക്കയില്‍ മലയാളി യുവാവ് കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു

കാവനാട്/കൊല്ലം: മലയാളി യുവാവ് ഐവറികോസ്റ്റില്‍ കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴ മതേതര നഗര്‍ 169 പുത്തന്‍പുരയില്‍ രാജീവന്‍-സുജാത ദമ്പതികളുടെ മകന്‍ രാഹുല്‍ (28)ആണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. തമിഴ്‌നാട് സ്വദേശിയായ കശുവണ്ടി വ്യവസായിയുടെ കീഴില്‍ പര്‍ച്ചേസ് മാനേജരായാണ് രാഹുല്‍ ജോലി ചെയ്തിരുന്നത്.
സംഭവ ദിവസം ബാങ്കില്‍ നിന്നു പണമെടുത്ത് താമസസ്ഥലത്തു മടങ്ങിയെത്തിയ രാഹുലിനോട് അഞ്ചംഗ അക്രമിസംഘം പണം ആവശ്യപ്പെട്ടു. മുറിയില്‍ അതിക്രമിച്ചു കടന്ന് വെടിയുതിര്‍ത്ത സംഘം പണവുമായി കടന്നു. രാഹുല്‍ തല്‍ക്ഷണം മരിച്ചെന്നാണ് നാട്ടില്‍ ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം.
ആക്രമണസമയത്ത് കമ്പനി ഡ്രൈവര്‍ മാത്രമേ താമസസ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ഇയാള്‍ക്ക് നിസ്സാരപരിക്കേറ്റു. ആറുവര്‍ഷമായി ഇവിടെ ജോലി ചെയ്തുവരികയായിരുന്നു രാഹുല്‍.
കഴിഞ്ഞ സപ്തംബറിലാണ് രാഹുല്‍ അവസാനമായി കേരളത്തിലെത്തി തിരിച്ചുപോയത്. വീണയാണ് ഭാര്യ.
Next Story

RELATED STORIES

Share it