ആടിനെ രക്ഷിക്കാനിറങ്ങിയവര്‍ ശ്വാസം മുട്ടി മരിച്ചു

ആറ്റിങ്ങല്‍: കിണറ്റില്‍ വീണ ആടിനെ രക്ഷിക്കാനിറങ്ങിയ രണ്ടുപേര്‍ ശ്വാസം കിട്ടാതെ മരിച്ചു. ചെമ്പൂര്‍ പേരൂര്‍ക്കോണം ലിജിതാഭവനില്‍ പ്രകാശ് (45), മീനുഭവനില്‍ രാജീവ് (35) എന്നിവരാണു മരിച്ചത്.
ഇന്നലെ വൈകീട്ട് 4.15ഓടെയാണ് സംഭവം. പ്രകാശിന്റെ വീട്ടിലെ ആട് സമീപത്തെ വീട്ടിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയ പ്രകാശ് കിണറ്റിലിറങ്ങി ആടിനെ രക്ഷിക്കുന്നതിനിടയില്‍ കുഴഞ്ഞു വെള്ളത്തില്‍ വീഴുകയായിരുന്നു. കിണറ്റിന് സമീപത്തുനിന്നവരുടെ നിലവിളികേട്ട് അടുത്ത വീട്ടില്‍നിന്നു രാജീവ് ഓടിയെത്തി കിണറ്റിലിറങ്ങി വെള്ളത്തില്‍നിന്നു പ്രകാശിനെ ഉയര്‍ത്തി മുകളിലോട്ട് കയറുന്നതിനിടയില്‍ രാജീവും കുഴഞ്ഞ് വെള്ളത്തില്‍ വീഴുകയായിരുന്നു.
നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ആറ്റിങ്ങലില്‍നിന്ന് ഫയര്‍ഫോഴ്‌സ് എത്തി ഇരുവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഫയര്‍ഫോഴ്‌സിന്റെ ആംബുലന്‍സില്‍ രണ്ടു മൃതദേഹങ്ങളും ചിറയിന്‍കീഴ് താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. പ്രകാശ് മാര്‍ച്ചില്‍ ഗള്‍ഫിലേക്ക് തിരിച്ചുപോവാനിരിക്കുകയായിരുന്നു. ഇരുവരും അടുത്ത ബന്ധുക്കളും കെട്ടിടനിര്‍മാണത്തൊഴിലാളികളുമാണ്. വേളിയാണ് മരിച്ച പ്രകാശിന്റെ ഭാര്യ. ലിജിത, പ്രവീണ എന്നിവര്‍ മക്കളാണ്. മിനിയാണ് രാജീവിന്റെ ഭാര്യ. പൊന്ന, മീന എന്നിവര്‍ മക്കളാണ്. നിര്‍ധനരായ ഇരുവര്‍ക്കും ഗ്രാമപ്പഞ്ചായത്ത് നല്‍കിയ വീടുകളിലാണ് അടുത്തടുത്ത് താമസിച്ചിരുന്നത്.
Next Story

RELATED STORIES

Share it