ആക്രമണത്തില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു

പൂച്ചാക്കല്‍: ആക്രമണത്തില്‍ വെട്ടേറ്റ സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് എന്ന് സിപിഎം ആരോപണം. സംഭവത്തെ തുടര്‍ന്ന് ഇന്നലെ ചേര്‍ത്തല താലൂക്കില്‍ സിപിഎം ഹര്‍ത്താല്‍ ആചരിച്ചു. ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡ് തുമ്പേച്ചിറയില്‍ ടി സുരേഷ് (ഷിബു-38)ആണ് മരിച്ചത്. ഇന്നലെ രാവിലെയായിരുന്നു മരണം. ഞായറാഴ്ച വൈകീട്ട് 7.30നാണ് വീടിനു സമീപത്തെ തവണക്കടവില്‍ അഞ്ചംഗ സംഘം ഷിബുവിനെ ആക്രമിച്ചത്.
ഷിബുവിന്റെ വീട്ടില്‍ കയറി ഭാര്യയെയും മാതാവിനെയും ഭീഷണിപ്പെടുത്തുകയും സുഹൃത്ത് അരുണ്‍ പ്രകാശിനെയും സിപിഎം തവണക്കടവ് ബ്രാഞ്ച് സെക്രട്ടറി സുനില്‍ക്കുമാറിനെയും മര്‍ദ്ദിക്കുകയും ചെയ്തു. തലയ്ക്ക് അടിയേറ്റ ഷിബുവും മറ്റു രണ്ടു പേരും ഞായറാഴ്ച ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. തിങ്കളാഴ്ച ആശുപത്രിവിട്ടു. ഇന്നലെ രാവിലെയാണ് വീട്ടില്‍ ഷിബുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. രാവിലെ ഉറക്കത്തില്‍ നിന്നെഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് ഭാര്യ വിളിച്ചപ്പോള്‍ മരിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെത്തിച്ചു. പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. തുടര്‍ന്ന് മൃതദേഹം ബന്ധുക്കളേറ്റു വാങ്ങി സംസ്‌കരിച്ചു. ഷൈനിയാണ് ഭാര്യ.
നിലവില്‍ അസ്വാഭാവിക മരണത്തിന് കേസുണ്ടെന്നും ഷിബുവിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത സര്‍ജന്‍ ഇന്ന് മൊഴി നല്‍കിയ ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂവെന്ന് ചേര്‍ത്തല സിഐ ടോമി സെബാസ്റ്റ്യന്‍ പറഞ്ഞു. ഷിബുവിനെ ആക്രമിച്ചത് ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നും ഇവരുടെ ലഹരിമരുന്ന് ഉപയോഗം ചോദ്യം ചെയ്തതായിരുന്നു വൈരാഗ്യത്തിന് കാരണമെന്നും ആക്രമണത്തിന്റെ ആഘാതത്തിലാണ് മരണം സംഭവിച്ചതെന്നുമാണ് സിപിഎം ആരോപണം. ഇതേ തുടര്‍ന്ന് ഇന്നലെ രാവിലെ 11 മുതല്‍ വൈകീട്ട് ആറു വരെ ഹര്‍ത്താല്‍ നടത്തി. സിപിഎം തവണക്കടവ് ബ്രാഞ്ച് കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമായിരുന്നു ഷിബു.
Next Story

RELATED STORIES

Share it