അസിസ്റ്റന്റ് എന്‍ജിനീയറില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്തു

പാലക്കാട്: പൊതുമരാമത്ത്(റോഡ്‌സ്) സെക്ഷന്‍ ഓഫിസുകള്‍ കേന്ദ്രീകരിച്ച് വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തി. ആലത്തൂര്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ ലിസി ജോസഫിന്റെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത 1,79,000 രൂപ പിടിച്ചെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 12 മണിക്കാണ് പൊതുമരാമത്ത് റോഡ്‌സ് വിഭാഗം ഷൊര്‍ണൂര്‍, ആലത്തൂര്‍, മണ്ണാര്‍ക്കാട് അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ ഓഫിസുകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത്. ടാര്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടക്കുന്നതായുള്ള ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.
ആലത്തൂര്‍ അസി. എന്‍ജിനീയറുടെ കൈവശം കണക്കില്‍പ്പെടാത്ത പണം പിടികൂടിയതിനു പുറമെ രേഖകളിലും കൃത്രിമം കണ്ടെത്തി. ഇവിടെ സ്‌റ്റോക്ക് രജിസ്റ്ററും വിതരണ രജിസ്റ്ററും ഒത്തുനോക്കിയതില്‍ 90 ബാരല്‍ ടാര്‍ കുറവ് ശ്രദ്ധയില്‍പ്പെട്ടു. ടാര്‍ വന്നതും കരാറുകാര്‍ക്ക് വിതരണം ചെയ്തതുമായ രേഖകള്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും കണ്ടെത്തി.
ഷൊര്‍ണൂര്‍ സെക്ഷന്‍ ഓഫിസില്‍ ഫിസിക്കല്‍ സ്‌റ്റോക്കും രേഖകളും തമ്മില്‍ ഒത്തുനോക്കിയതില്‍ 114 ബാരല്‍ ടാറിന്റെ കുറവ് കണ്ടെത്തി. ഇതിന് 12 ലക്ഷത്തോളം രൂപ വിലവരും. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ ബന്ധപ്പെട്ട അസി. എന്‍ജിനീയര്‍മാര്‍ക്കെതിരേ നടപടിക്ക് ശിപാര്‍ശ ചെയ്ത് റിപോര്‍ട്ട് നല്‍കുമെന്ന് വിജിലന്‍സ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിശദമായ അന്വേഷണത്തിനും ശിപാര്‍ശ നല്‍കും.
വിജിലന്‍സ് ഡിവൈഎസ്പി എം സുകുമാരന്‍, സിഐമാരായ കെ വിജയകുമാര്‍, സി എം ദേവദാസ്, കെ എം പ്രവീണ്‍കുമാര്‍, എഎസ്‌ഐ ബി സുരേന്ദ്രന്‍, പി ജയശങ്കര്‍, എസ്‌സിപിഒമാരായ നീരജ് ബാബു, സുബേഷ്, കുമാര്‍, സിപിഒ രാജേഷ്, ഗസറ്റഡ് ഉദ്യോഗസ്ഥരായ സുജ മാത്യു, രാജേഷ്, രാജേഷ് ചന്ദ്രന്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it